Tuesday, March 15, 2022

ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ

 *ദൗർബല്യമറിഞ്ഞ് കരുതലോടെ കാത്തിരുന്നാൽ...* 


ജിറാഫ് പ്രസവിക്കുന്നൊരു കാഴ്ചയുണ്ട്. ജനിക്കുമ്പോൾ *ആറടിയിലധികം* ഉയരത്തിൽനിന്ന് കുഞ്ഞ് *താഴെവീഴും.* അതിന്റെയാഘാതത്തിൽ *ചലനമറ്റു* കിടക്കും. അപ്പോൾ അമ്മ, തന്റെ നീളമുള്ള കഴുത്തൊന്നു തിരിച്ചുവിട്ടിട്ട്, കുഞ്ഞിനെ *മണപ്പിച്ചുനോക്കും.* പിന്നെ കാലുമടക്കി *ഒറ്റത്തൊഴിയാണ്.* അതിന്റെ ശക്തിയിൽ *കുഞ്ഞ് ദൂരേക്ക് തെറിച്ചുവീഴും.* വേദനയാൽ ശരീരമൊന്നിളക്കാൻ ശ്രമിക്കും. പറ്റാതെ അവിടെത്തന്നെ *നിശ്ചലമായി* കിടക്കും. 


അമ്മ അവിടേക്കെത്തും. കുഞ്ഞിനെ *ഒന്നുകൂടി തൊഴിക്കും.* കുഞ്ഞുജിറാഫ് *എഴുന്നേറ്റു നില്ക്കുന്നതുവരെ* അമ്മയുടെ തൊഴി തുടരും. എഴുന്നേറ്റാലും വെറുതെ വിടില്ല. വിറച്ചുനില്ക്കുന്ന കുഞ്ഞിന്റെ *ദുർബലാവസ്ഥയിലുള്ള കാലിലാണ് പിന്നത്തെ തൊഴി.* ഒടുവിൽ കുഞ്ഞ് അടി ഭയന്ന് തന്റെ വേച്ചുപോകുന്ന കാലുമായി *വേഗത്തിൽ ഓടുന്നതോടെ* ഈ അടിയുത്സവം സമാപിക്കും.


അമ്മജിറാഫിന്റെ ഈ പ്രവൃത്തി വിചിത്രവും ക്രൂരവുമായി തോന്നാം. പക്ഷേ, അമ്മയ്ക്കത് *കുഞ്ഞിനുള്ള സുരക്ഷയാണ്.* വന്യമൃഗങ്ങൾ കഴിയുന്ന കാട്ടിൽ, വേഗത്തിൽ അവയുടെ ഇരയായിത്തീരാതിരിക്കാൻ, ഓടിരക്ഷപ്പെടാൻ *ജനിച്ചയുടൻ കുഞ്ഞിനു നല്കുന്ന പരിശീലനമാണത്.*


 *വേദന ഏറ്റുവാങ്ങാൻ അനുവദിക്കാതെ* വളർത്തിയാൽ *ദുർബലമായ കാലുമായി* ഏതെങ്കിലും ശക്തനായ മൃഗത്തിന്റെ ആഹാരമായി കുഞ്ഞ് മാറാതിരിക്കാനുള്ള *മുൻകരുതൽ.*


 *വിജയിക്കാനാവശ്യമായ* ചേരുവകളോടെ ജനിക്കുന്ന മനുഷ്യനിൽ പരാധീനതകളുടെയും ദൗർബല്യങ്ങളുടെയും ഒട്ടേറെ ഘടകങ്ങളുണ്ട്. ഇത് തിരിച്ചറിയുന്നതും ആ *പരിമിതിയെ മറികടക്കാൻ* ശ്രമിക്കുന്നതുമാണ് *വിജയത്തിലേക്കു* നയിക്കുക. *നമ്മുടെ കഴിവിനൊപ്പം ദൗർബല്യം കൂടി തിരിച്ചറിഞ്ഞാൽ* കരുതലോടെ *മുന്നോട്ടുപോവാനുള്ള ഊർജമാണ് ലഭിക്കുക.*

  

   പലപ്പോഴും തോന്നിയിട്ടുണ്ട് പുതിയ തലമുറ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ വൻ പരാജയമായി തീരുന്നുണ്ട് എന്നത് . അതിന് കാരണം അവർക്ക് വരുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാൻ മാതാപിതാക്കൾ നടത്തുന്ന ഇടപെടലുകൾ തന്നെയാണ്. 'ഞാനനുഭവിച്ച കഷ്ടപാടൊന്നും എൻ്റെ കുട്ടി അറിയരുത് ' എന്നുള്ള സ്നേഹത്തിൽ മുങ്ങിയ ചിന്ത. എന്നാൽ ഈ ചിന്ത നമ്മുടെ കുട്ടികളെ യഥാർത്ഥത്തിൽ രക്ഷിക്കുകയല്ല ശിക്ഷിക്കുകയാണ് ചെയ്യുന്നത്. താണ്ടുന്ന പ്രതിസന്ധികൾ മനുഷ്യനു നൽകുന്ന ശക്തി വലുതാണ്. അത്തരം ശക്തിയാർജ്ജിക്കലുകൾക്കുള്ള അവസരങ്ങൾ മാതാപിതാക്കൾ മക്കൾക്ക് നിഷേധിച്ചതാണ് പുതിയ തലമുറയുടെ ഗതികേടായി തീർന്നത്.

     

    നമുക്ക് നമ്മുടെ മക്കളെ സ്വാഭാവികമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ അനുവദിക്കാം. പ്രായത്തിനനുസരിച്ചുള്ള ആവശ്യങ്ങൾ മാത്രം സാധിച്ചു കൊടുക്കാം


അവർ ശക്തരാകട്ടെ.പ്രശ്നങ്ങളെ ആത്മധൈര്യത്തോടെ അഭിമുഖീകരിക്കട്ടെ. അങ്ങനെയവർ നമ്മുടെ നാടിനും , രാജ്യത്തിനും ഊർജ്ജം പ്രദാനം ചെയ്യുന്നവരായി തീരട്ടെ.


കടപ്പാട് 🙏🏻🙏🏻

1 comment:

Related Posts Plugin for WordPress, Blogger...