Thursday, April 29, 2021

റമളാൻ 17: ഭാഷാ സമര രക്തസാക്ഷി ദിനം:

 റമളാൻ 17: ഭാഷാ സമര രക്തസാക്ഷി ദിനം:


ഭാഷാ സമര രക്തസാക്ഷി ദിനത്തിന് ഇന്ന് 42 ചന്ദ്ര വർഷം പൂർത്തിയാവുകയാണ്. സൗരവർഷ പ്രകാരം 40 വർഷവും 273 ദിവസവും പൂർത്തിയാവുന്നു.  1980 ജൂലൈ 30 ( റമളാൻ 17 ) കേരളത്തിലെ മുഴുവൻ കലക്ടറേറ്റിന് മുന്നിലും നടന്ന സമരത്തിൻ്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടന്ന സമരത്തിന് നേരെ അന്നത്തെ പെരിന്തൽമണ്ണ DySP വെടിയുതിർക്കുകയായിരുന്നു. അരക്ക് മീതെ വെടിക്കൊണ്ട  മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർ ദാരുണമായി കൊല്ലപ്പെട്ടു. അരക്ക് താഴെ വെടി കൊണ്ട നിരവധി പേർ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

                സമരത്തിനുള്ള കാരണം അറബി ഭാഷാ പഠനത്തോട് അന്നത്തെ നായനാർ സർക്കാർ കാണിച്ച വിവേചനമായിരുന്നു. 

യഥാർത്തത്തിൽ 1887 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ ചില ഭാഗങ്ങളിലും  1913 മുതൽ തിരുവിതാംകൂറിലും  അറബി പഠിക്കാൻ അവസരമുണ്ടായിരുന്നു. തിരുവിതാംകൂറിൽ 25 കുട്ടികളും ബ്രിട്ടീഷ് ഇന്ത്യയിൽ 100 കുട്ടികളും വേണം എന്നതായിരുന്നു വ്യവസ്ഥ. ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളെ പോലെ  അറബി പഠിപ്പിക്കുന്നത് വ്യാപാര പുരോഗതിക്കും ബ്രിട്ടീഷ് ഭരണത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന മുസ്ലിം സമുദായത്തെ ഭരണാനുകൂലികളാക്കുന്നതിനും ഉപകരിക്കും എന്നത് ബ്രിട്ടീഷ് ഭരണാധികാരികളുടെ ലക്ഷ്യമായിരുന്നു. ഈ കാലയളവിൽ ഇത് ഖുർആൻ പഠനം എന്ന പേരിലാണ് അറിയപ്പെട്ടത്. 

              സ്വാതന്ത്ര്യാനന്തരം മതേതര ഭാരതത്തിൽ പൊതു വിദ്യാലയങ്ങളിലെ മതപഠനം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇത് അറബി ഭാഷാ പഠനമാക്കി. ഐക്യകേരളം രൂപീകരിച്ച ശേഷവും തിരുവിതാംകൂറിൽ 25 മുസ്ലിം കുട്ടികളുള്ള പ്രൈമറി വിദ്യാലയത്തിൽ അറബി പഠിക്കാൻ സൗകര്യമുണ്ടായിരിക്കെ മലബാറിൽ 100 കുട്ടി വേണമെന്ന നിബന്ധന നിലനിന്നു. ഓർക്കുക ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മലബാറിൽ ബ്രിട്ടിഷ് കാലത്തുള്ള നിയമവും തിരുവിതാംകൂർ ഭരണത്തിൽ കീഴിലുണ്ടായിരുന്ന പ്രദേശത്ത് തിരുകൊച്ചി നിയമവും നിലനിന്നതാണതിന് കാരണം. ഐക്യകേരളം രൂപപ്പെട്ട ശേഷം നിരവധി ഓത്തുപള്ളികൾ പൊതുവിദ്യാലങ്ങളാക്കി മാറ്റി മാപ്പിള വിദ്യാലയങ്ങൾ എന്ന പേരിൽ അറിയപ്പെടും വിധം നാടിന് സമർപ്പിച്ചിട്ടും പൊതു വിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടും തിരുവിതാംകൂറിലും മലബാറിലും നിലനിൽക്കുന്ന ഈ വിവേചനം തിരുത്താൻ 1957 മുതൽ 1967 വരെയുള്ള സർക്കാറുകൾ തയ്യാറായില്ല. അതോടൊപ്പം നിലവിലുള്ള അധ്യാപകർക്ക് തന്നെ മറ്റുള്ളവരെ പോലെ വേതനം ലഭിച്ചിരുന്നില്ല. പണിയെടുക്കുക ഫണ്ടുണ്ടെങ്കിൽ മാത്രം ശമ്പളം എന്ന രീതി ആയിരുന്നു. എന്നാൽ നിരന്തര പോരാട്ടത്തിൻ്റെ ഭാഗമായി ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് ഗ്രാൻറ് ഒഴിവാക്കി ശമ്പളമാക്കി.

             1967 ൽ സപ്ത കക്ഷി അധികാരത്തിൽ വരികയും മഹാനായ CH മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തപ്പോൾ അതുവരെ ഈ വിവേചനം അവസാനിപ്പിക്കാൻ വേണ്ടി നിരന്തരം പോരാടിയ വ്യക്തി എന്ന നിലയിൽ തിരുവിതാംകൂറിലേയും മലബാറിലേയും ചട്ടം ഏകീകരിച്ച് 28 കുട്ടികൾ ഉണ്ടെങ്കിൽ പ്രൈമറിയിൽ ഭാഷക്ക് അധ്യാപകരെ നിയമിക്കാമെന്നും അവർ സ്പെഷലിസ്റ്റ് അധ്യാപകർ എന്നതിന് പകരം ഭാഷാധ്യാപകർ എന്ന് അറിയപ്പെടുമെന്നും വ്യക്തമാക്കി.

             സ്വാഭാവികമായും ധാരാളം മുസ്ലിം കുട്ടികളുള്ള മലബാറിൽ ആയിരക്കണക്കിന് അറബിക്ക് അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെട്ടു. അന്നത്തെ നിയമമനുസരിച്ച് ഏഴാം തരം പാസായവരും അറബി ഭാഷയിൽ നൈപുണ്യമുള്ളവരും അധ്യാപകരായി. ഓർക്കുക ഹിന്ദിക്കും സംസ്കൃതത്തിനുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു. ഏഴാം തരം പാസും ഹിന്ദി നൈപുണ്യവുമുണ്ടെങ്കിൽ ഹിന്ദി അധ്യാപകരാകാം. തൊണ്ണൂറുകളിൽ പിരിഞ്ഞ പല ഹെഡ്മാസ്റ്റർമാരും ഏഴാം ക്ലാസ് യോഗ്യത ഉള്ളവരായിരുന്നു. എന്നിരിക്കെ അറബി അധ്യാപകർ ചെരുപ്പ് കുത്തികളാണ് എന്ന് പറഞ്ഞ് അപമാനിച്ച് കൊണ്ടാണ് ഇടതുപക്ഷം അതിനെതിരെ രംഗത്ത് വന്നത്. തുടർന്ന് വന്ന എല്ലാ ഇടതു സർക്കാറുകളും അറബി അധ്യാപക തസ്തികയെ ഞക്കി കൊല്ലാനുള്ള എല്ലാ ശ്രമവും തുടർന്ന് കൊണ്ടിരുന്നു. ഓർക്കുക അറബി മാത്രമല്ല അന്യ ഭാഷ കേരളത്തിൽ പഠിപ്പിക്കുന്നത്. തമിഴുണ്ട് കന്നടയുണ്ട് ഹിന്ദി ഉറുദു തുടങ്ങി നിരവധി ഭാഷകളുണ്ട്. 

            1980 ലെ നായനാർ സർക്കാർ അറബി പഠനത്തെ ലക്ഷ്യം വച്ച് ക്വാളിഫിക്കേഷൻ, അക്കമഡേഷൻ, ഡിക്ലറേഷൻ എന്നീ മൂന്ന് കരിനിയമങ്ങൾ കൊണ്ട് വന്നു. ഡിക്ലറേഷൻ ആയിരുന്നു ബഹുകേമം. അറബി പഠിക്കേണ്ട കുട്ടി അറബി പഠിക്കണം എന്ന പ്രസ്ഥാവന മാത്രം പോര എൻ്റെ കുട്ടിയെ മലയാളം പഠിപ്പിക്കേണ്ടതില്ല എന്ന ഡിക്ലറേഷൻ കൂടി വേണമെന്ന നിബന്ധന വന്നു. ഭാഷാധ്യാപകരുടെ പ്രതിഷേധം ആളിക്കത്തി. അധ്യാപക നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പഠിക്കൽ സമരം നടന്നു. സമരത്തെ അഭിസംഭോധന ചെയ്ത CH ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്ത ആ പ്രഖ്യാപനം നടത്തി. "അധ്യാപകർ വിദ്യാലയങ്ങളിലേക്ക് തിരിച്ച് പോവുക, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു." യുത്ത് ലീഗ് സമരം ഏറ്റെടുത്തു. സമരത്തെ പൊളിക്കാൻ ഇടതുപക്ഷം ഭൂരിപക്ഷം വരുന്ന സുന്നികൾക്ക് മുന്നിൽ  അറബി അധ്യാപകർ മുജാഹിദുകളാണ് അവർക്ക് വേണ്ടി വാദിക്കുന്നുവോ എന്ന പ്രചരണം അഴിച്ച് വിട്ടു. അതിനായി അച്ചാരം പറ്റിയ ചില പണ്ഡിതവേശ ധാരികളെ ഇറക്കിവിട്ടു. അങ്ങിനെ പൊതു കാര്യങ്ങളിൽ അന്ന് വരെ സുന്നി മുജാഹിദ് തുടങ്ങിയ വേർതിരിവ് ഇല്ലാതിരുന്ന കേരളത്തിൽ എല്ലാ വിഷയത്തിലും ഉത്തരം ഭിന്നതകൾ കടന്ന് കൂടി. അതിൻ്റെ വളർച്ച 1989 കാല ഘട്ടത്തിൽ കേരളം കണ്ടു.

             ഏതായാലും മലപ്പുറത്ത് നടന്ന കലക്ടറേറ്റ് ധർണ്ണ കലുഷിതമായി. മൂന്ന് വിലപ്പെട്ട ജീവന് മുന്നിൽ പിടിച്ച് നിൽക്കാനാകാത്ത നായനാർ സർക്കാർ കരിനിയമങ്ങൾ സമൂലം പിൻവലിച്ചു. പക്ഷെ മജീദും റഹ്മാനും കുഞ്ഞിപ്പയും സമുദായത്തിൻ്റെ കണ്ണീർ കണക്കണങ്ങൾ ബാക്കിയാക്കി രക്തസാക്ഷികളായി. 

             അവരുടെ ശരീരം വിട്ട് പോയി നമ്മോട്. എന്നാൽ അവർ ജീവിക്കുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് ഭാഷാ സ്നേഹികളുടെ ഹൃദയനിൻ്റെ ചില്ല് കൊട്ടാരത്തിൽ. നാഥാ അവർക്ക്  സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ.......

                 എം.ടി.എ. നാസർ,

                  ജില്ലാ ജനറൽ സെക്രട്ടറി,

                  KATF, പാലക്കാട്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...