Wednesday, August 28, 2019

മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ‌ അത്‌ ഏത്‌ മരമായിരിക്കും?



സതീശ് കുമാർ താണിശ്ശേരി എഴുതിയതാണ്..
എന്ത് തീക്ഷ്ണം!. കൃത്യം!..

...................................

മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ‌  അത്‌ ഏത്‌ മരമായിരിക്കും?

അതിബുദ്ധിജീവികളും അമാനുഷജീവിതമുള്ളവരുമായ മനുഷ്യരെക്കുറിച്ചല്ല,
നമ്മേപ്പോലെ അതിസാധാരണക്കാരനായ ഒരുവനെ ഒരു വൃക്ഷത്തോട്‌ ഉപമ ചെയ്താൽ ആ വൃക്ഷം ഏതായിരിക്കും?

കവികളോടും കാമുകരോടും ചോദിക്കരുത്‌.
ഭാവുകത്വത്താൽ അതിവർണന ചെയ്ത്‌ അവരതിനെ വെടക്കാക്കും!

തണുപ്പും തണലും അഭയവും നൽകുന്ന മഹാവൃക്ഷമായ അരയാലെന്നും,
പ്രണയമെന്ന വസന്തത്തെ കാത്തു നിൽക്കുന്ന ചെറിമരമെന്നും,
പെയ്തിട്ടും തോരാത്ത മഴമരമെന്നും,അവരതിനെ വർണിച്ച്‌ കൊല്ലും.

കരിവീട്ടിയെന്നും, മഴുക്കൊല്ലിയെന്നും അവരതിന്റെ കരുത്തിനെ വാഴ്ത്തും!
കാഞ്ഞിരമെന്നും  ചൊറിയൻ ചേരെന്നും അവരതിനെ അപമാനപ്പെടുത്തും!
കൂവളമെന്നും ദേവദാരുവെന്നും അവരതിനെ പുണ്യസ്നാനം ചെയ്യും !

അല്ലെങ്കിലും അവറ്റകൾ അങ്ങനെയാണ്‌ , നേരിനെ നേരിടാൻ കെൽപ്പില്ലാത്ത സ്വപ്നജീവികൾ!

നിങ്ങൾക്കറിയുമോ ശരിക്കും റബ്ബർ മരമാണത്‌..

ഒരു ശരാരി മലയാളിമനുഷ്യനെ മരത്തോട്‌ ഉപമിക്കാമെങ്കിൽ അതിന്‌ ഏറ്റവും ചേരുക റബ്ബർ ആണ്‌.

മുതിർന്ന് നിവർന്ന് നിൽക്കാൻ തുടങ്ങുന്ന അന്നു മുതൽ ഊറ്റിയൂറ്റി  കടും വെട്ടും കഴിഞ്ഞ്‌ ഇനിയൊന്നും ബാക്കിയില്ല എന്ന് ഉറപ്പാവുന്ന നേരം തടിയേയും കശാപ്പ്‌ ചെയ്ത്‌ കാശാക്കുന്ന ആ മരമാകുന്നു ജീവിതംകൊണ്ട്‌ അളക്കുമ്പോൾ മനുഷ്യനും!

കണ്ടിട്ടില്ലേ,
എത്ര ശ്രദ്ധയോടെ ആണവർ ആ മനുഷ്യത്തൈ നടുന്നത്‌!

കളകളൊക്കെ വെട്ടിമാറ്റി കുഴിയെടുത്ത്‌ കണ്ട അണ്ടനോടും അടകോടനോടും ഇടകലരാൻ സമ്മതിക്കാതെ അവനെ/അവളെ ഒറ്റക്ക്‌ നടുകയാണ്‌.

എന്തൊരു ശ്രദ്ധയാണ്‌ ?
ഏതൊക്കെ തരം വളങ്ങളാണ്‌?
എഴുത്തിനിരുത്ത്‌ മുതൽ ഇംഗ്ലീഷ്‌ മീഡിയം, ട്യൂഷൻ ,എന്ററൻസ്‌   പി എസ്‌ സി കോച്ചിങ്ങുകൾ തുടങ്ങിയ പരമ്പരാഗത ജൈവ വളങ്ങൾ തൊട്ട്
ഇപ്പോൾ ബൈജൂസ്‌ ആപ്പ്‌ വരെ ഇട്ടു പോറ്റുന്നുണ്ട്‌ നാം അതിനെ!

ഒന്നരയാൾ പൊക്കം വരെ വശങ്ങളിലേക്ക്‌ ഒരു തളിർപ്പും പൊട്ടാതെ നോക്കണം.
ചിത്രരചന,നൃത്തം ,സിനിമ,കവിതകൾ പ്രണയം...
അപ്പപ്പോൾ നുള്ളിക്കളയണം

തുടക്കത്തിലാണെങ്കിൽ എന്ത്‌ എളുപ്പമാണെന്നോ അവർ പോലുമറിയാതെ നമുക്കത്‌ ചെയ്യാം!

നമുക്ക്‌ വേണ്ടത്‌ പത്തടി ഉയരത്തിൽ ഒറ്റത്തടിയാണ്‌.
കേടുപാടുകളില്ലാത്ത സ്വയമ്പൻ തടി.
ഡോക്ടർ,എഞ്ചിനീയർ ,സർക്കാർ ഉദ്ദ്യോഗസ്ഥൻ അദ്ധ്യാപകൻ...

നല്ല കറയുള്ള മനുഷ്യരെയാണ്‌ നമുക്ക്‌ വേണ്ടത്‌.
നിമിഷങ്ങൾക്കുള്ളിൽ ചിരട്ട നിറഞ്ഞ്‌ കവിയണം.

എത്ര സ്നേഹമാണെന്നോ ‌ അതിനോട്‌.
തൊലിപ്പുറമേ പോലും ഒരു ക്ഷതമേറ്റാൽ സഹിക്കില്ല അവർക്ക്‌.

തോലുരഞ്ഞ്‌ കേടുപറ്റും എന്ന കാരണത്താലാണ്‌ തടിയിൽ പശുവിനെക്കെട്ടിയ അയലത്തെ വൃദ്ധനോട്‌ അയാൾ അരിശപ്പെട്ടത്‌.
"വെട്ടാറായ മരമാണ്‌! ഒരോരുത്തരുടെ തോന്ന്യാസങ്ങൾ!"അയാൾക്ക്‌ അരിശം അടക്കാൻ കഴിയുന്നുണ്ടായില്ല!
ഇറ്റലിയിൽ ജോലിക്ക്‌ പോകേണ്ട പെണ്ണാണ്‌ ,പാട്ടുകാരനെ പ്രേമിച്ചു നടക്കുന്നത്‌!

റബ്ബർ മരത്തോട്‌ ഏറ്റവും കരുണയുള്ളവർ അതിനെ ടാപ്പിംഗ്‌ നടത്തുന്നവരാണ്‌.

എത്ര സൂക്ഷ്മമായും മൃദുവായും ആണ്‌ അവരതു ചെയ്യുക എന്നറിയാമോ?

അതിമൂർച്ചയുള്ള ഒരു കത്തികൊണ്ട്‌
അതികണിശമായാണ്‌ അവരത്‌ ചെയ്യുക.
മുറിവേറ്റു എന്ന് മരത്തിന്‌ തോന്നുക പോലുമില്ലാത്ത വിധം സൂക്ഷ്മത്തിൽ!

അരുത്‌,ആഴത്തിലാവരുത്‌ ..
മരത്തിന്റെ തടിയിൽ തട്ടരുത്‌ ..

അയാളോളം കരുതൽ ആർക്കുണ്ട്‌?

പത്തുമാസം ചുമന്ന അമ്മക്കണക്ക്‌ മുതൽ പലതരമുണ്ട്‌ ടാപ്പിംഗ്‌ കത്തികൾ!
കൃഷി ഓഫീസർക്ക്‌ അറിയാവുന്നതിന്റെ എത്രയോ ഇരട്ടി വരുമത്‌.

നീയെന്റെ ഒരേ‌ ഓരാങ്ങളയല്ലേ ..
നീയല്ലാതെ പിന്നെ എനിക്കാരുണ്ട്‌..
നീ കുരുത്തമുള്ളവനാണ്‌...
ചെറുപ്പത്തിൽ എത്ര എടുത്തുകൊണ്ട്‌ നടന്നതാണ്‌...

സങ്കടങ്ങൾ പറയാൻ നീയല്ലാതെ എനിക്കാരുണ്ട്‌...
പട്ടിണികിടന്നാണ്‌ നിന്നെ പഠിപ്പിച്ചത്‌..
മകളുടെ ആഗ്രഹമല്ലേ..
നിങ്ങൾക്കിപ്പോൾ എന്നോട്‌ പഴയസ്നേഹമൊന്നുമില്ല...

എന്തൊക്കെപ്പറഞ്ഞാലും അവൻ നിന്റെ കൂടപ്പിറപ്പല്ലേ...
ആ പഴയകാലങ്ങൾ നീ മറന്നു അല്ലേ...
നമ്മുടെ തറവട്ടമ്പലമല്ലേ..
നമ്മുടെ ഗ്രാമത്തിന്റെ ഒരു കാര്യത്തിനല്ലേ..
നമ്മുടെ പ്രസ്ഥാനമല്ലേ......

അങ്ങനെയങ്ങനെ മൂർച്ചയുള്ള ഊറ്റുകത്തികൾ എത്രയുണ്ടെന്നാണ്‌?

ഊറ്റുകയാണ്‌ എന്ന് നമുക്ക്‌ തോന്നുകപോലും ചെയ്യാത്തവിധം കൗശലത്തോടെ പ്രയോഗിക്കപ്പെടുന്നവ
അവരവർ വെച്ച ചിരട്ടകൾ എളുപ്പത്തിൽ നിറയുക എന്നതാണ്‌ പ്രധാനം.
അത്‌ അധികകാലത്തേക്ക്‌ വേണമെന്നതും!

അതു മാത്രമോ ..?
അവനവന്റെ മുറിവുണക്കാമെന്ന് കരുതി  കാത്തുവെച്ച ആ ഒരു ഇത്തിരി പശയുണ്ടല്ലോ..
‘ഒട്ടുപാലെന്ന് ‘അതിനേയുംനുള്ളിപ്പറിച്ച്‌ കൊണ്ടുപോകും അവർ!

എന്താ ഒരു ചീത്തമണം എന്ന് സംശയിക്കുന്ന അതിഥിയുടെ മൂക്കിനെ‌ ‘അത്‌ ആ ഒട്ടുപാലിന്റെയാണ്‌ കാര്യമാക്കണ്ട..’  എന്ന് സമാധാനിപ്പിക്കും.

കടും വെട്ടിന്‌ സമയമായി എന്നതും അവർക്കാണ്‌ ആദ്യമറിയുക.
വെട്ടി വെട്ടി തീരാറായി എന്നും ഇനിയധികം  കാർത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നും അവർക്ക്‌ മനസിലാവും.

പഴയ സ്നേഹ,മൃദു സമീപനങ്ങൾ പിന്നെ പ്രതീക്ഷിക്കരുത്‌.

"വയസായില്ലേ, അമ്മക്കെന്തിനാ നാലു വള"?
വടാശേരിയിലെ വീട്‌ വെച്ചപ്പോൾ അച്ഛൻ  അഞ്ച്‌ ലക്ഷം തരാമെന്ന് പറഞ്ഞിരുന്നില്ലേ?
പാറുമോൾക്ക്‌ ഒരു തരി പൊന്നില്ല , അമ്മക്ക്‌ ഗ്രാറ്റുവിറ്റി കിട്ടിയതല്ലേ?

കടും വെട്ട്‌ തുടങ്ങുകയാണ്‌
തലങ്ങും വിലങ്ങും കീറി അവസാനത്തെ തുള്ളിയും ഊറ്റുകയാണ്‌

പെൻഷൻ ,ഗ്രാറ്റുവിറ്റി,വട്ടമെത്തിയ എൽ ഐ സി,അമ്മക്ക്‌ ഭാഗത്തിൽ കിട്ടിയ പണം...
ഇനിയെവിടെ ,ഇനിയെവിടെ എന്ന് ബാക്കിയുള്ള ഇത്തിരി തൊലി തിരയുകയാണ്‌ ടാപ്പിംഗ്‌ കത്തികൾ!

അവസാനത്തെ തുള്ളിയും വറ്റിക്കഴിയുമ്പോഴാണ്‌ റബ്ബർ ഒരു വൃത്തികെട്ട മരമാവുന്നത്‌.

നാലഞ്ചേക്കർ സ്ഥലം അത്‌ വെറുതേ മെനക്കെടുത്തുന്നത്‌.
ഇലപാറി മുറ്റത്ത്‌ വീഴുന്നത്‌..
കോട്ടെരുമ കുട്ടികളുടെ കാതിൽ കയറുന്നത്‌..

“അജിയുടെ ഫ്രന്റ്സ്‌ വരുമ്പോഴെങ്കിലും അച്ഛനൊന്ന് അകത്ത്‌ പോയി ഇരുന്നൂടേ.”
“ആരോടെങ്കിലും ഞാൻ ഒന്നു വർത്തമാനം പറയുന്നത്‌ കേട്ടാൽ മതി അപ്പോ വരും അമ്മ..”

“എവിടെയെങ്കിലും ഒന്ന് പോയിട്ട്‌ എത്ര നാളായി.. ഇവിടെ രവിയുടെ  അച്ഛൻ കിടപ്പിലായിട്ട്‌ രണ്ട്‌ വർഷമായില്ലേ... “

മരങ്ങളോ മനുഷ്യരോ ആവട്ടെ ലോകക്രമം അങ്ങനെയാണ്‌ ഭായ്‌!
ഉപകാരമൊടുങ്ങുമ്പോൾ അവ വലിയ ശല്യമായി പരിണമിക്കും.

“മുതലായിട്ടല്ല, പെരുമ്പാവൂരുകാരൻ ഏജന്റ്‌ വന്ന് ചോദിച്ചപ്പോൾ  ഞാൻ കിട്ടിയ വിലക്ക്‌ മുറിച്ചു‌..”

അവസാനത്തെ ലോഡ്‌ മരവും പോയതിന്റെ ആലസ്യത്തിൽ  രണ്ടെണ്ണം അടിക്കുമ്പോൾ അയാൾ കൂട്ടുകാരനോട്‌ പറഞ്ഞു,

"ഇനി പാഷൻ ഫ്രൂട്ട്‌ വെക്കണം,കൗണ്ട്‌ കൂടാനൊക്കെ ബെസ്റ്റ്‌ ആണത്രേ!"
എന്ത്‌ കൗണ്ട്‌ എന്നൊന്നും ചോദിക്കാൻ മെനക്കെടാതെ മിക്സ്ചർ ചവക്കുന്നതിനിടയിൽ കൂട്ടുകാരൻ അതേ അതേ എന്ന് തലയാട്ടി..

“ആശുപത്രി ,ഐസിയു  ,വീട്‌ ,ഓഫീസ്‌ ഒരാഴ്ചയായി ഞാനൊന്ന് ഉറങ്ങിയിട്ട്‌..”
“നീ രണ്ടെണ്ണം ഒഴിച്ചേ.. “

അച്ഛന്റെ
ശവമടക്ക്‌ കഴിഞ്ഞ്‌ കരി ഓയിൽ റമ്മടിക്കുന്ന സഹായക്കമറ്റിക്കാർക്ക്‌ മുന്നിലേക്ക്‌ അയാൾ ഗ്ലാസ്‌ നീട്ടി.
.
“നല്ലൊരു മനുഷ്യനായിരുന്നു.. “
ഇതിനകം രണ്ടെണ്ണം കൂടുതൽ വിഴുങ്ങിയ ഏതോ ഒരുവനിൽ സ്നേഹവികാരമുണർന്നു!

"പാലുകാച്ച്‌ ,കല്യാണം""കല്യാണം പാലുകാച്ച്‌ എന്ന മട്ടിൽ ഈ സീനുകൾ മാറ്റിമാറ്റി കാണിച്ചുകൊണ്ട്‌ ഈ സിൽമ അവസാനിപ്പിക്കാമെന്ന് എനിക്ക്‌ തോന്നുന്നു.

‘ഊറ്റുന്നവരും ഊറ്റപ്പെടുന്നുണ്ടാവില്ലേ ..?
എന്നൊരു കുനുഷ്ട്‌ ചോദ്യം സ്ക്രോൾ ചെയ്തുകൊണ്ട്‌ നമുക്ക്‌ മറ്റൊരു സിനിമക്കുള്ള സാധ്യത ഒരുക്കി വെക്കുകയും ചെയ്യാം !

അപ്പൊ ശരി ,എല്ലാവർക്കും എന്റെ വിനീത നമസ്കാരം
എന്ന്
കടുംവെട്ട്‌ വെട്ടാറായ ഞാൻ!

Friday, June 28, 2019

മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല

 മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല

            പരിഷ്കൃത സമൂഹം മുന്നോട്ടു വച്ച ഒരു ആശയമായിരുന്നു " മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല"  എന്നത്. അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാന്‍ പോലും പാടില്ലെന്നും വാശിപിടിച്ചു. അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നും ഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു*.....മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല. സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി. പരീക്ഷക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്യേഷിക്കും. അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു. പ്രായം ഏറെ ചെന്നാലും, എത്ര ഉന്നത സ്ഥാനത്തെത്തിയാലും പണ്ട് തല്ലിയ അദ്ധ്യാപകനോട് എന്ത് ബഹുമാനമാണ്..... പ്രോഗ്രസ് കാർഡ് അച്ഛന്റെ ഒപ്പിട്ട് സ്കൂളിൽ കൊടുക്കണം. മാർക്ക് കണ്ടാൽ അച്ഛനടിക്കും. ഒപ്പിട്ട് ഏൽപ്പിച്ചില്ലെങ്കിൽ ക്ലാസ് ടീച്ചർ അടിക്കും. അടുത്ത തവണ ശരിയാക്കാം എന്ന് ഉറപ്പ് നൽകി കരഞ്ഞുവിളിച്ച് ഒപ്പുവാങ്ങും. ഭംഗിയായി പഠിക്കണം എന്ന ചിന്ത ഉണ്ടാകാൻ ഇത് സഹായമാകും. ഇന്ന് തങ്ങളുടെ സ്കൂളിൽ നല്ല അദ്ധ്യയനമാണെന്ന് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താൻ കുട്ടികൾക്ക് കൂടുതൽ മാർക്ക് നൽകുന്നു..... രക്ഷിതാക്കൾ എത്ര ധനികരായാലും മുൻപ് കുട്ടികൾക്ക് ആവശ്യത്തിന് പണം മാത്രമെ നൽകുകയുള്ളൂ. പൈസ എന്തിനൊക്കെ ചിലവാക്കി എന്ന് ബോദ്ധ്യപ്പെടുത്തുകയും വേണം. പൈസയുടെ വില എന്തെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് ആറാം ക്ലാസുകാരന്റെ കൈയ്യിൽ കുറഞ്ഞത് ആറ് നൂറുരൂപ നോട്ടെങ്കിലും കാണും. പണം ദുർവിനിയോഗം ചെയ്യുന്നത് വഴി പല ദുശീലങ്ങളും ഇവരെ തേടി എത്തും.....മക്കളെ പാചകം പഠിപ്പിക്കില്ല. ഭക്ഷണം സ്വന്തമായി വിളമ്പി കഴിക്കാൻ പോലും എന്റെ മകന്(മകൾക്ക്) അറിയില്ലെന്ന് പൊങ്ങച്ചത്തോടെ ചിലർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പഴയ ആളുകളെ നോക്കൂ. അത്യാവശ്യത്തിന് ചോറും കറിയും ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം.... ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒന്നിൽ കൂടുതൽ പേരാണ് മുൻപ് പഠിച്ചിരുന്നത്. ഇത്തരത്തിൽ പഠിച്ച് ഐഎഎസ് വരെ എത്തിയ എത്രയോ പേർ. ഒരു ജോലിയും ചെയ്യിക്കാതെ എല്ലാ സുഖസൗകര്യങ്ങളും നൽകിയിട്ടും ഇന്ന്....കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഈ ലോകം അവനു പുതിയതാണ്. തെറ്റേത് ശരിയേത് എന്നറിയാത്ത അവരുടെ വഴികാട്ടികളാണ് മാതാപിതാക്കള്‍. തെറ്റില്‍ നിന്നും മാറി ശരിയുടേയും നന്മയുടെയും ലോകത്തിലൂടെ തന്റെ കുഞ്ഞു വളരണം എന്ന് തന്നെയാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. തെറ്റുകള്‍ കാട്ടുമ്പോള്‍ തിരുത്താന്‍ ശ്രമിക്കണം. വേണ്ടി വന്നാല്‍ ശകാരിക്കണം. ആവർത്തിച്ചാൽ തല്ലു കൊടുക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ അത് തെറ്റാണെന്ന ബോധം അവന്റെ മനസ്സില്‍ ആഴത്തില്‍ പതിയൂ... മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് മുൻപ് പഠിപ്പിച്ചിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല. ബസിൽ പോലും വൃദ്ധർക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്ത ബാല്യങ്ങൾ....
    മുൻപ് വീടുകളിൽ കൃഷിയും പശുക്കളുമൊക്കെ ഉണ്ടായിരുന്നു. സ്കൂളിൽ പോകും മുൻപും വന്നതിന് ശേഷവും അതിനു വേണ്ട ജോലികൾ ചെയ്യിക്കുമായിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യാനും പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇന്ന് യാതൊരു തരത്തിലുള്ള ചുമതലകളും മക്കളെ പഠിപ്പിക്കുന്നില്ല. വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഇല്ലായ്മകളും ബോദ്ധ്യപ്പെടുത്തി തന്നെ മക്കളെ വളർത്തണം. ഇതുമൂലം ഇവർക്ക് ഏത് പ്രതിസന്ധിയും തരണം ചെയ്യാനാകും. ഇല്ലെങ്കിൽ ചെറിയ ദുഖം പോലും താങ്ങാൻ കഴിയാത്ത മനസിന്റെ ഉടമയായി തീരും ഇവർ. നിസാര പ്രശ്നങ്ങൾക്ക് പോലും വിവാഹമോചനത്തിന് എത്തുന്ന യുവതീയുവാക്കളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
     കാക്കക്ക് തന്‍ കുഞ്ഞ്  പൊന്‍കുഞ്ഞ് എന്ന  പോലെ എല്ലാവർക്കും മക്കള്‍ പ്രിയപ്പെട്ടവരാണ്. പക്ഷെ അതിരു കടന്ന വാല്‍സല്യത്തിനിടയിലും അവരെ നേര്‍വഴിക്ക് നടത്തേണ്ടത് മാതാപിതാക്കൾ ആണെന്ന കാര്യം മറക്കാതിരിക്കുക...
       കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് ഒരുപാട് തല്ല് എനിക്ക് കിട്ടിയിട്ടുണ്ട്. 
      പഴമക്കാർ പറയുന്നത്     
                 ഓർക്കുക....
   തല്ലി വളർത്തിയ മക്കളും
വെട്ടിവളർത്തിയ കാഞ്ഞാവും(മരം)
       നേരേ വളരും...

Wednesday, March 27, 2019

The Role of A Teacher..!!



The Role of A Teacher..!!

ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ . അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ
14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ . എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു . ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി..!!

 കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
 അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയിലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത് . ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന ,
അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർബി എഴുതിയ  'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത് .

പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ് . അതുകൊണ്ട് നീൽ ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു .  അപ്പോൾ ഫ്രാങ്ക് യെർബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം .  അതും വായിച്ചു .  പിന്നെയും ഇത് ആവർത്തിച്ചു .  നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു .  പിന്നെ വായനയോട് വായന തന്നെ . ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു . പത്രങ്ങളും മാസികകളും വായിച്ചു . വായന നീലിനെ വേറൊരാളാക്കി . നീൽ സ്കൂൾ ജയിച്ചു .  കോളേജിലെത്തി .  നിയമത്തിൽ ബിരുദം നേടി .  അഭിഭാഷകനായി 1991 ൽ അർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി . 
പിന്നെ അവിടെ ജഡ്ജിയായി..!!

ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ ...!!

 വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി .  ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന് .... പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു..!!

"ദ ട്രഷർ ഓഫ് പ്ലസൻറ്  വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ
ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി .  വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത് .  പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി .   സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും . തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവുമെല്ലാം .......!!!
The Amazing  Role of a Teacher !!!!! who changed a Naught  Student. And
 the Power of Books and Reading ..which Transformed a Person....


Sunday, December 2, 2018

നെറികേട്

നെറികേട്

വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം തവനൂർ വൃദ്ധസദനത്തിലേക്ക് 2018നവംബർ 14 ന്‌ യാത്ര തിരിച്ചത്.49 വിദ്യാർത്ഥികളും, 4 അധ്യാപകരുമടങ്ങിയ സംഘം.
   കുട്ടികൾക്കായുള്ള ചോദ്യാവലിയും, അന്തേവാസികൾക്കുള്ള സമ്മാനപ്പൊതിയും, മൈക്ക് സെറ്റുമായി ഞങ്ങൾ ഞങ്ങൾ 8.3 0ന് അബ്ദുറഹിമാൻ നഗർ ഗവ:യു .പി സ്കൂളിൽ നിന്നും പുറപ്പെട്ടു.10.30 ന്  വൃദ്ധസദനത്തിലെത്തി.മുൻകൂട്ടി അൻവാദം വാങ്ങിയതിനാൽ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. സൂപ്രണ്ടുമായി സംസാരിച്ച ശേഷം ഞങ്ങൾ ഹാളിൽ കസേര നിരത്തി മൈക്ക് സെറ്റുകൾ അറേഞ്ച് ചെയ്ത് അന്തേവാസികൾ വരുന്നതിനായി കാത്തിരുന്നു.10.40 ന് അധികൃതർ ഒരു ബെല്ലടിച്ചു.10 മിനിറ്റ് കഴിഞ്ഞപ്പോൾ ഏതാനും അന്തേവാസികളെത്തി. എൺപതിലധികം അന്തേവാസികളുണ്ടെന്നാണല്ലോ പറഞ്ഞിരുന്നത്. ഞാൻ വീണ്ടും സൂപ്രണ്ടിനെ സമീപിച്ചു.മാഡം പറഞ്ഞു നിങ്ങൾ എന്തെങ്കിലും പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ.
   പെട്ടന്നു തന്നെ കുട്ടികളെ വിളിച്ചു കൂട്ടി വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.കുട്ടികൾ റൂമുകളോരോന്നും കയറി അച്ഛാ, അമ്മേ വിളികളോടെയുള്ള അവരുടെ സ്നേഹപ്രകടനത്തിനു മുന്നിൽ അഞ്ചു മിനിറ്റിനകം ഹാൾ നിറഞ്ഞു കവിഞ്ഞു.
   തുടർന്ന്‌ നാട്യകലാ സംഘത്തിന്റെ അരമണിക്കൂർ കലാപ്രകടനം. നിർത്താതെയുളള കൈയടികൾ.
  ശേഷം ഏഴാം ക്ലാസ് വിദ്യാർത്ഥിയുംസ്കൂൾ ലീഡറുമായ മുഹമ്മദ്ഷഹീമിന്റെ ഒരു ചോദ്യം, ഈ ശിശുദിനത്തിൽ എന്തു സന്ദേശമാണീ മക്കൾക്കു നൽകാനുള്ളത്?
  രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത. ശേഷം സുമാർ70 പത്  വയസ്സുള്ള ഒരച്ഛൻ സദസ്സിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചു.  ഞാൻ പെട്ടന്നു തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ച് വേദിയിലെത്തിച്ചു മൈക്ക് നൽകി. രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത.തുടർന്ന് എന്റെ പ്രിയപ്പെട്ട മക്കളെ,
" ഞങ്ങളുടെ ഗതി ഒരു മാതാപിതാക്കൾക്കും വരാതിരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുകയെന്നു പറഞ്ഞതും" തേങ്ങിക്കരഞ്ഞതും ഒന്നിച്ചായിരുന്നു. താങ്ങിപ്പിടിച്ച് അദ്ദേഹത്തെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി.സദസ്സിൽ നിന്നും കുട്ടികളുടെ തേങ്ങൽ കേൾക്കാമായിരുന്നു. തുടർന്ന് അച്ഛനമ്മമാർക്കുള്ള സമ്മാന വിതരണം'
   ശേഷം ഓരോ വിദ്യാർത്ഥിയോടും അച്ഛനമ്മമാരുടെ മനസ്സിലൊരു ഇടം നേടി അവരെങ്ങിനെ അവിടെയെത്തപ്പെട്ടു എന്നും, ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും  മനസ്സിനു  വിഷമം തട്ടാത്ത രീതിയിൽ ചോദിച്ചു മനസ്സിലാക്കാൻ അര മണിക്കൂർ സമയം
   കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് പല വിദ്യാർത്ഥികളും അരമണിക്കൂറിനു ശേഷം വന്നത്.
  ഊരോ, പേരോ ആരു ചോദിച്ചാലും പറയരുതെന്ന് ചട്ടം കെട്ടിയ മകൻ, സ്വത്തു വീതം വെപ്പിനു ശേഷം ചവിട്ടിപ്പുറത്താക്കപ്പെട്ടവർ, മറ്റൊരമ്മ പറഞ്ഞത് മനസ്സിന്റെ നൊമ്പരമായി ഇപ്പോഴും ബാക്കി നിൽക്കുന്നു.
 "മോനെ എനിക്ക് മൂന്നു മക്കൾ.രണ്ടാണും, ഒരു പെണ്ണും ' ഭർത്താവ് ക്യാൻസർ വന്ന് മരിക്കുമ്പോൾ എനിക്ക് 32 വയസ്സ്. പറക്കമുറ്റാത്ത മൂന്നു മക്കളും, ഞാനും ചോർന്നൊലിക്കുന്ന ഒരു കൂരയും ' പകച്ചുപോയ സന്ദർഭം. ആദ്യ ഒരാഴ്ച പല സഹായങ്ങളും കിട്ടി. പിന്നീട് ......
പട്ടിണിയായിരുന്നു മുഴുപ്പട്ടിണി. അഭിമാനമെല്ലാം മാറ്റി വെച്ച് അയൽ വീടുകളിൽ അടിക്കലും, തുടക്കലും
ബാക്കി വരുന്ന ഭക്ഷണം തൂക്കുപാത്രത്തിലാക്കി വീട്ടിലേക്ക് .....
മക്കൾ ആർത്തിയോടെ വാരിത്തിന്നുന്നത് കണ്ണിമവെട്ടാതെ നോക്കി നിന്ന സന്ദർങ്ങൾ' മക്കൾ കഴിച്ചു കഴിയുമ്പോൾ മുണ്ടു മുറുക്കി കിടക്ക പായിലേക്ക് .....മക്കൾ കല്യാണമെല്ലാം കഴിഞ്ഞു പേരക്കുട്ടികളുമായി സുഖമായി കഴിയുന്ന സമയം ' ചില പൊട്ടലും, ചീറ്റലും, അടുത്ത മകന്റെയടുത്ത് കുറച്ചു കാലം, തുടർന്ന്‌ മകളുടെ .....
തുടർന്നൊരു ദിവസം ഗുരുവായൂർ ദർശനത്തിനെന്നു പറഞ്ഞിവിടെയും.
 മക്കൾ വരാറുണ്ടോയെന്നു ചോദിച്ചപ്പോൾ കണ്ണുനീർ ആ ചുക്കിച്ചുളിഞ്ഞ കവിളിലൂടെ ......
  കുട്ടികളും, അച്ഛനമ്മമാരും അത്രക്കടുത്തു പോയിരുന്നു. കെട്ടിപ്പിടിച്ചു ആ കവിളുകളിലുമ്മ വെച്ച്  നിറകണ്ണുകളോടെ .... ഒരു വിധം മനസ്സ് പറിച്ചെടുക്കുകയായിരുന്നു. വർഷങ്ങളോളം ക്ലാസ് മുറിയിലിരുത്തി പഠിപ്പിച്ചാൽ ലഭിക്കാത്ത ...... മണിക്കൂറുകൾക്കകം
  സമയം പോയതറിഞ്ഞില്ല. 12.40 ന് മടക്കയാത്രയിൽ പിന്നിൽ നിന്നൊരു വിളി.തിരിഞ്ഞു നോക്കി വിളിച്ച ഏട്ടന്റ അടുത്തേക്ക് ' സങ്കടമെല്ലാം ഉള്ളിലൊതുക്കിയ ഏട്ടൻ കഴുത്തിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ച്  കവിളിൽ ഒരു പാട് മുത്തം. ഇനി എന്നാണു വരിക? രണ്ടു പേരും കരഞ്ഞു പോയ ......
യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഈ രംഗം കണ്ടു നിന്ന സഹാധ്യാപികമാർ മുഖം ടവ്വൽ കൊണ്ട് തുടക്കുകയായിരുന്നു.
തിരിച്ച് ബസ്സിൽ ''....
തികഞ്ഞ നിശ്ശബ്ദത ' ഒരു മരണവീട്ടിലാണോയെന്നു സന്ദേഹിച്ച നിമിഷങ്ങൾ, ശേഷം ബസ്സിൽ വെച്ചു തന്നെ ഫീഡ്ബാക്ക് ....
ഓരോ കുട്ടിയും മൈക്ക് കൈയിലേന്തി കരച്ചിലിനിടയിൽ  സംസാരം പൂർത്തിയാക്കാൻ കഴിയാതെ ....

തൊട്ടടുത്ത ദിവസം പല രക്ഷിതാക്കളുടെയും ഫോൺ കോളുകൾ . മാഷേ ഇത്തരം യാത്രകളാണ് വേണ്ടത്‌. കുട്ടികൾ വീട്ടിൽ വന്ന് നേരനുഭവം പറഞ്ഞപ്പോൾ  ഞങ്ങളും.....
  സമയമുള്ളവർ മുൻകൂട്ടി അനുവാദം വാങ്ങി കുടുംബസമേതം പോകാൻ മറക്കരുതെന്ന അഭ്യർത്ഥനയോടെ

കെ.മുഹമ്മദ് മാസ്റ്റർ
ഗവ:യു .പി .സ്കൂൾ അബ്ദുറഹിമാൻ നഗർ
കക്കാടംപുറം
9447279 155/

Sunday, October 14, 2018

ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്

              ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്

         ജോലി കഴിഞ്ഞ് വീട്ടിലെത്തി സോഫയിൽ ഇരുന്ന് തന്റെ മൊബൈൽ നോക്കുന്ന അപ്പന്റെ അടുത്തേക്ക് 5 വയസുകാരൻ മകൻ ഓടിച്ചെന്നു. എന്നിട്ട് ചോദിച്ചു.

അപ്പാ..

അപ്പന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

നീ പോയേ അപ്പുറത്തെങ്ങാനും പോ. അപ്പന് കുറച്ച് ജോലിയുണ്ട്.

അല്പം കഴിഞ്ഞ് തന്റെ മകന്റെ റൂമിനരികിലൂടെ നടന്നുപോയ അപ്പൻ കണ്ടത് കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന തന്റെ മകനെയാണ്. അപ്പൻ മകന്റെ അടുത്തേക്ക് ചെന്ന് അവനെ തട്ടി വിളിച്ച് അവനോട് ചോദിച്ചു.

നീ നേരത്തേ എന്താ അപ്പനോട് അങ്ങനെ ചോദിച്ചത്?

കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അവൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു

അപ്പന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

എന്താടാ കാര്യം?

അപ്പൻ പറ.

ഒരു മണിക്കൂർ ജോലി ചെയ്താൽ അപ്പന് 100 രൂപ കിട്ടും.

ഓക്കെ.

അപ്പൻ എനിക്കൊരു 50 രൂപ തരുമോ?

എന്തിനാ നിനക്ക് അൻപത് രൂപ?

അപ്പൻ താ.

അപ്പൻ 50 രൂപയെടുത്ത് അവന് കൊടുത്തു.

അവൻ സന്തോഷത്തോടെ അത് വാങ്ങി. എന്നിട്ട് തന്റെ തലയിണയുടെ കീഴേ നിന്നും അവൻ കൂട്ടി വച്ചുണ്ടാക്കിയ മറ്റൊരു 50 രൂപ എടുത്തു. എന്നിട്ട് അപ്പനിൽ നിന്നും വാങ്ങിയ 50 രൂപയും ചേർത്ത് അപ്പന് കൊടുത്തു.

എനിക്കെന്തിനാടാ ഇത്?

ഇത് അപ്പൻ എടുത്തോ എന്നിട്ട് ഒരു മണിക്കൂർ എന്റെ കൂടെ കളിക്കാൻ വരുമോ?

നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ആ അപ്പൻ അവനേ ചേർത്ത് പിടിച്ചു.

പേരൻ്റൈൻ  സെമിനാറിൽവച്ച് ക്ലാസെടുത്ത മനശ്ശാസ്ത്രജ്ഞൻ ഈ കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ ഒരു മിനിറ്റ് നേരത്തേക്ക് ക്ലാസ് മുഴുവൻ നിശബ്ദമായിരുന്നു. പലരും കണ്ണുകൾ തുടക്കുകയും ചെയ്തു.

തിരക്കിന്റെ ലോകത്ത് ജീവിക്കുന്ന നമുക്ക് ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്.

Wednesday, October 10, 2018

നീയൊരു കറുത്ത പുഷ്പമാവുക

''കാണാനുള്ള സ്വപ്നത്തിലെങ്കിലും
നീയൊരു കറുത്ത പുഷ്പമാവുക.
ഞാനൊരു വെളുത്ത ശലഭമാവാം.
നിനക്കൊട്ടും
പരാതിയോ പരിഭവമോ ഇല്ലെങ്കില്‍
നീ നീയാണെന്ന് ഞാനും
പ്രലോഭനത്തിന്റെ ഒരിലപോലും
ഞാനിളക്കിയില്ലെങ്കില്‍
ഞാന്‍ ഞാനാണെന്നു നീയും
തിരിച്ചറിഞ്ഞേയ്ക്കണം.''

                               (പവിത്രന്‍ തീക്കുനി.)

Monday, September 10, 2018

നല്ല മാഷല്ല ഞാന്‍

*നല്ല മാഷല്ല ഞാന്‍*



           മാഷേ...
     ഏതു തിരക്കിലും ഇങ്ങനെയൊരു വിളികേള്‍ക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുനോക്കിപ്പോയെങ്കില്‍ തീര്‍ച്ചയാക്കാം നിങ്ങള്‍ ഒരധ്യാപകനാണ്. ആ വിളിയില്‍ ആദരവുണ്ട്. ബഹുമാനമുണ്ട്. ചിലപ്പോഴൊക്കെ സഹതാപമുണ്ട്. അപമാനവുമുണ്ട്. അതൊരു തസ്തികപ്പേരാണ്. ഒരു സാമാന്യനാമം. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങുപോലെ സാര്‍വത്രികമായി കാണപ്പെടുന്ന ഒരാളാണ് അയാള്‍.
            നന്നെ ചെറുപ്പത്തില്‍ത്തന്നെ ഞാനും ആ വിളി കേട്ട് തിരിഞ്ഞുനോക്കാന്‍ തുടങ്ങി. മാഷാവുകയല്ലാതെ മറ്റൊന്നുമാകാന്‍ സാധ്യതയില്ലാത്തവിധം സാഹചര്യങ്ങളുടെ ഒഴുക്കുചാലിലൂടെ സ്വാഭാവികമായി ഒലിച്ചുപോവുകയായിരുന്നു അക്കാലം. ഡിഗ്രി പാതിവഴിയില്‍ ഉപേക്ഷിച്ച് ടി.ടി.സിക്കു ചേര്‍ന്നു. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിഗ്രാമമായ ആനക്കരയിലായിരുന്നു അധ്യാപകപരിശീലനം. ബസ് സര്‍വിസില്ല. വീട്ടില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോവണം. കരിങ്കല്‍ച്ചീളുപാകിയ വെട്ടുവഴി. അല്ളെങ്കില്‍ കുന്നിന്‍ചരിവിലൂടെയുള്ള ഊടുവഴി.
പ്രശസ്തമായ വിദ്യാലയമാണ് സ്വാമിനാഥവിലാസം ഗവ. ബേസിക് ട്രെയ്നിങ് സ്കൂള്‍. ആനക്കര വടക്കത്തെ ദേശീയപ്രബുദ്ധരായ കുടുംബം തുടങ്ങിവെച്ചതാണ്. വിദ്യാഭ്യാസം വേലയില്‍ വിളയണം എന്ന ഗാന്ധിയന്‍ ആദര്‍ശമാണ് ബേസിക് സ്കൂളുകളുടെ അടിസ്ഥാനം. ട്രെയ്നിങ് സ്കൂളിന് സ്വന്തമായി ഒരു വയലുണ്ട്. അധ്യാപകവിദ്യാര്‍ഥികള്‍ അതില്‍ കൃഷിചെയ്യണം എന്നാണ് വ്യവസ്ഥ. പേരിന് ഒരു വിള കൃഷിയിറക്കും. പുറത്തുനിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം നിന്നുകൊടുക്കുകയേ പതിവുള്ളൂ.
        വാഹനമത്തൊത്ത കാട്ടുപ്രദേശമായതുകൊണ്ട് ട്രെയ്നിങ് സ്കൂളിലേക്ക് പരിശോധകരാരും വരാറില്ല. അതൊരു സൗകര്യമായി കരുതി അധികൃതരും അലസരായി മാറി. പരിശീലനമെല്ലാം കടലാസിലൊതുങ്ങും. ടീച്ചിങ് എയ്ഡ് നിര്‍മാണമാണ് പ്രധാനജോലി. ചാര്‍ട്ട്, മാപ്പ്, ക്ളോക്ക്, ഗ്ളോബ് തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കണം. അതിന് മാര്‍ക്കുണ്ട്. പലരും അത് പുറംകരാറായി നല്‍കുകയാണ് പതിവ്. അതിനായി ഒരു മാഫിയ തന്നെ പുറത്തുണ്ടായിരുന്നു.
                 പഠിപ്പിക്കാനുള്ള തന്ത്രങ്ങളും തത്ത്വങ്ങളും ഉപദേശിച്ചുതന്നിരുന്ന ഞങ്ങളുടെ അധ്യാപകരിലേറെയും അത് ക്ളാസുമുറിയില്‍ പ്രയോഗിക്കാനറിയാത്ത പാവങ്ങളായിരുന്നു എന്നതാണ് സത്യം. അവരെക്കാള്‍ നന്നായി പഠിപ്പിക്കാന്‍ അറിയുന്ന യുവാക്കളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന ചമ്മല്‍ അവരുടെ വാക്കുകളെ ഫലസിദ്ധിയില്ലാത്ത മന്ത്രോച്ചാരണങ്ങളാക്കി. ഉദ്ദേശ്യാധിഷ്ഠിതബോധനരീതിയനുസരിച്ച് ടീച്ചിങ്നോട്ടെഴുതലാണ് കാര്യമായ പഠിപ്പ്. അറിഞ്ഞതില്‍നിന്ന് അറിയാത്തതിലേക്ക് എന്ന തത്ത്വമനുസരിച്ച് പാഠ്യവസ്തു അവതരിപ്പിക്കുന്നതിനുമുമ്പ് കുട്ടികളുടെ മുന്നറിവു പരിശോധിക്കണം എന്നാണ് നിയമം. അതിന്‍െറ സ്വാഭാവികമായ തുടര്‍ച്ചയായിരിക്കണം പുതിയ അറിവ്. മുന്നറിവു പരിശോധന ചോദ്യോത്തരങ്ങളായിട്ടാണ് ക്ളാസില്‍ അവതരിപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് രസകരമായ ഒരനുഭവകഥ അക്കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.
പ്രൈമറി ക്ളാസില്‍ കാറ്റിനോട് എന്ന കവിത പഠിപ്പിക്കണം. മാമരം കോച്ചും തണുപ്പത്ത് / താഴ്വരപൂത്തൊരു കുന്നത്ത് / മൂടിപ്പുതച്ചു കിടക്കും കാറ്റേ / മൂളിക്കുതിച്ചു പറന്നാട്ടെ എന്നു തുടങ്ങുന്ന ഇടശ്ശേരിയുടെ മനോഹരമായ വരികള്‍. അധ്യാപകന്‍ കുട്ടികളെ ചോദ്യങ്ങളിലൂടെ നയിച്ച് ഒടുക്കം കാറ്റ് എന്ന വിഷയത്തിലത്തെിക്കുകയാണ് മുന്നറിവുപരിശോധന. അധ്യാപകവിദ്യാര്‍ഥികളുടെ ചടങ്ങും ചിട്ടവട്ടങ്ങളും കണ്ടുപരിചയിച്ച മോഡല്‍സ്കൂളിലെ കുട്ടികള്‍ക്ക് ഇക്കാര്യമറിയാവുന്നതുകൊണ്ട് അവര്‍ കന്നിക്കാരായ മാഷമ്മാരെ പരമാവധി വലയ്ക്കുക പതിവാണ്. കാറ്റ് എന്ന വാക്കു മാത്രം കുട്ടികള്‍ പറയില്ല. എന്നാല്‍ കുട്ടികളുടെ ഈ ‘മുന്നറിവും’ മുന്‍കൂട്ടിക്കണ്ട മാഷ് അവരെ വെട്ടിലാക്കിയത് ഇങ്ങനെയത്രെ:
നിങ്ങളില്‍ ആരുടെയൊക്കെ വീട്ടിലാണ് കൃഷിയുള്ളത്?
ചിലര്‍ കൈ പൊക്കി.
കൃഷിചെയ്തു ലഭിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കും?
പത്തായത്തില്‍.
പത്തായത്തിലെ നെല്ലു തിന്നാനത്തെുന്ന ജീവിയേത്?
എലി.
എലിയെ പിടിക്കാന്‍ വീട്ടില്‍ വളര്‍ത്തുന്ന ജന്തുവേത്?
പൂച്ച.
പൂച്ചക്ക് ഇംഗ്ളീഷില്‍ പറയുന്ന പേര്?
കാറ്റ്.
അതെ, കാറ്റ്. അതിനാല്‍ ഇന്നു നമുക്ക് കാറ്റിനോട് എന്ന കവിത പഠിക്കാം!

      മുന്നറിവ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ബോധ്യപ്പെടുത്തിയത് നാലാം ക്ളാസില്‍ ലഭിച്ച ഒരു പഠനാനുഭവമാണ്. വട്ടംകുളം സ്കൂളില്‍ ഞങ്ങളെ സയന്‍സ് പഠിപ്പിച്ചിരുന്നത് ഒരു കുഞ്ഞന്നട്ടീച്ചറായിരുന്നു. ഒരുദിവസം ടീച്ചര്‍ ക്ളാസില്‍ വന്ന് രണ്ടു തൂക്കുപാത്രത്തില്‍ വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. ഒരാളെ കടയിലേക്കു പറഞ്ഞയച്ചു, ഉപ്പും പഞ്ചസാരയും വാങ്ങാന്‍. എന്നിട്ട് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഉപ്പും മറ്റേതില്‍ പഞ്ചസാരയും കലര്‍ത്തി. പിന്നീട് കുട്ടികളെ ഓരോരുത്തരെയായി മേശക്കരികിലേക്കു വിളിച്ച് പാത്രത്തിന്‍െറ മൂടിയിലെടുത്ത വെള്ളം രുചിക്കാന്‍ കൊടുത്തു. ഉപ്പുവെള്ളം രുചിച്ചപ്പോള്‍ മുഖം ചുളിഞ്ഞു. മധുരം രുചിച്ചപ്പോള്‍ തെളിഞ്ഞു. ക്ളാസിലാകെ ബഹളം. ചിരിയും പരിഹാസവും. അപ്പോഴേക്കും ബെല്ലടിച്ചു. ടീച്ചര്‍ ഒരക്ഷരം സംസാരിച്ചില്ല. ഒന്നും പഠിപ്പിച്ചതുമില്ല.
പിറ്റേന്ന് ക്ളാസില്‍ വന്ന ടീച്ചര്‍ വെള്ളത്തിന് എങ്ങനെ രുചിഭേദമുണ്ടായി എന്നു ചോദിച്ചു. ഉപ്പും പഞ്ചസാരയും വെള്ളത്തില്‍ ലയിച്ചതുകൊണ്ട് എന്ന് കുട്ടികള്‍. എങ്ങനെയാണ് ലയിക്കുന്നത് എന്നായി അടുത്ത പ്രശ്നം. അതു ടീച്ചര്‍ വിശദീകരിച്ചു. തന്മാത്രകളെപ്പറ്റി പറഞ്ഞു. ലായിനി, ലായകം, ലീനം തുടങ്ങിയ സാങ്കേതികപദങ്ങള്‍ നിര്‍വചിച്ചു. കുട്ടികള്‍ കാതുകൂര്‍പ്പിച്ചിരുന്നു. നാക്കുകൊണ്ട് രുചിച്ചറിഞ്ഞ ആ അറിവ് എഴുതിയെടുക്കാതെയും ഉരുവിടാതെയും കുട്ടികള്‍ ഹൃദിസ്ഥമാക്കി. അറിവിനെ ഇന്ദ്രിയനിഷ്ഠവും ആനുഭവികവുമായി അവതരിപ്പിച്ചുകൊണ്ട് പഠനം രസകരമാക്കുന്ന ഈ കല ഡി.പി.ഇ.പി വരുന്നതിന് എത്രയോ മുമ്പായിരുന്നു എന്നോര്‍ക്കണം.
മൂന്നാംതരത്തില്‍ പഠിപ്പിച്ച കരുണാകരമേനോന്‍ മാസ്റ്ററെയും ഓര്‍മിക്കുന്നു. ഇംഗ്ളീഷു ക്ളാസില്‍ മലയാളം ഉച്ചരിക്കില്ല. ആംഗ്യം കാണിച്ചോ ചിത്രം വരച്ചോ ആശയം മനസ്സിലാക്കിത്തരും. പുള്ളിങ് പുഷിങ് എന്നീ ക്രിയാപദങ്ങളുടെ പ്രയോഗരീതിയാണ് പഠിപ്പിക്കുന്നത്. മാഷ് കല്‍പിച്ചു, സരസ്വതീ, യൂ കം ഹിയര്‍. സരസ്വതി അടുത്തു ചെന്നു. യൂ സിറ്റ് ഓണ്‍ ദിസ് ടേബിള്‍. അവള്‍ മടികൂടാതെ മേശപ്പുറത്തു കയറി ചമ്രം പടിഞ്ഞിരുന്നു. അടുത്ത കല്‍പനക്കായി കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാഷ് എനിക്കു നേരെ വിരല്‍ ചൂണ്ടുന്നു. രാമചന്ദ്രന്‍ യൂ കം ഹിയര്‍. ഞാന്‍ പരിഭ്രമത്തോടെ മുന്നില്‍ ഹാജരായി. യൂ പുള്‍ ദിസ് ടേബിള്‍. സരസ്വതിയിരിക്കുന്ന മേശ വലിച്ചുനടക്കുകയാണ് വേണ്ടതെന്ന് മാഷ് കാണിച്ച കൈയാംഗ്യത്തില്‍നിന്നു മനസ്സിലായി. ചക്രമില്ലാത്ത വണ്ടി. തടിച്ചിയായ സരസ്വതി. ഞാന്‍ സര്‍വശക്തിയുമെടുത്ത് വലി തുടങ്ങി. അപ്പോള്‍ മാഷ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, ലുക്ക് സരസ്വതി ഈസ് സിറ്റിങ് ഓണ്‍ ദ ടേബിള്‍. ആന്‍ഡ് രാമചന്ദ്രന്‍ ഈസ് പുള്ളിങ് ദ ടേബിള്‍. വാട്ട് ഈസ് രാമചന്ദ്രന്‍ ഡൂയിങ്? ഹി ഈസ് പുള്ളിങ് ദ ടേബിള്‍. കുട്ടികള്‍ ആര്‍ത്തുവിളിച്ചു.
എന്‍െറ നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞിരുന്നു. സരസ്വതി മേശപ്പുറത്തിരുന്നു ചിരിക്കുകയാണ്. എനിക്കു കലിവന്നു. അടുത്ത ഊഴത്തില്‍ മേശപ്പുറത്തിരിക്കാനുള്ള നിയോഗം എനിക്കും വലിക്കാനുള്ളത് അവള്‍ക്കുമായിരിക്കും എന്നാശ്വസിച്ചിരിക്കെ അതാ വരുന്നു വീണ്ടും മാഷുടെ കല്‍പന. നൗ രാമചന്ദ്രന്‍, യൂ പുഷ് ദ ടേബിള്‍. തള്ളിനടക്കണമെന്ന്! സരസ്വതിയോട് ഇറങ്ങാനും പറയുന്നില്ല. വല്ലവിധവും ഉന്തുന്നതിനിടയില്‍ മാഷ് ഡ്രില്ലിങ് ആരംഭിച്ചു. ലുക്ക്, നൗ രാമചന്ദ്രന്‍ ഈസ് പുഷിങ് ദ ടേബിള്‍. വാട്ട് ഈസ് ഹീ ഡൂയിങ്? ഹീ ഈസ് പുഷിങ് ദ ടേബിള്‍. കുട്ടികളുടെ അലര്‍ച്ച ക്ളാസുമുറിയുടെ ഭിത്തികളെ തള്ളിനീക്കുവോളം ഉയര്‍ന്നു.
പുള്ളിങ്ങും പുഷിങ്ങും അന്നത്തെ സഹപാഠികളില്‍ ആരു മറന്നാലും ഞാന്‍ മറക്കില്ല. അത്രക്കു വിയര്‍പ്പൊഴുക്കി നേടിയ അറിവാണ്. വാണീദേവിയായ സരസ്വതി നാത്തുമ്പത്തിരുന്നല്ല മേശപ്പുറത്തിരുന്നാണ് എനിക്കു പ്രത്യക്ഷയായത് എന്നും പറയാം.

ട്രെയ്നിങ് പാസായി പൊന്നാനി എ.വി ഹൈസ്കൂളില്‍ പ്രൈമറി അധ്യാപകനായി ചേരുമ്പോള്‍ എനിക്കു വയസ്സ് ഇരുപത്. മീശ കറുത്തുതുടങ്ങിയിട്ടില്ല. പഠിപ്പിക്കാന്‍ പോകുന്ന എന്നോട് ബസില്‍ അടുത്തിരുന്ന മധ്യവയസ്കന്‍ ഏതു ക്ളാസിലാണ് പഠിക്കുന്നത് എന്നു ചോദിച്ചിട്ടുണ്ട്.
ആദ്യമായി ക്ളാസിലേക്കു പോവുകയാണ്. നല്ല പരിഭ്രമം. മുതിര്‍ന്ന കുട്ടികള്‍. ഹൈസ്കൂള്‍ ക്ളാസിലെ ചില പിള്ളേര്‍ക്ക് എന്നെക്കാളും കറുത്ത മേല്‍മീശയുണ്ട്. വരാന്തയിലൂടെ ഞാന്‍ പോകുമ്പോള്‍ അവര്‍ മൃഗശാലയിലെ സിംഹങ്ങളെപ്പോലെ എന്നെ നിരീക്ഷിക്കുകയും ചില അപശബ്ദങ്ങളുണ്ടാക്കുകയും ചെയ്തു. തലതാഴ്ത്തി നടന്നു. പാര്‍ലമെന്‍റ് ഹാളിലേക്കു കടക്കാന്‍ നേരത്ത് എതിരേ ആജാനബാഹുവായ ഒരാള്‍ വരുന്നു. ഇടതുകൈയില്‍ നീണ്ട ചൂരല്‍. വലങ്കൈയില്‍ ഇളിച്ചുകാട്ടുന്ന ഒരു തലയോട്. ഞാന്‍ ഞെട്ടി. ആരാണ് ഈ കാപാലികന്‍? അയാള്‍ ചോദിച്ചു. പുതിയ മാഷാണല്ളേ? ഞാന്‍ തലയാട്ടി. അയാള്‍ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു.
പിന്നീട് അദ്ദേഹത്തെ മനസ്സിലാക്കി. വറീത് മാഷ്. ബയോളജി പഠിപ്പിക്കുന്നു. മഹാസാധു. അന്നൊക്കെ അധ്യാപകര്‍ വെറുംകൈയോടെ ക്ളാസിലേക്കു പോകുക പതിവില്ല. എന്തെങ്കിലും പഠനോപകരണങ്ങള്‍ കൈയിലുണ്ടാകും. ഗോപിനാഥവാരിയര്‍മാഷ്ക്ക് ഗ്ളോബ്. രവീന്ദ്രന്‍മാഷ്ക്ക് വെള്ളത്തണ്ട്. ശൂലപാണിവാരിയര്‍ക്ക് കോംപസ്. ശംഖുചക്രഗദാപാണികളായ ദേവന്മാരെപ്പോലെയായിരുന്നു അവരുടെ എഴുന്നള്ളത്ത്!
എ.വി ഹൈസ്കൂള്‍ പൊന്നാനിയിലെ പുരാതനമായ വിദ്യാലയമാണ്. പ്രഗല്ഭമതികളായ അധ്യാപകരും പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികളുമുള്ള സ്ഥാപനം. എം. ഗോവിന്ദനും കെ.സി.എസ്. പണിക്കരും ടി.കെ. പത്മിനിയും സി. രാധാകൃഷ്ണനും ഇ. ഹരികുമാറും കെ.പി. രാമനുണ്ണിയുമൊക്കെ ഇവിടെ പഠിച്ചിറങ്ങിയവരാണ്. മഹാകവി ഇടശ്ശേരി ദീര്‍ഘകാലം സ്കൂളിന്‍െറ പി.ടി.എ പ്രസിഡന്‍റായിരുന്നു. സ്കൂളിലെ മുത്തശ്ശിമാവിന്‍െറ തണലില്‍ സാഹിത്യചര്‍ച്ചകള്‍ക്കായി വള്ളത്തോളും നാലപ്പാട്ടു നാരായണമേനോനും കുട്ടികൃഷ്ണമാരാരുമൊക്കെ ഒത്തുകൂടുമായിരുന്നുവത്രെ. പൊന്നാനിക്കളരിയുടെ ആസ്ഥാനമായിരുന്നു ഒരുകാലത്ത് ഈ വിദ്യാലയം. മഹാരഥന്മാരുടെ ആ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയായിരുന്ന പ്രഗല്ഭനായ അധ്യാപകന്‍ പി. കൃഷ്ണവാരിയരായിരുന്നു ഹെഡ്മാസ്റ്റര്‍.
ഇടച്ചുവരുകളില്ലാത്ത നീണ്ട രണ്ടു ഹാളുകളും ചുവരുകളുള്ള രണ്ടുമൂന്നു കെട്ടിടങ്ങളും. ഹാളുകളില്‍ ക്ളാസ് തിരിക്കാന്‍ തട്ടികകളാണുള്ളത്. അപ്പുറത്തെ ക്ളാസ് ഇപ്പുറത്തുനിന്നു നിരീക്ഷിക്കാം. ഗോപിനാഥവാരിയരുടെ ഭൂമിശാസ്ത്രം ക്ളാസ് ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. ഭൂമി സ്വയം കറങ്ങിക്കൊണ്ട് സൂര്യനെ ചുറ്റുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റിക്കൊണ്ട് സൂര്യനെ ചുറ്റുന്നു. ഏതുപോലെ? തൃക്കാവമ്പലത്തില്‍ ഒരമ്മയും കുഞ്ഞും പ്രദക്ഷിണം വെക്കുന്നതുപോലെ. അമ്മ കറങ്ങുന്നു. കുഞ്ഞ് അമ്മയെച്ചുറ്റി അമ്മയോടൊപ്പം വലംവെക്കുകയും ചെയ്യുന്നു. അപ്പോള്‍ ഏതാണു സൂര്യന്‍? കാവിലെ ഭഗവതി. അമ്മയോ? ഭൂമി. കുഞ്ഞ്? ചന്ദ്രന്‍. എത്ര ലളിതമായ ഉദാഹരണം. പഠനോപകരണങ്ങളില്ലാതെ ഭാവനയെ ഉദ്ദീപിപ്പിച്ച് കാര്യം ഗ്രഹിപ്പിക്കാനുള്ള വാഗ്വിലാസം. പക്ഷേ, അമ്പലത്തില്‍ പോകാത്ത അന്യമതസ്ഥരായ കുട്ടികള്‍ക്ക് ഇതു മനസ്സിലാവുമോ? പൊന്നാനിയില്‍ മുസ്ലിം വിദ്യാര്‍ഥികളാണ് ഏറെയും. പള്ളിയിലെ ചടങ്ങുകളില്‍നിന്ന് ഇങ്ങനെയൊരുദാഹരണം കണ്ടത്തൊനാവുമെന്ന് തോന്നുന്നില്ല. എന്‍െറ സംശയം മാഷോട് പറഞ്ഞു.
അങ്ങനെ വളരെക്കാലങ്ങള്‍ക്കുശേഷം ലബോറട്ടറിയിലെ പൊടിയും മാറാലയും മൂടിയ ചില്ലലമാര തുറന്ന് സൗരയൂഥത്തിന്‍െറ ചെറിയൊരു പ്രവര്‍ത്തനമാതൃക പുറത്തെടുത്തു. അപ്പോഴേക്കും കാലപ്പഴക്കംകൊണ്ട് തുരുമ്പിച്ച ആ യന്ത്രത്തില്‍നിന്ന് ആകര്‍ഷണബലം നഷ്ടപ്പെട്ടാലെന്നപോലെ ഭൂമിയും ചന്ദ്രനും മറ്റുചില ഗ്രഹങ്ങളും നിലത്തുവീണു. എന്തൊരു ഗ്രഹപ്പിഴ!

ഹൈസ്കൂള്‍ക്ളാസിലേക്ക് മലയാളാധ്യാപകനായി പ്രമോഷന്‍ ലഭിച്ചശേഷമാണ് ഭാഷാപഠനത്തില്‍ നിലവിലിരുന്ന അസംബന്ധങ്ങളെക്കുറിച്ച് ബോധവാനാവുന്നത്. പഴഞ്ചന്‍ പാഠപുസ്തകം. വ്യാകരണനിയമങ്ങളും വൃത്താലങ്കാരങ്ങളും കാണാപ്പാഠമാക്കലാണ് പഠിപ്പിക്കല്‍. എഴുതിക്കൊടുക്കുന്ന നോട്ട് അതേപടി ഉത്തരക്കടലാസില്‍ പകര്‍ത്തലാണ് സാമര്‍ഥ്യം. കോപ്പിയടി വ്യാപകം. ഗള്‍ഫില്‍നിന്നുവരുന്ന ചിലര്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്നതുപോലെ ശരീരാവയവങ്ങളില്‍ തുണ്ടുകടലാസൊളിപ്പിക്കുന്ന വിരുതന്മാരെ പിടിക്കുന്ന പൊലീസുപണിയാണ് പരീക്ഷാഹാളിലെ അധ്യാപകര്‍ക്ക്. വന്നുവന്ന് ഇപ്പോള്‍ കോപ്പിയടിച്ചതിന് പൊലീസുമേധാവിയെയും പിടികൂടേണ്ട അവസ്ഥയിലായി! ഇതെന്തൊരു പരീക്ഷ. കറന്‍സി നോട്ടു സൂക്ഷിക്കേണ്ട ട്രഷറികളില്‍ എസ്.എസ്.എല്‍.സി ചോദ്യക്കടലാസ് സൂക്ഷിക്കേണ്ട ഗതികേട് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടായിട്ടുണ്ടോ?
പഠനം പരീക്ഷാകേന്ദ്രിതമായിരുന്ന അക്കാലത്തെ അധ്യാപകജീവിതം വിരസവും അപമാനകരവുമായിരുന്നു. സമകാലജീവിതവുമായി ബന്ധമില്ലാത്ത പാഠഭാഗങ്ങള്‍. ക്ളാസുമുറിയിലൊഴിച്ച് ജീവിതത്തില്‍ മറ്റൊരു സന്ദര്‍ഭത്തിലും പ്രയോജനപ്പെടാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിന്‍െറ ലക്ഷണം തെറ്റിച്ചതിന് ശിക്ഷിക്കപ്പെട്ട അന്നത്തെ ഏതെങ്കിലും ശിഷ്യനെ കണ്ടുമുട്ടുമോ എന്നു പേടിയാണിപ്പോള്‍. എന്നിട്ടും അധ്യാപകനെ കാണുമ്പോള്‍ മടക്കിക്കുത്തിയ മുണ്ട് തൂക്കിയിട്ട് ബഹുമാനം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതു മലയാളത്തിന്‍െറ സുകൃതമായി കരുതണം.
പത്താംതരത്തില്‍ സാഹിത്യാഭിരുചിയുള്ള ഒരു ശിഷ്യനുണ്ടായിരുന്നു. എല്ലാ വിഷയത്തിലും മിടുക്കനാണ്. എങ്കിലും മലയാളത്തിലാണ് കൂടുതല്‍ താല്‍പര്യം. നന്നായി വായിക്കും. തെളിഞ്ഞ ഭാഷയില്‍ എഴുതും. എന്നോട് വലിയ ബഹുമാനമായിരുന്നു. മികച്ച മാര്‍ക്കു വാങ്ങി ഒന്നാം ക്ളാസില്‍ പാസായി. ഒരുദിവസം ആ കുട്ടിയുടെ അച്ഛന്‍ കാണാന്‍ വന്നു.
മാഷ് എന്‍െറ മോനെ ഒന്ന് ഉപദേശിക്കണം.
എന്തുപറ്റി അവന്? മിടുക്കനാണല്ളോ. പ്രീഡിഗ്രിക്ക് ഏതു കോളജിലാണ് ചേര്‍ക്കാനുദ്ദേശിക്കുന്നത്?
ഏതു കോളജിലും ചേര്‍ത്തുപഠിപ്പിക്കാന്‍ ഞാന്‍ തയാറാണ് മാഷെ.
പിന്നെ എന്താ പ്രശ്നം?
വിഷയമാണ് പ്രശ്നം. അവന് പട്ടാമ്പി കോളജില്‍ പ്രീഡിഗ്രിക്ക് മെയിനായി മലയാളമെടുക്കണമെന്ന് വാശിപിടിക്കുന്നു. മലയാളം പഠിച്ചിട്ട് എന്താവാനാ മാഷെ? കഥേം നോവലും വായിച്ച് അല്ളെങ്കിലേ തല തിരിഞ്ഞിരിക്കുന്നു. ഇനി സാഹിത്യം പഠിച്ചാല്‍ അവന്‍ പിഴച്ചുപോകും.
രക്ഷിതാവിന്‍െറ ആശങ്കയാണ്. ഞാന്‍ തലകുനിച്ച് നിശ്ശബ്ദനായി കേട്ടു.
അവന് മാഷെ വലിയ കാര്യാണ്. മാഷ് പറഞ്ഞാല്‍ അവന്‍ അനുസരിക്കും. പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പെടുത്ത് പാസായാലേ മെഡിസിനോ എന്‍ജിനീയറിങ്ങിനോ പറഞ്ഞയക്കാന്‍ പറ്റൂന്ന് മാഷ്ക്ക് അറിയാലോ.
നെറുകക്ക് ഒരു കിഴുക്കു കിട്ടിയവനെപ്പോലെ ഞാന്‍ ചൂളിപ്പോയി.

ഡി.പി.ഇ.പിയും പുതുക്കിയ പാഠ്യപദ്ധതിയും വന്നപ്പോഴാണ് ഈ ദു$സ്ഥിതിക്ക് ഒരു മാറ്റമുണ്ടാവുന്നത്. പറഞ്ഞതുതന്നെ പറയുന്ന ആവര്‍ത്തനവിരസത ഇല്ലാതായി. പുതിയ വെല്ലുവിളികള്‍ നേരിട്ടു. സമകാലികമായ രചനകള്‍ ഉള്‍ക്കൊള്ളിച്ച പാഠപുസ്തകങ്ങള്‍ ക്ളാസുമുറികളെ സജീവമാക്കി. പഠനം പ്രവര്‍ത്തനകേന്ദ്രിതമായി. കുട്ടികളുടെ സര്‍ഗാത്മകതക്ക് ഊന്നല്‍ കിട്ടി. വിഷയത്തില്‍ സമകാലികരാവാന്‍ അധ്യാപകരും നിര്‍ബന്ധിതരായി. എഴുത്തും വായനയും തകൃതിയായി. സദാ അടഞ്ഞുകിടന്ന ലൈബ്രറിയും ലബോറട്ടറിയും കുട്ടികള്‍ക്കായി തുറക്കപ്പെട്ടു.
പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് അധ്യാപകപരിശീലന പരിപാടികള്‍ വ്യാപകമായി നടന്നു. ചോംസ്കി, വൈഗോട്സ്കി, പൗലോ ഫ്രെയര്‍ തുടങ്ങിയ പേരുകള്‍ മുഴങ്ങിക്കേട്ടു. ക്രിട്ടിക്കല്‍ പെഡഗോജി, പ്രശ്നാധിഷ്ഠിതം, പ്രവര്‍ത്തനാധിഷ്ഠിതം, ജ്ഞാനനിര്‍മിതിവാദം തുടങ്ങിയ പ്രയോഗരീതികള്‍ ചര്‍ച്ചചെയ്യപ്പെട്ടു. സിദ്ധാന്തങ്ങളൊക്കെ ചര്‍ച്ചയിലൊതുങ്ങി. ക്ളാസ്മുറി പഴയപോലെ തുടരുകയായിരുന്നു. ചില മാറ്റങ്ങളുണ്ടായി എന്നു പറയാതിരുന്നുകൂടാ. ചുവരുകളില്‍ ചാര്‍ട്ടുകളും പോസ്റ്ററുകളും ചിത്രങ്ങളും തൂക്കിയിടപ്പെട്ടു. മഴപ്പതിപ്പും കൃഷിപ്പതിപ്പുമൊക്കെയായി കൈയെഴുത്തു പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായി. എ ഫോര്‍ ഷീറ്റുകള്‍ സാര്‍വത്രികമായി. പ്രോജക്ട് സെമിനാര്‍, അസൈന്‍മെന്‍റ് തുടങ്ങിയ റിപ്പോര്‍ട്ടുകളുടെ പോര്‍ട്ട്ഫോളിയോകൊണ്ട് സ്റ്റാഫ്റൂമിലെ മേശപ്പുറം നിറഞ്ഞു. നിരന്തരമൂല്യനിര്‍ണയം എന്ന ഈ പ്രഹസനം പരീക്ഷയെ വെറും കടലാസുപുലിയാക്കിമാറ്റുകയും ചെയ്തു.
ഭാഷാപഠനത്തിലാണ് പ്രകടമായ വ്യത്യാസമുണ്ടായത്. സാഹിത്യരചനകളുടെ ആസ്വാദനം മാത്രമല്ല ഭാഷാപഠനമെന്നും വ്യത്യസ്ത ഭാഷാവ്യവഹാരങ്ങളിലേര്‍പ്പെടാനുള്ള ശേഷി ആര്‍ജിക്കല്‍കൂടിയാണെന്നും അംഗീകരിക്കപ്പെട്ടു. കത്തെഴുത്ത്, പോസ്റ്റര്‍ നിര്‍മാണം, പരസ്യവാചകമെഴുതല്‍, നോട്ടിസ് തയാറാക്കല്‍, ഫോറം പൂരിപ്പിക്കല്‍, പത്രറിപ്പോര്‍ട്ടിങ്, സിനിമാനിരൂപണം അങ്ങനെ ഒരു പാഠത്തെ അടിസ്ഥാനമാക്കി നിരവധി വ്യവഹാരങ്ങളിലൂടെ കുട്ടികളെ കടത്തിക്കൊണ്ടുപോകലായി മലയാളം മാഷുടെ പണി. ‘‘അതാ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി വരുന്നു’’ എന്നായിരുന്നു ക്ളാസിലേക്കു വരുന്ന മലയാളം ടീച്ചറെ നോക്കി പണ്ട് കുട്ടികള്‍ കമന്‍റടിച്ചിരുന്നതെങ്കില്‍ പിന്നീടത് ‘‘അതാ, നോട്ടീസുണ്ടാക്കുന്ന ആള്‍ വരുന്നു’’ എന്നായി. ഭാഷാപഠനം ആശയംവിട്ട് വ്യവഹാരത്തില്‍ അമിതമായി ഊന്നുന്നു എന്ന വിമര്‍ശമുയര്‍ന്നതോടെ അടുത്ത പരിഷ്കാരം വന്നു. സമസ്തജീവിതപ്രശ്നങ്ങളെയും എട്ടു മേഖലകളാക്കിത്തിരിച്ച് സമകാലജീവിതവുമായി ബന്ധപ്പെടുത്തുന്നതാണ് പ്രശ്നാധിഷ്ഠിതപഠനം. പ്രശ്നമുന്നയിക്കുന്നതിനുള്ള ഉപായംമാത്രമാണ് പാഠഭാഗം. പരിഹാരം കുട്ടികള്‍ കണ്ടത്തെണം.
പത്താംതരത്തില്‍ ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’യില്‍നിന്ന് ഒരു ഭാഗമുണ്ടായിരുന്നു, നേരായിത്തീര്‍ന്ന കിനാവുകള്‍ എന്ന ശീര്‍ഷകത്തില്‍. വളരെക്കാലത്തിനുശേഷം നന്ദഗോപരും യശോദയും നദീതീരത്തുവെച്ച് കൃഷ്ണനെ കാണുകയാണ്. അപ്പോള്‍ കൃഷ്ണന്‍ മഥുരയിലെ രാജാവാണ്. നന്ദഗോപരും യശോദയും വൃദ്ധരായിക്കഴിഞ്ഞു. അവര്‍ക്ക് കൃഷ്ണനിപ്പോഴും അമ്പാടിയിലെ കുട്ടിയാണ്. കൃഷ്ണനെക്കണ്ടപ്പോള്‍ അവര്‍ക്ക് വാത്സല്യം നിറഞ്ഞുതുളുമ്പി. അവര്‍ ചെറിയ കുട്ടിയോടെന്നപോലെയാണ് കൃഷ്ണനോട് പെരുമാറുന്നത്. വാത്സല്യരസം തുളുമ്പിനില്‍ക്കുന്ന ആ ഈരടികള്‍ കണ്ണുനനയിക്കും. രസിച്ചു പഠിപ്പിച്ചു. എന്നാല്‍, പരീക്ഷക്ക് ചോദ്യം വന്നത് ഇങ്ങനെയായിരുന്നു. കൃഷ്ണനെക്കണ്ട മാതാപിതാക്കളുടെ ചെയ്തികള്‍ ശ്രദ്ധിച്ചല്ളോ. ഇത്തരത്തില്‍ മക്കളുടെ അഭാവംകൊണ്ട് ഒറ്റപ്പെടുന്ന മാതാപിതാക്കള്‍ ഇപ്പോഴുമില്ളേ? നമ്മുടെ നാട്ടില്‍ പ്രചാരം വര്‍ധിച്ചുവരുന്ന വൃദ്ധസദനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കുറിപ്പായി എഴുതൂ. വൃദ്ധസദനത്തെക്കുറിച്ചുള്ള അഭിപ്രായമാരായാന്‍ ചെറുശ്ശേരിയും കൃഷ്ണഗാഥയുംതന്നെ വേണമായിരുന്നോ എന്ന ചോദ്യം ആരും തിരിച്ചുചോദിച്ചില്ല. അങ്ങനെ മലയാളം സാമൂഹികപാഠമായി മാറുകയായിരുന്നു.

സാഹിത്യരചനകളുടെ ഉള്ളടക്കത്തെ സാമൂഹികപ്രശ്നാവതരണത്തിനായി പ്രയോജനപ്പെടുത്തുന്ന ഈ രീതി കുട്ടികളുടെ ആസ്വാദനശേഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് എന്‍െറ അനുഭവം. ആസ്വാദനമെഴുതാന്‍ കൊടുത്ത ഏതു രചനയിലും കുട്ടികള്‍ പ്രശ്നം കണ്ടത്തൊന്‍ തുടങ്ങി. കാവ്യാസ്വാദനത്തിലാണ് ഇതു പ്രകടമായത്. ഈ ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളില്‍ ധാരാളമായി സമകാലികരചനകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മുതല്‍ പുതുതലമുറയിലെ റഫീക്ക് അഹമ്മദും മോഹനകൃഷ്ണന്‍ കാലടിയുമെല്ലാം പാഠപുസ്തകക്കവികളായി. ഗദ്യത്തിലും കവിതയാവാമെന്ന് മനമില്ലാമനസ്സോടെ സമ്മതിക്കാന്‍ പഴയ തലമുറയും നിര്‍ബന്ധിതരായി.
മാഷ് പത്താംക്ളാസില്‍ സച്ചിദാനന്ദന്‍െറ മലയാളം എന്ന കവിത പഠിപ്പിക്കുകയാണ്. മുന്‍വരിയിലിരുന്ന ജന്മനാ എ പ്ളസായ ഒരു കുട്ടിക്ക് സംശയം. ഞാറ്റുവേലയില്‍നിന്ന് ഞാറ്റുവേലയിലേക്ക് എങ്ങനെയാണ് കിളിപ്പാട്ടുകൊണ്ട് പാലം കെട്ടുക? മാഷ് വിശദീകരിക്കാന്‍ ശ്രമിച്ചു. ഞാറ്റുവേല പെയ്യുന്ന കര്‍ക്കടകം. മലയാളിയുടെ ദുരിതകാലം. അതു കടക്കാന്‍ എഴുത്തച്ഛന്‍െറ കിളിപ്പാട്ടുപാരായണം. ആ പാട്ടാണ് പാലം. മനസ്സിലായോ? കുട്ടിക്ക് നല്ല ബോധ്യംവന്നില്ളെങ്കിലും തല്‍ക്കാലം ഇരുന്നു. പിന്നെയും സംശയം. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിക്ക് പൊക്കിള്‍ക്കൊടിയിലൂടെ എങ്ങനെയാണ് മലയാളം കിട്ടുന്നത്? സ്ളേറ്റിലെങ്ങനെയാണ് മലയാളം മഴവില്ലാകുന്നത്? കറുപ്പും വെളുപ്പുമല്ളേ ഉണ്ടാകൂ? മാഷ് വാക്കുമുട്ടി വിയര്‍ത്തു. ഗത്യന്തരമില്ലാതെ ഇങ്ങനെ പറഞ്ഞു: കുട്ടി ഇതൊന്നും അത്ര സീരിയസായി എടുക്കണ്ട. ഇത്തരം നിസ്സാര കാര്യങ്ങള്‍ കുത്തിപ്പൊക്കി പ്രശ്നം വഷളാക്കരുത്. കുട്ടി പിന്നെ എഴുന്നേറ്റില്ല. ശാസ്ത്രത്തിന്‍െറയും ഗണിതത്തിന്‍െറയും യുക്തികൊണ്ട് കവിതയെ വിശകലനംചെയ്യുന്ന മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുത്തതില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സാഹിത്യപഠനത്തെ നിരന്തരമായി അവഗണിച്ചതിന്‍െറ ഫലംകൂടിയാണത്.
കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത പുസ്തകം അവരുടെ പാഠപുസ്തകമാവാനേ വഴിയുള്ളൂ. എത്ര മികച്ച കഥയായാലും കവിതയായാലും പുസ്തകത്തില്‍ ഒരു ‘പാഠ’മായി ഉള്‍പ്പെടുത്തിയാല്‍പ്പിന്നെ അതു കുട്ടികള്‍ക്കു രസിച്ചാസ്വദിക്കാന്‍ കഴിയാറില്ല. ഇതിന് ഒരപവാദമേ എന്‍െറ അധ്യാപനജീവിതത്തില്‍ കണ്ടിട്ടുള്ളൂ. പത്താംതരം അടിസ്ഥാനപാഠാവലിയില്‍ ചേര്‍ത്തിട്ടുള്ള റഫീക്ക് അഹമ്മദിന്‍െറ ‘തോരാമഴ’ എന്ന കവിത. ക്ളാസില്‍ ഞാനത് ഒറ്റത്തവണയേ ചൊല്ലിക്കൊടുത്തുള്ളൂ, പിന്‍ബെഞ്ചിലിരുന്ന ഒരു പോക്കിരി ആരും കാണാതെ കണ്ണുതുടക്കുന്നത് ഞാനൊളികണ്ണിട്ടു കണ്ടു. നമ്മുടെ ഭാഷക്കും സാഹിത്യത്തിനും ഹൃദയദ്രവീകരണശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നതിന് ഈ കവിത അനുഭവസാക്ഷ്യമായി. നല്ല രചനകള്‍ കുട്ടികളോടും മുതിര്‍ന്നവരോടും സംവദിക്കുന്നു. ‘‘ശിശുര്‍വത്തേി പശുര്‍വത്തേി / വത്തേി ഗാനരസം ഫണീ’’ എന്ന് സംഗീതത്തെക്കുറിച്ചു പറയാറുള്ളത് നല്ല കവിതക്കും ബാധകമാണ്.

ചെഖോവിന്‍െറ നാടകത്തില്‍ അധ്യാപികയായ ഒരു കഥാപാത്രം പറയുന്നുണ്ട്: ഒരു ടീച്ചര്‍ക്ക് താന്‍ വിശ്വസിക്കുന്നത് പറയാന്‍ അനുവാദമില്ല. പറയാന്‍ അനുവദിച്ചതിലാകട്ടെ വിശ്വാസവുമില്ല. ആത്മവഞ്ചനയെ കലയാക്കിമാറ്റാന്‍ വിധിക്കപ്പെട്ട അധ്യാപകധര്‍മസങ്കടത്തെ ഇതില്‍പ്പരം ശക്തമായി ആവിഷ്കരിക്കുന്ന ഉദ്ധരണിയുണ്ടോ?
ആയുസ്സില്‍ പകുതിയിലധികവും സ്കൂള്‍ കോമ്പൗണ്ടില്‍ ചെലവഴിച്ചു. നീണ്ട മുപ്പത്തിമൂന്നു വര്‍ഷം. പക്ഷേ, അപ്പോഴെല്ലാം എന്‍െറ മനസ്സ് ക്ളാസ്മുറിയുടെ ചതുരക്കെട്ടിനു പുറത്ത് മേയുകയായിരുന്നു എന്നതാണ് സത്യം. എന്‍െറ വാക്കുകളിലെ ഭ്രാന്ത് കുട്ടികളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. അവര്‍ പ്രതീക്ഷിക്കുന്നതുപോലെ ഞാന്‍ ഉത്തരം പറഞ്ഞുകൊടുത്തിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, മാപ്പ്. നല്ല മാഷല്ല ഞാന്‍.
                                                                                                             പി.പി. രാമചന്ദ്രന്‍
Related Posts Plugin for WordPress, Blogger...