Sunday, December 2, 2018

നെറികേട്

നെറികേട്

വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം തവനൂർ വൃദ്ധസദനത്തിലേക്ക് 2018നവംബർ 14 ന്‌ യാത്ര തിരിച്ചത്.49 വിദ്യാർത്ഥികളും, 4 അധ്യാപകരുമടങ്ങിയ സംഘം.
   കുട്ടികൾക്കായുള്ള ചോദ്യാവലിയും, അന്തേവാസികൾക്കുള്ള സമ്മാനപ്പൊതിയും, മൈക്ക് സെറ്റുമായി ഞങ്ങൾ ഞങ്ങൾ 8.3 0ന് അബ്ദുറഹിമാൻ നഗർ ഗവ:യു .പി സ്കൂളിൽ നിന്നും പുറപ്പെട്ടു.10.30 ന്  വൃദ്ധസദനത്തിലെത്തി.മുൻകൂട്ടി അൻവാദം വാങ്ങിയതിനാൽ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. സൂപ്രണ്ടുമായി സംസാരിച്ച ശേഷം ഞങ്ങൾ ഹാളിൽ കസേര നിരത്തി മൈക്ക് സെറ്റുകൾ അറേഞ്ച് ചെയ്ത് അന്തേവാസികൾ വരുന്നതിനായി കാത്തിരുന്നു.10.40 ന് അധികൃതർ ഒരു ബെല്ലടിച്ചു.10 മിനിറ്റ് കഴിഞ്ഞപ്പോൾ ഏതാനും അന്തേവാസികളെത്തി. എൺപതിലധികം അന്തേവാസികളുണ്ടെന്നാണല്ലോ പറഞ്ഞിരുന്നത്. ഞാൻ വീണ്ടും സൂപ്രണ്ടിനെ സമീപിച്ചു.മാഡം പറഞ്ഞു നിങ്ങൾ എന്തെങ്കിലും പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ.
   പെട്ടന്നു തന്നെ കുട്ടികളെ വിളിച്ചു കൂട്ടി വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.കുട്ടികൾ റൂമുകളോരോന്നും കയറി അച്ഛാ, അമ്മേ വിളികളോടെയുള്ള അവരുടെ സ്നേഹപ്രകടനത്തിനു മുന്നിൽ അഞ്ചു മിനിറ്റിനകം ഹാൾ നിറഞ്ഞു കവിഞ്ഞു.
   തുടർന്ന്‌ നാട്യകലാ സംഘത്തിന്റെ അരമണിക്കൂർ കലാപ്രകടനം. നിർത്താതെയുളള കൈയടികൾ.
  ശേഷം ഏഴാം ക്ലാസ് വിദ്യാർത്ഥിയുംസ്കൂൾ ലീഡറുമായ മുഹമ്മദ്ഷഹീമിന്റെ ഒരു ചോദ്യം, ഈ ശിശുദിനത്തിൽ എന്തു സന്ദേശമാണീ മക്കൾക്കു നൽകാനുള്ളത്?
  രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത. ശേഷം സുമാർ70 പത്  വയസ്സുള്ള ഒരച്ഛൻ സദസ്സിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചു.  ഞാൻ പെട്ടന്നു തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ച് വേദിയിലെത്തിച്ചു മൈക്ക് നൽകി. രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത.തുടർന്ന് എന്റെ പ്രിയപ്പെട്ട മക്കളെ,
" ഞങ്ങളുടെ ഗതി ഒരു മാതാപിതാക്കൾക്കും വരാതിരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുകയെന്നു പറഞ്ഞതും" തേങ്ങിക്കരഞ്ഞതും ഒന്നിച്ചായിരുന്നു. താങ്ങിപ്പിടിച്ച് അദ്ദേഹത്തെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി.സദസ്സിൽ നിന്നും കുട്ടികളുടെ തേങ്ങൽ കേൾക്കാമായിരുന്നു. തുടർന്ന് അച്ഛനമ്മമാർക്കുള്ള സമ്മാന വിതരണം'
   ശേഷം ഓരോ വിദ്യാർത്ഥിയോടും അച്ഛനമ്മമാരുടെ മനസ്സിലൊരു ഇടം നേടി അവരെങ്ങിനെ അവിടെയെത്തപ്പെട്ടു എന്നും, ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും  മനസ്സിനു  വിഷമം തട്ടാത്ത രീതിയിൽ ചോദിച്ചു മനസ്സിലാക്കാൻ അര മണിക്കൂർ സമയം
   കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് പല വിദ്യാർത്ഥികളും അരമണിക്കൂറിനു ശേഷം വന്നത്.
  ഊരോ, പേരോ ആരു ചോദിച്ചാലും പറയരുതെന്ന് ചട്ടം കെട്ടിയ മകൻ, സ്വത്തു വീതം വെപ്പിനു ശേഷം ചവിട്ടിപ്പുറത്താക്കപ്പെട്ടവർ, മറ്റൊരമ്മ പറഞ്ഞത് മനസ്സിന്റെ നൊമ്പരമായി ഇപ്പോഴും ബാക്കി നിൽക്കുന്നു.
 "മോനെ എനിക്ക് മൂന്നു മക്കൾ.രണ്ടാണും, ഒരു പെണ്ണും ' ഭർത്താവ് ക്യാൻസർ വന്ന് മരിക്കുമ്പോൾ എനിക്ക് 32 വയസ്സ്. പറക്കമുറ്റാത്ത മൂന്നു മക്കളും, ഞാനും ചോർന്നൊലിക്കുന്ന ഒരു കൂരയും ' പകച്ചുപോയ സന്ദർഭം. ആദ്യ ഒരാഴ്ച പല സഹായങ്ങളും കിട്ടി. പിന്നീട് ......
പട്ടിണിയായിരുന്നു മുഴുപ്പട്ടിണി. അഭിമാനമെല്ലാം മാറ്റി വെച്ച് അയൽ വീടുകളിൽ അടിക്കലും, തുടക്കലും
ബാക്കി വരുന്ന ഭക്ഷണം തൂക്കുപാത്രത്തിലാക്കി വീട്ടിലേക്ക് .....
മക്കൾ ആർത്തിയോടെ വാരിത്തിന്നുന്നത് കണ്ണിമവെട്ടാതെ നോക്കി നിന്ന സന്ദർങ്ങൾ' മക്കൾ കഴിച്ചു കഴിയുമ്പോൾ മുണ്ടു മുറുക്കി കിടക്ക പായിലേക്ക് .....മക്കൾ കല്യാണമെല്ലാം കഴിഞ്ഞു പേരക്കുട്ടികളുമായി സുഖമായി കഴിയുന്ന സമയം ' ചില പൊട്ടലും, ചീറ്റലും, അടുത്ത മകന്റെയടുത്ത് കുറച്ചു കാലം, തുടർന്ന്‌ മകളുടെ .....
തുടർന്നൊരു ദിവസം ഗുരുവായൂർ ദർശനത്തിനെന്നു പറഞ്ഞിവിടെയും.
 മക്കൾ വരാറുണ്ടോയെന്നു ചോദിച്ചപ്പോൾ കണ്ണുനീർ ആ ചുക്കിച്ചുളിഞ്ഞ കവിളിലൂടെ ......
  കുട്ടികളും, അച്ഛനമ്മമാരും അത്രക്കടുത്തു പോയിരുന്നു. കെട്ടിപ്പിടിച്ചു ആ കവിളുകളിലുമ്മ വെച്ച്  നിറകണ്ണുകളോടെ .... ഒരു വിധം മനസ്സ് പറിച്ചെടുക്കുകയായിരുന്നു. വർഷങ്ങളോളം ക്ലാസ് മുറിയിലിരുത്തി പഠിപ്പിച്ചാൽ ലഭിക്കാത്ത ...... മണിക്കൂറുകൾക്കകം
  സമയം പോയതറിഞ്ഞില്ല. 12.40 ന് മടക്കയാത്രയിൽ പിന്നിൽ നിന്നൊരു വിളി.തിരിഞ്ഞു നോക്കി വിളിച്ച ഏട്ടന്റ അടുത്തേക്ക് ' സങ്കടമെല്ലാം ഉള്ളിലൊതുക്കിയ ഏട്ടൻ കഴുത്തിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ച്  കവിളിൽ ഒരു പാട് മുത്തം. ഇനി എന്നാണു വരിക? രണ്ടു പേരും കരഞ്ഞു പോയ ......
യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഈ രംഗം കണ്ടു നിന്ന സഹാധ്യാപികമാർ മുഖം ടവ്വൽ കൊണ്ട് തുടക്കുകയായിരുന്നു.
തിരിച്ച് ബസ്സിൽ ''....
തികഞ്ഞ നിശ്ശബ്ദത ' ഒരു മരണവീട്ടിലാണോയെന്നു സന്ദേഹിച്ച നിമിഷങ്ങൾ, ശേഷം ബസ്സിൽ വെച്ചു തന്നെ ഫീഡ്ബാക്ക് ....
ഓരോ കുട്ടിയും മൈക്ക് കൈയിലേന്തി കരച്ചിലിനിടയിൽ  സംസാരം പൂർത്തിയാക്കാൻ കഴിയാതെ ....

തൊട്ടടുത്ത ദിവസം പല രക്ഷിതാക്കളുടെയും ഫോൺ കോളുകൾ . മാഷേ ഇത്തരം യാത്രകളാണ് വേണ്ടത്‌. കുട്ടികൾ വീട്ടിൽ വന്ന് നേരനുഭവം പറഞ്ഞപ്പോൾ  ഞങ്ങളും.....
  സമയമുള്ളവർ മുൻകൂട്ടി അനുവാദം വാങ്ങി കുടുംബസമേതം പോകാൻ മറക്കരുതെന്ന അഭ്യർത്ഥനയോടെ

കെ.മുഹമ്മദ് മാസ്റ്റർ
ഗവ:യു .പി .സ്കൂൾ അബ്ദുറഹിമാൻ നഗർ
കക്കാടംപുറം
9447279 155/
Related Posts Plugin for WordPress, Blogger...