Saturday, June 9, 2018

ശ്രീബുദ്ധന്‍റെ ഉപദേശം

                 
ശ്രീബുദ്ധന്‍റെ ഉപദേശം


                    ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തൻ്റെ വസ്ത്രങ്ങൾ പഴകയതിനാൽ ഒരു പുതിയ വസ്ത്രം നൽകണമെന്നപേക്ഷിച്ചു. ശ്രീബുദ്ധൻ ഉടനെ അതിന് അനുവാദം നൽകി. അടുത്ത ദിവസം ബുദ്ധൻ ആ ശിഷ്യനോട് ചോദിച്ചു:
   പുതിയ വസ്ത്രം കിട്ടിയൊ?
നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടൊ?

ശിഷ്യൻ: ഗുരോ, അവിടുത്തേക്ക് നന്ദി പുതിയ വസ്ത്രം കിട്ടി. എനിക്ക് മറ്റൊന്നും ആവശ്യമില്ല.

ബുദ്ധൻ: പഴയ വസ്ത്രം നീ എന്തുചെയ്തു?

ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോ നീ ആ പഴയ വിരിപ്പ് കളഞ്ഞുവോ?

ശിഷ്യൻ: ഇല്ല. അത് ജനാലമറയായി ഉപയോഗിക്കുന്നു.

ബുദ്ധൻ: പഴയ മറ എന്തുചെയ്തു?

ശിഷ്യൻ: അതിപ്പോൾ അടുക്കളയിൽ ചൂടുപാത്രങ്ങൾ പിടിക്കുവാനായി ഉപയോഗിക്കുന്നുണ്ട്.

ബുദ്ധൻ: അതിനു നേരത്തേ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?

ശിഷ്യൻ: അത് നിലം തുകയ്ക്കുവാൻ ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോൾ, നേരത്തേ നിലം തുടച്ചിരുന്ന പഴന്തുണിയോ?

ശിഷ്യൻ: ഗുരോ! അത് തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് മൺവിളക്കിലെ തിരിയായി ഉപയോഗിക്കുന്നു.

ഇത് കേട്ട് ബുദ്ധൻ മന്ദഹസിച്ചു. എന്നിട്ട് അടുത്തിരുന്ന ശിഷ്യരെ നോക്കിപറഞ്ഞു..

കണ്ടില്ലേ..തികച്ചും ഉപയോഗശൂന്യമെന്നു കരുതുന്ന ഏതൊരു വസ്തുവിനും എന്തെങ്കിലും ഉപയോഗം കണ്ടെത്താൻ കഴിയും.

*ഈ കഥ ഈ ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതായത് പ്രകൃതി വിഭവങ്ങളെ ഏറ്റവും മിതമായി ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നവയെ ആ രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുക. അതുവഴി മാലിന്യമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. അതുകൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണങ്ങളിലൊരു പ്രവർത്തനം.*

നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം

നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാം 
ഒരു കമ്പനി തങ്ങളുടെ
തൊഴിലാളികള്‍ക്കു
വേണ്ടി സംഘടിപ്പിച്ച
ഒരു സെമിനാറാണ്
വേദി.


അവതാരകന്‍
*പത്തു* പേരെ
വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക്
ക്ഷണിച്ചു.

*പത്തു* പേരുടെ
കയ്യിലും ഓരോ *ബലൂണു*കള്‍
 നല്‍കി -"
എല്ലാവരും അവരവര്‍ക്കു കിട്ടിയ *ബലൂണ്‍*
 ഊതിവീര്‍പ്പിച്ച
 ശേഷം നന്നായി
 കെട്ടുക."

ശേഷം എല്ലാവര്‍ക്കും ഓരോ *ടൂത്ത് പിക്കു*കള്‍
 നല്‍കപ്പെട്ടു.

"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"

അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.

"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.

" *ഇല്ല"* എല്ലാവരും
 ഒരേസ്വരത്തില്‍
 മറുപടി പറഞ്ഞു.

*"മത്സരം* തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു.

"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.

"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"

"ഇല്ല"

" *നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"*

"ഉണ്ടായിരുന്നു"

"എങ്ങനെ ?"

"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"

"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."

ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍  തുടര്‍ന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു.
നമ്മുടെ മനശാസ്ത്രം
 അങ്ങനെയാണ്. *ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം.* ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ വീടുകളില്‍ നടക്കുന്നത്. ജോലിസ്ഥലങ്ങളിളിലും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിയിലും, രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?"

"മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു.
 മറ്റു പാര്‍ട്ടികളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. "നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം -

ഒറ്റയ്ക്ക് നമ്മളൊരു
*തുള്ളി* യാണെങ്കില്‍
ഒരുമിച്ചു ചേരുമ്പോള്‍
നമ്മളൊരു *സമുദ്ര* മാണ് !

ഒറ്റക്ക് നമ്മളൊരു
ദുര്‍ബലമായ *നൂലാ**ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു*  *പരവതാനി* യാണ് !

ഒറ്റക്ക് നമ്മളൊരു
**കടലാസാ**ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു *പുസ്തക* മാണ്

ഒറ്റക്ക് നമ്മളൊരു
 **കല്ലാ**ണെങ്കില്‍, ഒരുമിച്ചു
 ചേരുമ്പോള്‍ നമ്മളീ
 **ഭൂമി**യാണ് !


പരസ്പരം
*തോല്‍പ്പിക്കാന്‍*
ശ്രമിക്കാതെ ഒറ്റക്കെട്ടായി
നിന്നാല്‍
നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു *വിജയിക്കാം !!"*

സദസ്സ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി

Saturday, May 5, 2018

*കുടുംബങ്ങളിൽ എങ്ങിന ഗുണ്ടകളെ സൃഷ്ടിയ്ക്കാം ?*



*കുടുംബങ്ങളിൽ എങ്ങിന
 ഗുണ്ടകളെ  സൃഷ്ടിയ്ക്കാം ?*

കഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു...

എന്നെക്കണ്ടപ്പോള്‍ ജാള്യതയോടെ അവന്റെയമ്മ പറഞ്ഞു: "അവനിങ്ങനാ ചേട്ടാ, ദേഷ്യംവന്നാല്‍ അപ്പാപ്പനെ തെറി വിളിയ്ക്കും. എന്നാ ചെയ്യാനാ.. ഈ ചെറുക്കനെക്കൊണ്ടു തോറ്റു."

ഞാനവനെനോക്കി ചെറുതായൊന്നു നാക്കു കടിച്ചതും അവന്റെയമ്മ പറഞ്ഞതും ഒന്നിച്ച്: ''ദേ ഈ മാമന്‍ പോലീസാ... ഇങ്ങനെ പറഞ്ഞാല്‍ കുഞ്ഞിനെ പിടിച്ചോണ്ടുപോകും''

അതോടെ ചെക്കന്‍ അടങ്ങി.
തളളയുടെ സന്തോഷം കളഞ്ഞ് എന്റെ കുരുത്തംകെട്ട നാക്ക് ചോദിച്ചു '' ഇത്തിരിപ്പോന്ന ഇവനെ നിങ്ങള്‍ക്ക് ഇപ്പോള്‍ കൺട്രോൾചെയ്യാന്‍ പറ്റീല്ലേല്‍ ഇനി എപ്പോള്‍ അതു നടക്കും?''
   
ഈ ചോദ്യം മിക്കവാറും രക്ഷകര്‍ത്താക്കളോടും ചോദിക്കേണ്ട ഒന്നാണ്. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കു മുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു  കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കു കൊണ്ടുപോലും തടയില്ല.
കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സുംപുഴുങ്ങി കോഴിക്കറിയുമായി  ടി.വി.യുടേയോ കമ്പ്യൂട്ടറിന്റെയോ മുന്നില്‍ കൊണ്ടിരുത്തും.

അവനവിടിരുന്ന് അതിമാനുഷ്യരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെക്കണ്ട് അവരെപ അനുകരിക്കും.

വാശിപിടിച്ച്  അവരുടെ വേഷംധരിച്ചു നടക്കും. മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഉളള ഗെയിമിലൂടെ ബാങ്ക് റോബറിയും മോട്ടോർറെയ്സും കളിക്കും.

അതിലൂടെ തനിക്കു ജയിയ്ക്കണമെങ്കില്‍ മറ്റുളളവരെ കൊല്ലുകയോ നശിപ്പിക്കുകയോ വേണമെന്നു പഠിക്കും. കൂടുതല്‍ വേഗം കൂടുതലാളെ  കൊല്ലുന്നവനാണു വിജയി എന്നു തെറ്റിദ്ധരിയ്ക്കുന്നു. 

കഥ പറയാനും ഉപദേശിയ്ക്കാനും വീട്ടില്‍ കാര്‍ന്നോന്മാരില്ല... ഉണ്ടങ്കില്‍ ''കൺട്രീസ്, ആ ഓൾഡ് ഫെലോ" യോടു സംസാരിക്കേണ്ടന്ന് അമ്മ വിലക്കും. പകരം TV യിലെ കാല്‍ക്കാശിനു വിലയില്ലാത്ത തറ സീരിയല്‍ കാണാനിരുത്തും.

അതിലൂടെ കല്ല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടി ആദ്യംചെയ്യേണ്ട കര്‍മ്മം അമ്മായിയമ്മ എന്ന സത്വത്തെ അടിച്ചമര്‍ത്തണം എന്നും നാത്തൂനെ വീട്ടിലെന്നല്ല വാര്‍ഡില്‍പ്പോലും കേറ്റിക്കൂടെന്നും.
ആണ്‍കുട്ടിയാണേല്‍ ഒന്നുകില്‍ കുറഞ്ഞതു 3-4 പെണ്ണുങ്ങളെയെങ്കിലും വളയ്ക്കാന്‍ പറ്റണം... അല്ലങ്കില്‍ തനി മണുക്കൂസനാവണമെന്നും പഠിക്കും.

നിയമാനുസരണം രക്ഷാകര്‍ത്താക്കള്‍ കുട്ടിയെ തല്ലിക്കൂട. സ്കൂളിലെ മാഷുന്മാർ നോക്കാനേ പാടില്ല.. പരീക്ഷയെഴുതുന്ന എല്ലാവരും ജയിക്കും. അക്ഷരംപോലും അറിയണമെന്നില്ല. എങ്കിലും ഒരു ത്രില്ലിനു കോപ്പിയടിയ്ക്കും. പിടിയ്ക്കപ്പെടില്ല. ഇനി പിടിച്ചാല്‍ പിടിച്ച സാറിന്റെ പണി പോകും... ഇല്ലങ്കില്‍ ചാനലിലെ മാമന്മാരും ആന്റിമാരുംകൂടി  കളയിച്ചുതരും. പോലീസ് പിടിച്ചാലും തല്ലിക്കൂടാ... തല്ലണമെന്നില്ല നോക്കിയാലും അവരുടെ പണി കളയാം... അതിനു വേറേ ചില മാമന്മാരും സഹായിക്കും.

മുട്ടേന്ന് വിരിയുംമുമ്പേ കുട്ടിയെ ടൂവീലർ ഓടിക്കാന്‍ പഠിപ്പിക്കും. കളിക്കാന്‍ മൊബൈൽഫോൺ കൊടുക്കും, എന്നിട്ടു മകന്റെ മിടുക്കുപറഞ്ഞു നാട്ടുകാരുടെമുമ്പില്‍ ഞെളിയും.  പത്താംതരം കഴിഞ്ഞാല്‍ ഉടനേ ചെക്കന്‍ DUKE ന്റെ bikeനു വാശി പിടിക്കും. വീട്ടുകാര്‍ക്കു ഗതിയില്ലേലും വണ്ടിവേണമെന്നു ''കുഞ്ഞിന്'' വാശി. സമ്മതിച്ചില്ലേല്‍ ചാകുമെന്ന് ഭീഷണി. പെട്രോൾവാങ്ങാന്‍ കാശിനു കഞ്ചാവിന്റെ ബിസിനസ്സ്, അല്ലങ്കില്‍ കൈത്തൊഴിലായി മാല പൊട്ടിക്കാം. എല്ലാം കഴിഞ്ഞു  പറന്നുപോകുമ്പോള്‍ ഒരാകസിഡന്റ്...... ശല്യം തീര്‍ന്നു. പലവീട്ടുകാരും വെക്കേഷനാകുമ്പോള്‍ പറയുന്നതാ ''ഹോ... ഇനി സ്കൂളുതുറക്കുംവരെ ഈ ശല്യം സഹിക്കണമല്ലോ''ന്ന്
 
നാട്ടിലെ ഫ്രീക്കന്മാരും അവരുടെ ഫ്രണ്ടന്മാരും തകര്‍ത്തു തിമര്‍ക്കുകയാണ്. ഇതിനൊക്കെ എരീം പുളീം കൂട്ടാന്‍ സിന്മേലെ നായകന്മാരും... കടിച്ചാപ്പൊട്ടാത്ത dialogue ഉം full time വെളളവുംഅടിച്ചു കഞ്ചനുംപുകച്ച്, 100 ആനയുടെ(ചിലര്‍ക്ക് 100 JCB  യുടെ) കരുത്തുമുള്ള നായകന്‍ പോലീസിനെ യോ രാഷ്ടീയക്കാരനേയോ പേടിയില്ല... അവരെ തല്ലും, തെറിവിളിക്കും. വേണ്ടിവന്നാല്‍ തന്തയ്ക്കും വിളിയ്ക്കും. ഇതുകണ്ട് ആവേശം മൂത്ത ഫാന്‍സ് യൂത്തന്മാര്‍ ഇഷ്ട താരത്തിന്റെ ചിത്രം വന്ന പെട്ടിയുമായി ആനപ്പുറത്ത് ആദ്യ ഷോ കാണാന്‍ വരും. താരത്തിന്റെ ഫ്ളക്സില്‍ പാലഭിഷേകം നടത്തും. അങ്ങനെ ചെയ്യുമ്പോള്‍ താഴെവീണ് ചത്തവന്റെ വീട്ടിലെ പട്ടിണിമാറ്റാന്‍ ഇഷ്ടതാരം ഒരു രൂപപോലും കൊടുത്തില്ലേലും വിഷമം തോന്നാതെ അദ്ധ്വാനിയ്ക്കുന്ന തമിഴനേയും ബംഗാളിയേയും മണ്ടനെന്നു വിളിയ്ക്കും.

ആരും നിയന്ത്രിക്കാനില്ല... നിയന്ത്രിക്കുന്നത് ഇഷ്ടവുമല്ല. സാമുഹ്യമര്യാദ തീരെയില്ല.  എന്തു പരിപാടിനടന്നാലും അവിടെല്ലാം അലങ്കോലമുണ്ടാക്കുവാന്‍ കുറേ അലവലാതികള്‍ വരും.  കുളിയ്ക്കാതെ മുടി നീട്ടിവളര്‍ത്തി ലോവേസ്റ്റ് പാന്‍സുമിട്ട് bike ഇരമ്പിച്ച് നടക്കുന്ന കുറേയെണ്ണം.
ആളെക്കൊന്നിട്ടായാലും പ്രക്യതി നശിപ്പിച്ചിട്ടായാലും കൂടുംബം കുളംതോണ്ടിയാലും സ്വന്തം കാര്യം നടക്കണം എന്ന രീതിയില്‍ മലയാളിയെ മാറ്റിയതാരാണ്...???

 2030 ല്‍ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകാന്‍ കുതിക്കുമ്പോള്‍ മലയാളി യുവത്വം എല്ലാ മേഖലയിലും പിന്നോട്ടുപോകുന്നു. പുരാതന ഭാരതത്തിന്റെ വിദ്യാഭ്യാസ സാംസ്ക്കാരിക കേന്ദ്രങ്ങളായ പാടലീപുത്രയും നളന്ദയും സ്ഥിതിചെയ്ത ബീഹാറിന്റെ ഇന്നത്തെ അവസ്ഥയാവും നാളെ കേരളത്തിനും.
 
കുടുംബങ്ങളിൽ ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും.....

സുധീഷ്.എസ്.എൽ
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്.. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ

Tuesday, March 20, 2018

ദിവസവും ഒരുപിടി കപ്പലണ്ടി കഴിച്ചാല്‍.

ദിവസവും ഒരുപിടി കപ്പലണ്ടി കഴിച്ചാല്‍..... 



          നിലക്കടല അഥവാ കപ്പലണ്ടി മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണവസ്തുവാകും. വറുത്തും പുഴുങ്ങിയുമെല്ലാം കഴിയ്ക്കാവുന്ന ഇതിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. കൊറിക്കാന്‍ ഏറ്റവും നല്ലൊരു ഭക്ഷണസാധമാണ് കപ്പലണ്ടി അഥവാ നിലക്കടല. ഇത് പച്ചയ്‌ക്കോ പുഴുങ്ങിയോ എണ്ണയില്ലാതെ വറുത്തോ ഉപയോഗിക്കാം. പല വിഭവങ്ങളിലും സ്വാദു കൂടാന്‍ ചേര്‍ക്കുന്ന ഒരു വസ്തു കൂടിയാണ് നിലക്കടല. നട്‌സില്‍ പെട്ട ഒരു ഭക്ഷണം കൂടിയായ ഇതില്‍ നിന്നും പീനട്ട് ബട്ടറും എടുക്കാറുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്.
            ദിവസവും ഒരു പിടി കപ്പലണ്ടി കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും. പല അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള സ്വാഭാവിക വഴിയാണിത്.
           ദിവസവും കപ്പലണ്ടി അഥവാ നിലക്കടല കഴിയ്‌ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചറിയൂ
           ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ഇത്തരത്തില്‍ കപ്പലണ്ടി സ്ഥിരമാക്കുന്നത്.

              അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണര്‍വ്വിനും ആരോഗ്യത്തിനും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്.

             പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല. ഇത് കുട്ടികള്‍ക്കും പ്രോട്ടീന്‍ കുറവുള്ള മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ്. വെജിറ്റേറിയന്‍കാര്‍ക്ക് പ്രോട്ടീന്‍ ലഭ്യമാകാനുള്ള എളുപ്പവഴി.
               വയറിലുണ്ടാകുന്ന ക്യാന്‍സര്‍ തടുക്കാന്‍ ഇത് ഏറെ ഫലപ്രദമാണ്. ഇതിലെ പോളിഫിനോളിക് ആ്ന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന നൈട്രസ് അമീന്‍ ഉല്‍പാദനം കുറയ്ക്കുന്നതു തന്നെ കാരണം.

               ഒലീയിക് ആസിഡ് പോലുള്ള മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഹൃദയത്തിന് ഉത്തമം.

            ഇതിലെ നൈട്രിക് ഓക്‌സിഡ് പക്ഷാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു. ആന്റിഓക്‌സ്ഡന്റിന്റെ കലവറ എന്ന് വോണമെങ്കില്‍ കപ്പലണ്ടിയെ വിശേഷിപ്പിക്കാം.

          സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന എല്ലാ അണുബാധകളും പ്രതിരോധിയ്ക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും
            സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. ഇതിലെ ഫോളിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ഏറെ നല്ലത്

               ധാരാളം വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ബികോംപ്ലക്‌സ്, റൈബോഫഌബിന്‍, വിറ്റാമിന്‍ ബി 6 തുടങ്ങിയവയെല്ലാം ശാരീരികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

101 ഒറ്റമൂലികള്‍

101 ഒറ്റമൂലികള്‍ 




*ഉളുക്കിന്*- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
*പുഴുക്കടിക്ക്*- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

*തലമുടി സമൃദ്ധമായി വളരുന്നതിന്*- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

*ചെവി വേദനയ്ക്ക്*- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക

*കണ്ണ് വേദനയ്ക്ക്*- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക

*മൂത്രതടസ്സത്തിന്*- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക

*വിരശല്യത്തിന്*- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

*ദഹനക്കേടിന്* - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക

*കഫക്കെട്ടിന്* - ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
*ചൂട്കുരുവിന്* - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
*ഉറക്കക്കുറവിന്*-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
*വളം കടിക്ക്*- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
*ചുണങ്ങിന്*- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
*അരുചിക്ക്*- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
*പല്ലുവേദനയ്ക്ക്*-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
*തലവേദനയ്ക്ക്*- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
*വായ്നാറ്റം മാറ്റുവാന്‍*- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
*തുമ്മലിന്*- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
*ജലദോഷത്തിന്*- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
*ടോണ്‍സി ലെറ്റിസിന്*- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
*തീ പൊള്ളലിന്*- ചെറുതേന്‍ പുരട്ടുക
*തലനീരിന്*- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
*ശരീര കാന്തിക്ക്*- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
*കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ* ‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
*പുളിച്ച് തികട്ടലിന്*- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
*പേന്‍പോകാന്‍*- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
*പുഴുപ്പല്ല് മറുന്നതിന്*- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
*വിയര്‍പ്പു നാറ്റം മാറുവാന്‍*- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
*ശരീരത്തിന് നിറം കിട്ടാന്‍*- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
*ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്*- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
*മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്*- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
*ഉഷ്ണത്തിലെ അസുഖത്തിന്*- പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
*ചുമയ്ക്ക്*-പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
*കരിവംഗലം മാററുന്നതിന്*- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
*മുഖസൌന്ദര്യത്തിന്*- തുളസിയുടെ നീര് നിത്യവും തേയ്ക്കുക
*വായുകോപത്തിന്*- ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
*അമിതവണ്ണം കുറയ്ക്കാന്‍*-ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
*ഒച്ചയടപ്പിന്*- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
*വളംകടിക്ക്*- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
*സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍*- പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
*താരന്‍ മാറാന്‍*- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
*മുഖത്തെ എണ്ണമയം മാറന്‍*- തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
*മെലിഞ്ഞവര്‍ തടിക്കുന്നതിന്*- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
*കടന്തല്‍ വിഷത്തിന്*- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
*ഓര്‍മ്മ കുറവിന്*- നിത്യവും ഈന്തപ്പഴം കഴിക്കുക
*മോണപഴുപ്പിന്*- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
*പഴുതാര കുത്തിയാല്‍*- ചുള്ളമ്പ് പുരട്ടുക
*ക്ഷീണം മാറുന്നതിന്*- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
*പ്രഷറിന്*-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
*ചെങ്കണ്ണിന്*- ചെറുതേന്‍ കണ്ണിലെഴുതുക
*കാല്‍ വിള്ളുന്നതിന്*- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
*ദുര്‍മേദസ്സിന്*-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
*കൃമിശല്യത്തിന്*- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
*സാധാരണ നീരിന്*- തോട്ടാവാടി അരച്ച് പുരട്ടുക
*ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്*- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
*കരപ്പന്*- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
*ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
ജലദോഷത്തിന്* - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
*ചുമയ്ക്ക്*- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
*ചെവി വേദനയ്ക്ക്*- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
*പുകച്ചിലിന്*- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
*ചര്‍ദ്ദിക്ക്*-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
*അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്*- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
*മൂത്രചൂടിന്* -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
*ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്*- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
*മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്*- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
*അള്‍സറിന്*- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
*മലശോദനയ്ക്ക്*- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
*പരുവിന്*- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
*മുടിയിലെ കായ് മാറുന്നതിന്*- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
*ദീര്‍ഘകാല യൌവനത്തിന്*- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
*വൃണങ്ങള്‍ക്ക്*- വേപ്പില അരച്ച് പുരട്ടുക
*പാലുണ്ണിക്ക്*- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
*ആസ്മയ്ക്ക്*- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
*പനിക്ക്*- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
*പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍*- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
*കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍*- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
*മന്തിന്*- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
*ദഹനക്കേടിന്*- ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
*മഞ്ഞപ്പിത്തതിന്*-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
*പ്രമേഹത്തിന്*- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
*കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍*-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
*വാതത്തിന്*- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
*വയറുകടിക്ക്*-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
*ചോറിക്ക്*-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
*രക്തകുറവിന്*- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
*കൊടിഞ്ഞിക്ക്*- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
*ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്*- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
*ഉദരരോഗത്തിന്*- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
*ചെന്നിക്കുത്തിന്*- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
*തൊണ്ടവേദനയ്ക്ക്*-അല്പംവെറ്റില, കുരുമുളക്, പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
*കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്*- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
*വേനല്‍ കുരുവിന്*- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
*മുട്ടുവീക്കത്തിന്*-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
*ശരീര ശക്തിക്ക്*- ഓഡ്സ് നീര് കഴിക്കുക
*ആമ വാതത്തിന്*- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
*നരവരാതിരിക്കാന്‍*- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
*തലമുടിയുടെ അറ്റം പിളരുന്നതിന്*- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
*കുട്ടികളുടെ വയറുവേദനയ്ക്ക്*- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
*കാഴ്ച കുറവിന്*- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
*കണ്ണിലെ മുറിവിന്*- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

Saturday, March 17, 2018

മാതാപിതാക്കള്‍ക്കുള്ള സന്ദേശം!!!

മാതാപിതാക്കള്‍ക്കുള്ള സന്ദേശം!!!



               കുടുംബത്തിലെ ചുറ്റുപാടില്‍ വളരുന്ന മക്കള്‍ നമ്മുടെ സ്വഭാവത്തില്‍നിന്നാണ്‌ ജീവിതസന്ദേശങ്ങളും നന്മതിന്മകളും സ്വന്തം ജീവിതത്തിലേക്ക്‌ പകര്‍ത്തുന്നത്‌. നാം സംസാരിക്കുന്നതും ചിന്തിക്കുന്നതും വിശകലനം ചെയ്യുന്നതും ചര്‍ച്ച ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അവര്‍ക്കും മാര്‍ഗദര്‍ശകമായിത്തീരുന്നു. നമ്മിലുള്ള നന്മകള്‍ അവര്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നമുക്കാഹ്ലാദമുണ്ടാകുന്നു. നമ്മിലുള്ള തിന്മകളും അവര്‍ ജീവിതത്തില്‍ പകര്‍ത്തുമെന്നോര്‍ക്കണം.



                   നമ്മുടെ ഗൃഹാന്തരീക്ഷത്തില്‍ നമ്മുടെ ചെവി, കണ്ണ്‌, നാവ്‌, നാക്ക്‌, മനസ്‌, പ്രവര്‍ത്തി ഇവയെല്ലാം നാം ഉപയോഗിക്കുന്നതുപോലെയായിരിക്കും നമ്മുടെ മക്കളും ജീവിതത്തില്‍ പകര്‍ത്തുന്നത്‌. നന്മകള്‍ കേള്‍ക്കാനും കേള്‍പ്പിക്കാനും കാണുവാനും കാണിക്കുവാനും ചര്‍ച്ച ചെയ്യുവാനും ചര്‍ച്ച ചെയ്യിക്കുവാനും ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കുമെങ്കില്‍ അവ നമ്മുടെ മക്കളുടെ ജീവിതത്തേയും ധന്യമാക്കും. നമ്മുടെ മനസിന്റെ രോഗങ്ങളാല്‍ വാശി, പക,വിദ്വേഷം, അസൂയ, ദ്വേഷ്യം, അഹങ്കാരം, എന്നിവ നമ്മുടെ മക്കളുടെ മനസിലേക്ക്‌ സാംക്രമികരോഗംപോലെ പകരുന്നത്‌ നമ്മില്‍നിന്നാണെന്നറിയണം. നമ്മുടെ കുടുംബത്തിലെ ഭാര്യാഭര്‍തൃ ബന്ധത്തിന്റെ എല്ലാ നന്മ തിന്മകളും മക്കളും ഭാവി ജീവിതത്തില്‍ സ്വന്തമാക്കുമെന്നോര്‍മിക്കണം. അവയെല്ലാം കണ്ടു പഠിക്കുന്നത്‌ മക്കളുടെ മനസ്സിലെന്നുമുണ്ടാകും. ഭാര്യാ/ഭര്‍ത്താക്കന്മാര്‍ പെരുമാറുന്നത്‌ മക്കളുടെ മനസ്സില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നു. അത്‌ ഭാവിയില്‍ അവരുടെ ജീവിതമായിത്തീരുന്നു. ശാന്തശീലവും പ്രസാദാത്മകവുമായ അമ്മയുടേയും അച്ഛന്റേയും മുഖം കണ്ട്‌ ആനന്ദിക്കുവാനാണ്‌ മക്കള്‍ക്കിഷ്ടം. ശാന്തമായ സംസാരരീതി, പെരുമാറ്റ രീതി ഇവയെല്ലാം മക്കള്‍ക്ക്‌ ജീവിതകാലമത്രയും മാതൃകയായി ലഭിക്കുന്നത്‌ കുടുംബത്തില്‍നിന്നാണ്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഴുമണിക്കൂര്‍ മാത്രമാണ്‌ നിങ്ങളുടെ മക്കള്‍ നാല്‍പ്പതോളം കുട്ടികളില്‍ ഒരുവനായി സ്കൂളിലുള്ളത്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ 17 മണിക്കൂറും ശനി, ഞായര്‍ ദിവസങ്ങളില്‍ 24 മണിക്കൂറും നിങ്ങളുടെ സ്വന്തം ഒന്നോ രണ്ടോ കുട്ടികള്‍ നിങ്ങളുടെ കൂടെ മക്കളായി കഴിയുന്നു എന്നറിയണം. സ്കൂളില്‍നിന്ന്‌ ലഭിക്കുന്നതിനേക്കാള്‍ അനേകം മടങ്ങ്‌ ലഭിക്കേണ്ടത്‌                        മാതാപിതാക്കളില്‍നിന്നാണ്‌ എന്ന്‌ വ്യക്തമായറിയണം. മക്കളോട്‌ സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും നന്മ നിറഞ്ഞരീതി ഓരോ നിമിഷവും ഉണ്ടായിരിക്കണം. കുട്ടികളെ സ്കൂളിലേയ്ക്കയക്കുന്ന തയ്യാറെടുപ്പ്‌ അടുക്കും ചിട്ടയോടും ആനന്ദത്തോടും കൂടി ചെയ്യുക. അത്‌ നിങ്ങള്‍ക്കൊരു ഭാരമാണെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകാതിരിക്കട്ടെ. അവരെ സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറാക്കുന്ന വേളയില്‍ അമ്മയുടെ മുഖത്ത്‌ നിറഞ്ഞ സംതൃപ്തിയുണ്ടാകണം. അത്‌ മക്കള്‍ക്കനുഭവിക്കാനും സാധിക്കണം. പ്രഭാതത്തില്‍ നേരത്തെ വിളിച്ചുണര്‍ത്തി കുളിര്‍പ്പിച്ച്‌, പത്തുമിനിറ്റെങ്കിലും പ്രാര്‍ത്ഥിപ്പിക്കണം. നാമജപം ശീലമാക്കണം. അഞ്ു (സൂര്യ)നമസ്ക്കാരം ചെയ്യിപ്പിക്കണം. ഇതെല്ലാം ആരോഗ്യത്തിനും ഊര്‍ജ്ജസ്വലമാകുവാനുമാണ്‌. ഒന്നുരണ്ടു ഗ്ലാസ്‌ വെള്ളം കുടിക്കുവാനായി കുട്ടികള്‍ക്ക്‌ പ്രഭാതത്തില്‍ നല്‍കുന്നത്‌ രക്തശുദ്ധീകരണത്തിന്‌ നല്ലതാണ്‌. പ്രഭാതഭക്ഷണം ശാന്തമായി വിളമ്പിക്കൊടുത്ത്‌ കഴിപ്പിക്കണം.



നിര്‍ദ്ദേശമില്ലാത്ത സമയനിഷ്ഠ നമ്മളും നമ്മളിലൂടെ മക്കളും സ്വയം പാലിക്കാനും പാലിപ്പിക്കുവാനും ശ്രമിക്കണം. സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറെടുപ്പിക്കുമ്പോള്‍, നല്ല ഉപദേശങ്ങള്‍ ശാന്തമായി നിര്‍ദ്ദേശബുദ്ധിയില്ലാതെ സന്ദേശങ്ങളായി സീരിയസ്സാകാതെ പറഞ്ഞുകൊടുക്കണം. ഇതുപോലൊരു അമ്മയേയും അച്ഛനേയും ലഭിച്ചത്‌ ഭാഗ്യം കൊണ്ടാണെന്ന്‌ മക്കളുടെ മനസ്സില്‍ തോന്നിപ്പിക്കണം. ഇതിന്റെ സന്ദേശമാണ്‌ മാതൃദേവോ ഭവ, പിതൃദേവോ ഭവ. സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറാകുമ്പോഴും സ്കൂളില്‍നിന്ന്‌ മടങ്ങിവരുമ്പോഴും സ്കൂളിലെ സുഖദുഃഖങ്ങളന്വേഷിക്കണം! മക്കളുടെ നേട്ടങ്ങളെ അഭിനന്ദിക്കണം. ദുഃഖങ്ങള്‍ അമ്മയുമായി പങ്കുവെക്കാനവസരമുണ്ടാക്കണം. അമ്മയില്‍നിന്ന്‌ ആശ്വാസത്തിന്റേയും സ്നേഹമസൃണമായ ദുഃഖപരിഹാരത്തിന്റേയും നന്മനിറഞ്ഞ നിര്‍ദ്ദേശങ്ങള്‍ മക്കള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. സ്കൂള്‍ വാഹനം വീട്ടുപടിക്കലെത്തുന്നതിന്‌ 15 മിനിറ്റുമുമ്പെങ്കിലും മക്കളെ പൂര്‍ണമായും തയ്യാറാക്കിയിരിക്കണം.



                ആവശ്യമില്ലാത്ത തിരക്കും ബഹളുമൊഴിവാക്കാനിതുപകരിക്കും. ഒരു കാരണവശാലും ദ്വേഷ്യത്തിന്റെ ശാപവാക്കുകള്‍ മാതാപിതാക്കളില്‍നിന്ന്‌ മക്കള്‍ക്ക്‌ കേള്‍ക്കേണ്ടിവരരുത്‌. യാത്രയാകുന്ന കുട്ടികളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ചു വേണം ഗേറ്റു വരെ കൂടെ ചെന്ന്‌ സ്കൂള്‍ വാഹനത്തിലയക്കുവാന്‍. പരീക്ഷാ ദിവസങ്ങളില്‍ മാതാപിതാക്കളുടെ കാല്‍തൊട്ടു വന്ദിക്കുന്ന സ്വഭാവം വളര്‍ത്തണം. കണ്ണില്‍നിന്ന്‌ മറയുന്നതുവരെ മക്കളെ കൈവീശി, മന്ദസ്മിതത്തോടെ സ്കൂളിലേക്ക്‌ യാത്രയാക്കണം. അമ്മയുടെ ആ മുഖം മക്കളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കണം. മാതാപിതാക്കള്‍ക്ക്‌ സ്വന്തം മക്കള്‍ ഭാരമാണെന്ന്‌ തോന്നുന്നപോലെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കാലം കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്ക്‌ പ്രായമാകുമ്പോള്‍ അവര്‍മക്കള്‍ക്ക്‌ ഭാരമായിത്തീരുമെന്ന്‌ ഓര്‍മ വേണം. നല്ല വണ്ണം പഠിക്കണം, അമ്മയുടെ പ്രാര്‍ത്ഥന എന്നും എന്റെ മക്കള്‍ക്കുണ്ടാകും, നിങ്ങളെപ്പോലെ മക്കളെക്കിട്ടിയത്‌ അമ്മയുടെ ഭാഗ്യമാണ്‌ എന്ന്‌ ഇടയ്ക്കെങ്കിലും പറയാന്‍ സാധിക്കണം. ഈ വരികള്‍ എന്നുമെന്നും മക്കളുടെ മനസിലുണ്ടാകുമെന്നോര്‍ക്കണം.



ഇതുപോലൊരു അമ്മയുടേയും അച്ഛന്റേയും മകനായി/മകളായി ജനിച്ചത്‌ ഞങ്ങളുടെ ഭാഗ്യമാണെന്ന്‌ മക്കള്‍ക്ക്‌ തോന്നലുണ്ടാകുന്നത്‌ മാതാപിതാക്കള്‍ക്ക്‌ ഒരു ജീവിതകാല വ്രതമായിരിക്കണം. സ്കൂള്‍ വിട്ടുവരുന്ന മക്കളെ സംതൃപ്തമുഖഭാവത്തോടെ സ്വീകരിക്കാന്‍ സാധിക്കണം. കോട്ടങ്ങളുണ്ടെങ്കില്‍ സമയം കുറെ കഴിഞ്ഞ്‌ ആ വിഷയം സംസാരിച്ച്‌ പരിഹാരമുപദേശിക്കണം. ദ്വേഷ്യം വന്നാലും ശാപവാക്കുകളുപയോഗിക്കരുത്‌. വൈകുന്നേരം സ്കൂള്‍ കഴിഞ്ഞു മടങ്ങിയതിനുശേഷം വീട്ടിലെത്തിയാല്‍ കയ്യും കാലും മുഖവും കഴുകി വൃത്തിയാക്കുവാന്‍ ശീലിപ്പിക്കണം. ആവേശത്തോടെ മക്കള്‍ പറയുവാനാഗ്രഹിക്കുന്നത്‌ മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധയോടെ കേള്‍ക്കണം. നന്മകളെ അഭിനന്ദിക്കണം തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ശാന്തമായി നിര്‍ദ്ദേശം നല്‍കി തിരുത്തണം.



സ്കൂളില്‍നിന്ന്‌ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇനിയും അത്തരത്തിലുള്ള തെറ്റുകളാവര്‍ത്തിക്കരുതെന്നോര്‍മിപ്പിക്കണം. വൈകുന്നേരം ഒരു മണിക്കൂറെങ്കിലും സര്‍വതും മറന്ന്‌ കുളിക്കുവാനാവസരമുണ്ടാകണം. വൈകുന്നേരത്തെ കളിക്കുശേഷം കുളി കഴിഞ്ഞ്‌ കുറഞ്ഞത്‌ പത്തുമിനിട്ടെങ്കിലും പ്രാര്‍ത്ഥിക്കാനുള്ള കീര്‍ത്തനം, ശ്ലോകങ്ങള്‍ ഇവ പറഞ്ഞുകൊടുത്തിരിക്കണം. മക്കളോടൊപ്പമിരുന്നുള്ള പ്രാര്‍ത്ഥന മാതാപിതാക്കളും ശീലിക്കണം. അതതു ദിവസത്തെ സ്കൂള്‍ വിശേഷങ്ങള്‍ കേള്‍ക്കാനും നല്ല ഉപദേശങ്ങള്‍ ശാന്തമായി കഥാരൂപത്തില്‍ നിര്‍ബന്ധബുദ്ധിയില്ലാതെ പറഞ്ഞുകൊടുക്കുവാനും സന്ധ്യാവേളയില്‍ ഇടയ്ക്ക്‌ അടുത്ത്‌ വന്ന്‌ നല്ലവാക്കുകള്‍ പ്രോത്സാഹനാജനകമായി പറയണം. വൈകുന്നേരമോ ഉറങ്ങാന്‍ പോകുമ്പോഴോ പുരാണകഥകള്‍ വിവരിച്ചുകൊടുത്ത്‌ അവയുടെ സന്ദേശവുമറിയിക്കണം. മക്കളെ കൈകൊണ്ടു തലോടണം. താലോലിച്ചുറക്കാന്‍ സാധിക്കുമെങ്കില്‍ ഉത്തമം. പ്രഭാതത്തില്‍, കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്ന വേളയിലും ഒരു മിനിറ്റെങ്കിലും കിടക്കിയിലിരുന്നു പ്രാര്‍ത്ഥിക്കണം. വടക്കോട്ട്‌ തലവെച്ച്‌ ഉറങ്ങാന്‍ കിടക്കുന്നത്‌ രക്തചംക്രമണത്തെ ബാധിക്കുന്നതുകൊണ്ടൊഴിവാക്കണം. പഠിക്കുമ്പോള്‍ കിഴക്കോട്ട്‌ മുഖമാക്കി പഠിക്കുവാനുപദേശിക്കണം.



                        പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പഠിക്കാനുള്ള രീതികളും പഠിച്ചതിനെക്കുറിച്ചും അല്‍പ്പംകൂടി ചേര്‍ത്തും വിരസത തോന്നാതെ അറിവ്‌ വിപുലപ്പെടുത്തണം. ജീവിതത്തില്‍ സുഖം+ദുഃഖം, ചിരി+കരച്ചില്‍, ജയം+പരാജയം, ഉയര്‍ച്ച+ താഴ്ച എന്നിവയെല്ലാം ഉണ്ടെന്നറിയണം. കഴിയുന്നത്രയും സമചിത്തതയോടെ അവ അഭിമുഖീകരിക്കാനും സ്വന്തം അനുഭവത്തിലൂടെയും ഉപദേശങ്ങളിലൂടെയും പ്രായോഗികമായി ശീലിപ്പിക്കണം. മക്കളുടെ പെരുമാറ്റത്തിലോ പ്രവര്‍ത്തിയിലോ വാക്കിലോ മാതാപിതാക്കള്‍ക്ക്‌ അവിശ്വാസമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കരുത്‌. സംഗീതം, നൃത്തം, സംഗീത ഉപകരണം, മറ്റേതെങ്കിലും കലാകായിക വിഷയങ്ങളിലൊന്നെങ്കിലും പഠിപ്പിക്കണം. അഭിരുചിയുള്ള വിഷയങ്ങള്‍ വിദ്യാലയാധികൃതരെ അറിയിക്കണം. മേറ്റ്ല്ലാവരില്‍നിന്നും നമ്മുടെ മക്കള്‍ക്ക്‌ ഒരു വ്യത്യാസമെങ്കിലുമുണ്ടാകണം. അത്‌ നന്മ നിറഞ്ഞ ഉജ്ജ്വലവ്യക്തിത്വത്തിലേക്ക്‌ നയിക്കപ്പെടണം. അടുക്കള ജോലിയിലും മറ്റു ചെറിയ ജോലികളിലും പരിശീലനം നല്‍കണം. കാപ്പി, ചായ, ഭക്ഷണം ഇവ പാകം ചെയ്യുവാനുള്ള ബാലപാഠങ്ങളും വീടുവൃത്തിയായി സൂക്ഷിക്കാനുള്ള രീതിയും സ്വായത്തമാക്കണം. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നത്‌ ചാരിതാര്‍ത്ഥ്യത്തോടെ അവരെക്കൊണ്ട്‌ ചെയ്യിപ്പിക്കണം. ശാപവാക്കുകള്‍ മാതാപിതാക്കളില്‍ നിന്നൊരിക്കലുമുണ്ടാകരുത്‌. അത്‌ ശരിയാവില്ല....., നിനക്കതിനുള്ള കഴിവില്ല, നീ തോല്‍ക്കുമെന്നുറപ്പാണ്‌, നീ എപ്പോഴും ഇങ്ങനെയാണ്‌....നിന്റെ അനിയനെത്ര മിടുക്കനാണ്‌...എത്ര പ്രാവശ്യം നിന്നോട്‌ പറഞ്ഞു...നിനക്കിങ്ങനെതന്നെ വേണം...എന്റെയൊരു തലയിലെഴുത്ത്‌....നീ വേണമെങ്കില്‍ പഠിക്ക്‌ വേണ്ടെങ്കില്‍ വേണ്ട....എനിക്കുവേണ്ടി നീ പഠിക്കണ്ട...നിന്നെയൊക്കെ ഞാന്‍ കാണിച്ചുതരാം....ഞാന്‍ ടീച്ചറോട്‌ പറഞ്ഞുകൊടുക്കും....നിന്റെയൊക്കെ വാശി അമ്മയുടെ അടുത്തെടുക്കണ്ട.......നിന്റെ കള്ളത്തരമെനിക്കറിയാം....ഞാന്‍ അവനോട്‌ ചോദിച്ചുനോക്കും നീ പറയുന്നത്‌ ശരിയാണോ എന്ന്‌....ഒരല്‍പം പോലും എനിക്ക്‌ നിന്നെ വിശ്വാസമില്ല.....വേണമെങ്കില്‍ ചോറു തിന്നാല്‍ മതി.....ഇതുപോലുള്ള വാക്കുകളെല്ലാം ഒഴിവാക്കേണമേ എന്ന്‌ മാതാപിതാക്കളോട്‌ അഭ്യര്‍ത്ഥിക്കുന്നു.



                            പ്രവൃത്തി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും മത്സ്യ-മാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. ദിവസത്തിലൊരു നേരമെങ്കിലും മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം. അമ്മ നിര്‍ബന്ധമായും മക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുത്തുകൂടെയിരിക്കണം. എത്രകാലം മക്കളെ താലോലിക്കാനും അവരുടെ തലയില്‍ കൈവച്ചനുഗ്രഹിക്കാനും അവര്‍ക്ക്‌ കഥ പറഞ്ഞുകൊടുത്ത്‌ തലോടിക്കൊണ്ട്‌ ആനന്ദിപ്പിക്കാനും മക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുക്കാനും അവരുടെ ചിരിയും സന്തോഷവും കാണുവാനും ജഗദീശ്വരന്‍ നമുക്ക്‌ അനുഗ്രഹം തന്നിട്ടുണ്ട്‌ എന്നറിഞ്ഞുകൂടല്ലോ. അതുകൊണ്ട്‌ സാധിക്കുന്നത്രയും കാലം അതെല്ലാം ചെയ്ത്‌ ഈ മാതൃപിതൃജന്മം സഫലമാക്കണം. പുത്ര-പുത്രീ ധര്‍മം അവര്‍ പഠിക്കുന്നത്‌ മാതാപിതാക്കളില്‍നിന്നാണ്‌.



                             ജീവിത വിജയത്തിന്‌ ആധുനിക അറിവുകള്‍ പൂര്‍ണമായും സ്വായത്തമാക്കണം. കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഉയര്‍ച്ചക്ക്‌ ഇഷ്ടികപോലെ അത്യാധുനിക അറിവുകള്‍ പ്രയോഗിക്കണം. കെട്ടിടത്തിന്‌ ഭംഗിയും ദൃഢതയും ദീര്‍ഘകാലം നിലനില്‍ക്കാനുള്ള ശക്തിയും നല്‍കുന്നത്‌ സിമന്റാണെന്നറിയാമല്ലോ. ആ സിമന്റുപോലെ ജീവിതമൂല്യങ്ങള്‍ ആധുനിക അറിവിനോടൊപ്പം ചേര്‍ത്ത്‌ ജീവിതം ദീര്‍ഘകാലം ദൃഢതയും സുന്ദരവുമാക്കിത്തീര്‍ക്കുവാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണം. നിങ്ങളുടെ വൃദ്ധരായ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെ നിങ്ങള്‍ എങ്ങനെ പരിചരിക്കുന്നു എന്ന്‌ പ്രത്യക്ഷമായി കണ്ടുകൊണ്ടാണ്‌ നിങ്ങളുടെ മക്കള്‍ വളരുന്നതെന്ന്‌ നിങ്ങളറിയണം. നിങ്ങളുടെ മക്കള്‍ നിങ്ങളോട്‌ പെരുമാറുന്നത്‌ എന്നറിയണം.



                   നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ആയുരാരോഗ്യവും ഐശ്വര്യങ്ങളും ജ്ഞാനവിജ്ഞാന സമ്പത്തും നല്‍കേണമേയെന്ന്‌ ജഗദീശ്വരനോട്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്

                                                                                            (ഡോ.എന്‍ .ഗോപാലകൃഷ്ണന്‍ )

അധ്യാപകരെ നമുക്ക് ആവശ്യമുണ്ട്.

അധ്യാപകരെ നമുക്ക് ആവശ്യമുണ്ട്.



പരീക്ഷയിൽ തോറ്റു പോയാൽ അത്  ജീവിതത്തിന്റെ  അവസാനമൊന്നുമല്ലെന്ന് കുട്ടിയെ ചേർത്തു നിർത്തി പറയുന്ന അധ്യാപകരെ..



കുറേ മാർക്കും വലിയ ഗ്രേഡുമല്ല ജീവിതവിജയമെന്ന് ഓർമ്മപ്പെടുത്തുന്ന അധ്യാപകരെ.



തന്റെ കുട്ടിയുടെ വിഷമം കാണുമ്പോൾ 'അതിലൊന്നും വലിയ കഥയില്ലെടോ' എന്ന് പറഞ്ഞാശ്വസിപ്പിച്ച് ജീവിതത്തിൽ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ..



സർട്ടിഫിക്കറ്റുകളിൽ അച്ചടിച്ചു വരുന്ന ഗ്രേഡും മാർക്കും അല്ല കുട്ടിയുടെ കഴിവിനെ നിർണ്ണയിക്കുന്നത്. Thats Just a statement of marks, not your caliber എന്ന് പറയാൻ കഴിയുന്ന അധ്യാപകരെ



ഇന്റെണൽ മാർക്കിന്റെ അധികാരിയായി വിദ്യാർത്ഥിയുടെ സുഹൃദങ്ങളിൽ,  സ്വകാര്യതയിൽ, സംഘടനാ സ്വാതന്ത്ര്യത്തിലും ഇടപെട്ട് ക്രൂശിക്കാത്ത  അധ്യാപകരെ..



മുഖത്ത് വിഷാദം നിഴലിക്കുന്ന കുട്ടികളുടെ വീടന്വേഷിച്ച് പോയി കാര്യങ്ങൾ ആരായുന്ന അധ്യാപകരെ..



വടിയുടെ തുമ്പത്തെ പേടിയാണ് അനുസരണയെന്ന് കരുതാതെ അവന്റെ തോളിൽ കൈയിട്ടു നടക്കാൻ പറ്റുന്ന അധ്യാപകരെ..



പഠനത്തിൽ പുറകിലായവനെ വെറുക്കാതെ അതിന്റെ കാരണം ചികയുന്ന അധ്യാപകരെ..



വിദ്യാർത്ഥികൾ പരീക്ഷയിൽ  തോൽക്കുന്നത് മാനക്കേടായി കരുതാതെ അവർക്ക് തിരിച്ചുവരാൻ ജീവിതത്തിൽ വഴി വെളിച്ചം പകരുന്ന അധ്യാപകരെ നമുക്കിനിയും ആവശ്യമുണ്ട്



പ്രജിത്ത് ഉലൂജി
Related Posts Plugin for WordPress, Blogger...