Wednesday, October 16, 2019

പഴയകാലം


ഈ ചെറു കഥ എനിക്കിഷ്ടമായി..

വിശേഷാവസരങ്ങളിൽ മാത്രം അതിവിശിഷ്ടമായി കാണപ്പെടുന്ന, ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന,അയല്പക്കങ്ങളിലെല്ലാം ഓരോകോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി. അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികകൾ വീട്ടുവളപ്പിൽ തന്നെ ചിക്കിചികഞ്ഞു നടക്കുന്നവയായിരുന്നു .

പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട ! അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും. കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്ന, വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ അയ്മൂട്ടിമാപ്പിള വരുമായിരുന്നു ആഴ്ചയിലൊരിക്കൽ.

തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം. അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻപോലുമാവാത്തവിധം തിങ്ങിക്കായ്ച്ചു പ്രസാദിക്കുമായിരുന്നു അവ.

പത്തുസെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളതുമെടുത്ത്‌ ബാക്കി ഉണക്കികൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേരസുഗന്ധം.

തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവയുണ്ടാവുമായിരുന്നു. പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞുനിൽക്കുമായിരുന്നു.

നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.

അമ്മ വയലിൽനടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി ചെറിയ കൂവൽ കൊത്തിക്കുഴിക്കുന്ന അച്ഛൻ. ചെറിയ മൺപാനികളിൽ വെള്ളം തൂക്കി നിരനിരയായി ഞങ്ങൾ കുട്ടികൾ ചീരയെയും കയ്പയെയും വെണ്ടയെയും നനച്ചിരുന്നു. ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചുവായിലാക്കിയും..

വൈകുന്നേരമൊരു പ്രധാനജോലിയുണ്ട് ! തലേന്ന് കത്തിച്ചുകരിപിടിച്ച കറുത്ത മണ്ണെണ്ണവിളക്ക് തുടച്ചുമിനുക്കി വയ്ക്കണം.

അതുകഴിഞ്ഞു കിണറ്റിൻകരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി. ഇറയത്തു പായവിരിച്ചിരുന്നുള്ള നാമജപം.

സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ ടോർച്ചുവിളക്ക്. കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ, ആത്മബന്ധത്തിന്റെ കരുതൽസുഖം .

മണ്ണെണ്ണപ്പുക വലിച്ചുകൊണ്ട് അമ്മ ചോറ് തിന്നാൻ വിളിക്കുംവരെയുള്ള പുസ്തകവായന. കൂട്ടിനു വയലിൽനിന്നുമുള്ള പേക്രോം തവളകളുടെ മേളം. ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ.

കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടുകത്തിച്ചു വട്ടം കൂടിയിരുന്നു "ശീതംകായും"

ആ സമയത്തു മഞ്ഞുവീണു നനഞ്ഞ വൈക്കോൽക്കൂനയിൽനിന്നും വെളുത്ത പുകയുയരുന്നുണ്ടാകും

കുളീം ചായകുടീം കഴിഞ്ഞു മാധവി ബസ് വടക്കോട്ട് പോയാൽ ഒൻപതു മണി എന്ന കണക്കിൽ പുസ്തകക്കെട്ടിനു ഇലാസ്റ്റികും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റഓട്ടം സ്കൂളിലേക്ക്.

സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്. അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ കൂവയോ ചേമ്പോ പുഴുങ്ങുകയോ ആവും. അതുംകഴിച്ചു കണ്ടത്തിലേക്കൊരോട്ടമാണ് ! ഗോലികളി മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ.

പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ. ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന മലപ്പുറക്കാരും, വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും, തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടുതന്നിരുന്ന പാഞ്ചാലിയമ്മൂമ്മയും, കൂട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി പെണ്ണുങ്ങളെ മയക്കാൻ വന്നിരുന്ന വളച്ചെട്ടികളും, കെട്ടുകാരൻ എന്ന് വിളിക്കപ്പെട്ടിരുന്ന ആഴ്ചകൾ തോറും വന്നിരുന്ന തുണിക്കച്ചവടക്കാനും..

അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു.

അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു. എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു.

അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലുമുണ്ടായാൽ മതിയായിരുന്നു.

എല്ലാവർക്കുമതിലവകാശമുണ്ടായിരുന്നു. വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു.

എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു. കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്ക് തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു. മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു.

അടുത്തവർഷംവരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരികഗന്ധംതീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടിയുടുപ്പുകൾ.

മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചുകോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്ന, തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻപറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞുകൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്ക്കിയ, ഞങ്ങൾ ജീവിച്ചിരുന്ന.പിന്നീടെങ്ങോ പൊയ്മറഞ്ഞ മനോഹരമായ കാലം.

ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും. ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി ! നമ്മളെയുമെടുത്തങ്ങ് പറക്കും..കാലങ്ങൾക്ക് പിറകിലോട്ട് ...😢

Wednesday, August 28, 2019

മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ‌ അത്‌ ഏത്‌ മരമായിരിക്കും?



സതീശ് കുമാർ താണിശ്ശേരി എഴുതിയതാണ്..
എന്ത് തീക്ഷ്ണം!. കൃത്യം!..

...................................

മനുഷ്യനെ ഒരു മരത്തോട് ഉപമിച്ചാൽ‌  അത്‌ ഏത്‌ മരമായിരിക്കും?

അതിബുദ്ധിജീവികളും അമാനുഷജീവിതമുള്ളവരുമായ മനുഷ്യരെക്കുറിച്ചല്ല,
നമ്മേപ്പോലെ അതിസാധാരണക്കാരനായ ഒരുവനെ ഒരു വൃക്ഷത്തോട്‌ ഉപമ ചെയ്താൽ ആ വൃക്ഷം ഏതായിരിക്കും?

കവികളോടും കാമുകരോടും ചോദിക്കരുത്‌.
ഭാവുകത്വത്താൽ അതിവർണന ചെയ്ത്‌ അവരതിനെ വെടക്കാക്കും!

തണുപ്പും തണലും അഭയവും നൽകുന്ന മഹാവൃക്ഷമായ അരയാലെന്നും,
പ്രണയമെന്ന വസന്തത്തെ കാത്തു നിൽക്കുന്ന ചെറിമരമെന്നും,
പെയ്തിട്ടും തോരാത്ത മഴമരമെന്നും,അവരതിനെ വർണിച്ച്‌ കൊല്ലും.

കരിവീട്ടിയെന്നും, മഴുക്കൊല്ലിയെന്നും അവരതിന്റെ കരുത്തിനെ വാഴ്ത്തും!
കാഞ്ഞിരമെന്നും  ചൊറിയൻ ചേരെന്നും അവരതിനെ അപമാനപ്പെടുത്തും!
കൂവളമെന്നും ദേവദാരുവെന്നും അവരതിനെ പുണ്യസ്നാനം ചെയ്യും !

അല്ലെങ്കിലും അവറ്റകൾ അങ്ങനെയാണ്‌ , നേരിനെ നേരിടാൻ കെൽപ്പില്ലാത്ത സ്വപ്നജീവികൾ!

നിങ്ങൾക്കറിയുമോ ശരിക്കും റബ്ബർ മരമാണത്‌..

ഒരു ശരാരി മലയാളിമനുഷ്യനെ മരത്തോട്‌ ഉപമിക്കാമെങ്കിൽ അതിന്‌ ഏറ്റവും ചേരുക റബ്ബർ ആണ്‌.

മുതിർന്ന് നിവർന്ന് നിൽക്കാൻ തുടങ്ങുന്ന അന്നു മുതൽ ഊറ്റിയൂറ്റി  കടും വെട്ടും കഴിഞ്ഞ്‌ ഇനിയൊന്നും ബാക്കിയില്ല എന്ന് ഉറപ്പാവുന്ന നേരം തടിയേയും കശാപ്പ്‌ ചെയ്ത്‌ കാശാക്കുന്ന ആ മരമാകുന്നു ജീവിതംകൊണ്ട്‌ അളക്കുമ്പോൾ മനുഷ്യനും!

കണ്ടിട്ടില്ലേ,
എത്ര ശ്രദ്ധയോടെ ആണവർ ആ മനുഷ്യത്തൈ നടുന്നത്‌!

കളകളൊക്കെ വെട്ടിമാറ്റി കുഴിയെടുത്ത്‌ കണ്ട അണ്ടനോടും അടകോടനോടും ഇടകലരാൻ സമ്മതിക്കാതെ അവനെ/അവളെ ഒറ്റക്ക്‌ നടുകയാണ്‌.

എന്തൊരു ശ്രദ്ധയാണ്‌ ?
ഏതൊക്കെ തരം വളങ്ങളാണ്‌?
എഴുത്തിനിരുത്ത്‌ മുതൽ ഇംഗ്ലീഷ്‌ മീഡിയം, ട്യൂഷൻ ,എന്ററൻസ്‌   പി എസ്‌ സി കോച്ചിങ്ങുകൾ തുടങ്ങിയ പരമ്പരാഗത ജൈവ വളങ്ങൾ തൊട്ട്
ഇപ്പോൾ ബൈജൂസ്‌ ആപ്പ്‌ വരെ ഇട്ടു പോറ്റുന്നുണ്ട്‌ നാം അതിനെ!

ഒന്നരയാൾ പൊക്കം വരെ വശങ്ങളിലേക്ക്‌ ഒരു തളിർപ്പും പൊട്ടാതെ നോക്കണം.
ചിത്രരചന,നൃത്തം ,സിനിമ,കവിതകൾ പ്രണയം...
അപ്പപ്പോൾ നുള്ളിക്കളയണം

തുടക്കത്തിലാണെങ്കിൽ എന്ത്‌ എളുപ്പമാണെന്നോ അവർ പോലുമറിയാതെ നമുക്കത്‌ ചെയ്യാം!

നമുക്ക്‌ വേണ്ടത്‌ പത്തടി ഉയരത്തിൽ ഒറ്റത്തടിയാണ്‌.
കേടുപാടുകളില്ലാത്ത സ്വയമ്പൻ തടി.
ഡോക്ടർ,എഞ്ചിനീയർ ,സർക്കാർ ഉദ്ദ്യോഗസ്ഥൻ അദ്ധ്യാപകൻ...

നല്ല കറയുള്ള മനുഷ്യരെയാണ്‌ നമുക്ക്‌ വേണ്ടത്‌.
നിമിഷങ്ങൾക്കുള്ളിൽ ചിരട്ട നിറഞ്ഞ്‌ കവിയണം.

എത്ര സ്നേഹമാണെന്നോ ‌ അതിനോട്‌.
തൊലിപ്പുറമേ പോലും ഒരു ക്ഷതമേറ്റാൽ സഹിക്കില്ല അവർക്ക്‌.

തോലുരഞ്ഞ്‌ കേടുപറ്റും എന്ന കാരണത്താലാണ്‌ തടിയിൽ പശുവിനെക്കെട്ടിയ അയലത്തെ വൃദ്ധനോട്‌ അയാൾ അരിശപ്പെട്ടത്‌.
"വെട്ടാറായ മരമാണ്‌! ഒരോരുത്തരുടെ തോന്ന്യാസങ്ങൾ!"അയാൾക്ക്‌ അരിശം അടക്കാൻ കഴിയുന്നുണ്ടായില്ല!
ഇറ്റലിയിൽ ജോലിക്ക്‌ പോകേണ്ട പെണ്ണാണ്‌ ,പാട്ടുകാരനെ പ്രേമിച്ചു നടക്കുന്നത്‌!

റബ്ബർ മരത്തോട്‌ ഏറ്റവും കരുണയുള്ളവർ അതിനെ ടാപ്പിംഗ്‌ നടത്തുന്നവരാണ്‌.

എത്ര സൂക്ഷ്മമായും മൃദുവായും ആണ്‌ അവരതു ചെയ്യുക എന്നറിയാമോ?

അതിമൂർച്ചയുള്ള ഒരു കത്തികൊണ്ട്‌
അതികണിശമായാണ്‌ അവരത്‌ ചെയ്യുക.
മുറിവേറ്റു എന്ന് മരത്തിന്‌ തോന്നുക പോലുമില്ലാത്ത വിധം സൂക്ഷ്മത്തിൽ!

അരുത്‌,ആഴത്തിലാവരുത്‌ ..
മരത്തിന്റെ തടിയിൽ തട്ടരുത്‌ ..

അയാളോളം കരുതൽ ആർക്കുണ്ട്‌?

പത്തുമാസം ചുമന്ന അമ്മക്കണക്ക്‌ മുതൽ പലതരമുണ്ട്‌ ടാപ്പിംഗ്‌ കത്തികൾ!
കൃഷി ഓഫീസർക്ക്‌ അറിയാവുന്നതിന്റെ എത്രയോ ഇരട്ടി വരുമത്‌.

നീയെന്റെ ഒരേ‌ ഓരാങ്ങളയല്ലേ ..
നീയല്ലാതെ പിന്നെ എനിക്കാരുണ്ട്‌..
നീ കുരുത്തമുള്ളവനാണ്‌...
ചെറുപ്പത്തിൽ എത്ര എടുത്തുകൊണ്ട്‌ നടന്നതാണ്‌...

സങ്കടങ്ങൾ പറയാൻ നീയല്ലാതെ എനിക്കാരുണ്ട്‌...
പട്ടിണികിടന്നാണ്‌ നിന്നെ പഠിപ്പിച്ചത്‌..
മകളുടെ ആഗ്രഹമല്ലേ..
നിങ്ങൾക്കിപ്പോൾ എന്നോട്‌ പഴയസ്നേഹമൊന്നുമില്ല...

എന്തൊക്കെപ്പറഞ്ഞാലും അവൻ നിന്റെ കൂടപ്പിറപ്പല്ലേ...
ആ പഴയകാലങ്ങൾ നീ മറന്നു അല്ലേ...
നമ്മുടെ തറവട്ടമ്പലമല്ലേ..
നമ്മുടെ ഗ്രാമത്തിന്റെ ഒരു കാര്യത്തിനല്ലേ..
നമ്മുടെ പ്രസ്ഥാനമല്ലേ......

അങ്ങനെയങ്ങനെ മൂർച്ചയുള്ള ഊറ്റുകത്തികൾ എത്രയുണ്ടെന്നാണ്‌?

ഊറ്റുകയാണ്‌ എന്ന് നമുക്ക്‌ തോന്നുകപോലും ചെയ്യാത്തവിധം കൗശലത്തോടെ പ്രയോഗിക്കപ്പെടുന്നവ
അവരവർ വെച്ച ചിരട്ടകൾ എളുപ്പത്തിൽ നിറയുക എന്നതാണ്‌ പ്രധാനം.
അത്‌ അധികകാലത്തേക്ക്‌ വേണമെന്നതും!

അതു മാത്രമോ ..?
അവനവന്റെ മുറിവുണക്കാമെന്ന് കരുതി  കാത്തുവെച്ച ആ ഒരു ഇത്തിരി പശയുണ്ടല്ലോ..
‘ഒട്ടുപാലെന്ന് ‘അതിനേയുംനുള്ളിപ്പറിച്ച്‌ കൊണ്ടുപോകും അവർ!

എന്താ ഒരു ചീത്തമണം എന്ന് സംശയിക്കുന്ന അതിഥിയുടെ മൂക്കിനെ‌ ‘അത്‌ ആ ഒട്ടുപാലിന്റെയാണ്‌ കാര്യമാക്കണ്ട..’  എന്ന് സമാധാനിപ്പിക്കും.

കടും വെട്ടിന്‌ സമയമായി എന്നതും അവർക്കാണ്‌ ആദ്യമറിയുക.
വെട്ടി വെട്ടി തീരാറായി എന്നും ഇനിയധികം  കാർത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നും അവർക്ക്‌ മനസിലാവും.

പഴയ സ്നേഹ,മൃദു സമീപനങ്ങൾ പിന്നെ പ്രതീക്ഷിക്കരുത്‌.

"വയസായില്ലേ, അമ്മക്കെന്തിനാ നാലു വള"?
വടാശേരിയിലെ വീട്‌ വെച്ചപ്പോൾ അച്ഛൻ  അഞ്ച്‌ ലക്ഷം തരാമെന്ന് പറഞ്ഞിരുന്നില്ലേ?
പാറുമോൾക്ക്‌ ഒരു തരി പൊന്നില്ല , അമ്മക്ക്‌ ഗ്രാറ്റുവിറ്റി കിട്ടിയതല്ലേ?

കടും വെട്ട്‌ തുടങ്ങുകയാണ്‌
തലങ്ങും വിലങ്ങും കീറി അവസാനത്തെ തുള്ളിയും ഊറ്റുകയാണ്‌

പെൻഷൻ ,ഗ്രാറ്റുവിറ്റി,വട്ടമെത്തിയ എൽ ഐ സി,അമ്മക്ക്‌ ഭാഗത്തിൽ കിട്ടിയ പണം...
ഇനിയെവിടെ ,ഇനിയെവിടെ എന്ന് ബാക്കിയുള്ള ഇത്തിരി തൊലി തിരയുകയാണ്‌ ടാപ്പിംഗ്‌ കത്തികൾ!

അവസാനത്തെ തുള്ളിയും വറ്റിക്കഴിയുമ്പോഴാണ്‌ റബ്ബർ ഒരു വൃത്തികെട്ട മരമാവുന്നത്‌.

നാലഞ്ചേക്കർ സ്ഥലം അത്‌ വെറുതേ മെനക്കെടുത്തുന്നത്‌.
ഇലപാറി മുറ്റത്ത്‌ വീഴുന്നത്‌..
കോട്ടെരുമ കുട്ടികളുടെ കാതിൽ കയറുന്നത്‌..

“അജിയുടെ ഫ്രന്റ്സ്‌ വരുമ്പോഴെങ്കിലും അച്ഛനൊന്ന് അകത്ത്‌ പോയി ഇരുന്നൂടേ.”
“ആരോടെങ്കിലും ഞാൻ ഒന്നു വർത്തമാനം പറയുന്നത്‌ കേട്ടാൽ മതി അപ്പോ വരും അമ്മ..”

“എവിടെയെങ്കിലും ഒന്ന് പോയിട്ട്‌ എത്ര നാളായി.. ഇവിടെ രവിയുടെ  അച്ഛൻ കിടപ്പിലായിട്ട്‌ രണ്ട്‌ വർഷമായില്ലേ... “

മരങ്ങളോ മനുഷ്യരോ ആവട്ടെ ലോകക്രമം അങ്ങനെയാണ്‌ ഭായ്‌!
ഉപകാരമൊടുങ്ങുമ്പോൾ അവ വലിയ ശല്യമായി പരിണമിക്കും.

“മുതലായിട്ടല്ല, പെരുമ്പാവൂരുകാരൻ ഏജന്റ്‌ വന്ന് ചോദിച്ചപ്പോൾ  ഞാൻ കിട്ടിയ വിലക്ക്‌ മുറിച്ചു‌..”

അവസാനത്തെ ലോഡ്‌ മരവും പോയതിന്റെ ആലസ്യത്തിൽ  രണ്ടെണ്ണം അടിക്കുമ്പോൾ അയാൾ കൂട്ടുകാരനോട്‌ പറഞ്ഞു,

"ഇനി പാഷൻ ഫ്രൂട്ട്‌ വെക്കണം,കൗണ്ട്‌ കൂടാനൊക്കെ ബെസ്റ്റ്‌ ആണത്രേ!"
എന്ത്‌ കൗണ്ട്‌ എന്നൊന്നും ചോദിക്കാൻ മെനക്കെടാതെ മിക്സ്ചർ ചവക്കുന്നതിനിടയിൽ കൂട്ടുകാരൻ അതേ അതേ എന്ന് തലയാട്ടി..

“ആശുപത്രി ,ഐസിയു  ,വീട്‌ ,ഓഫീസ്‌ ഒരാഴ്ചയായി ഞാനൊന്ന് ഉറങ്ങിയിട്ട്‌..”
“നീ രണ്ടെണ്ണം ഒഴിച്ചേ.. “

അച്ഛന്റെ
ശവമടക്ക്‌ കഴിഞ്ഞ്‌ കരി ഓയിൽ റമ്മടിക്കുന്ന സഹായക്കമറ്റിക്കാർക്ക്‌ മുന്നിലേക്ക്‌ അയാൾ ഗ്ലാസ്‌ നീട്ടി.
.
“നല്ലൊരു മനുഷ്യനായിരുന്നു.. “
ഇതിനകം രണ്ടെണ്ണം കൂടുതൽ വിഴുങ്ങിയ ഏതോ ഒരുവനിൽ സ്നേഹവികാരമുണർന്നു!

"പാലുകാച്ച്‌ ,കല്യാണം""കല്യാണം പാലുകാച്ച്‌ എന്ന മട്ടിൽ ഈ സീനുകൾ മാറ്റിമാറ്റി കാണിച്ചുകൊണ്ട്‌ ഈ സിൽമ അവസാനിപ്പിക്കാമെന്ന് എനിക്ക്‌ തോന്നുന്നു.

‘ഊറ്റുന്നവരും ഊറ്റപ്പെടുന്നുണ്ടാവില്ലേ ..?
എന്നൊരു കുനുഷ്ട്‌ ചോദ്യം സ്ക്രോൾ ചെയ്തുകൊണ്ട്‌ നമുക്ക്‌ മറ്റൊരു സിനിമക്കുള്ള സാധ്യത ഒരുക്കി വെക്കുകയും ചെയ്യാം !

അപ്പൊ ശരി ,എല്ലാവർക്കും എന്റെ വിനീത നമസ്കാരം
എന്ന്
കടുംവെട്ട്‌ വെട്ടാറായ ഞാൻ!

Friday, June 28, 2019

മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല

 മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല

            പരിഷ്കൃത സമൂഹം മുന്നോട്ടു വച്ച ഒരു ആശയമായിരുന്നു " മാതാപിതാക്കള്‍ മക്കളെ തല്ലി വളര്‍ത്താന്‍ പാടില്ല"  എന്നത്. അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാന്‍ പോലും പാടില്ലെന്നും വാശിപിടിച്ചു. അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നും ഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു*.....മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല. സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി. പരീക്ഷക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്യേഷിക്കും. അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു. പ്രായം ഏറെ ചെന്നാലും, എത്ര ഉന്നത സ്ഥാനത്തെത്തിയാലും പണ്ട് തല്ലിയ അദ്ധ്യാപകനോട് എന്ത് ബഹുമാനമാണ്..... പ്രോഗ്രസ് കാർഡ് അച്ഛന്റെ ഒപ്പിട്ട് സ്കൂളിൽ കൊടുക്കണം. മാർക്ക് കണ്ടാൽ അച്ഛനടിക്കും. ഒപ്പിട്ട് ഏൽപ്പിച്ചില്ലെങ്കിൽ ക്ലാസ് ടീച്ചർ അടിക്കും. അടുത്ത തവണ ശരിയാക്കാം എന്ന് ഉറപ്പ് നൽകി കരഞ്ഞുവിളിച്ച് ഒപ്പുവാങ്ങും. ഭംഗിയായി പഠിക്കണം എന്ന ചിന്ത ഉണ്ടാകാൻ ഇത് സഹായമാകും. ഇന്ന് തങ്ങളുടെ സ്കൂളിൽ നല്ല അദ്ധ്യയനമാണെന്ന് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താൻ കുട്ടികൾക്ക് കൂടുതൽ മാർക്ക് നൽകുന്നു..... രക്ഷിതാക്കൾ എത്ര ധനികരായാലും മുൻപ് കുട്ടികൾക്ക് ആവശ്യത്തിന് പണം മാത്രമെ നൽകുകയുള്ളൂ. പൈസ എന്തിനൊക്കെ ചിലവാക്കി എന്ന് ബോദ്ധ്യപ്പെടുത്തുകയും വേണം. പൈസയുടെ വില എന്തെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ന് ആറാം ക്ലാസുകാരന്റെ കൈയ്യിൽ കുറഞ്ഞത് ആറ് നൂറുരൂപ നോട്ടെങ്കിലും കാണും. പണം ദുർവിനിയോഗം ചെയ്യുന്നത് വഴി പല ദുശീലങ്ങളും ഇവരെ തേടി എത്തും.....മക്കളെ പാചകം പഠിപ്പിക്കില്ല. ഭക്ഷണം സ്വന്തമായി വിളമ്പി കഴിക്കാൻ പോലും എന്റെ മകന്(മകൾക്ക്) അറിയില്ലെന്ന് പൊങ്ങച്ചത്തോടെ ചിലർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പഴയ ആളുകളെ നോക്കൂ. അത്യാവശ്യത്തിന് ചോറും കറിയും ഉണ്ടാക്കാൻ എല്ലാവർക്കും അറിയാം.... ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒന്നിൽ കൂടുതൽ പേരാണ് മുൻപ് പഠിച്ചിരുന്നത്. ഇത്തരത്തിൽ പഠിച്ച് ഐഎഎസ് വരെ എത്തിയ എത്രയോ പേർ. ഒരു ജോലിയും ചെയ്യിക്കാതെ എല്ലാ സുഖസൗകര്യങ്ങളും നൽകിയിട്ടും ഇന്ന്....കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഈ ലോകം അവനു പുതിയതാണ്. തെറ്റേത് ശരിയേത് എന്നറിയാത്ത അവരുടെ വഴികാട്ടികളാണ് മാതാപിതാക്കള്‍. തെറ്റില്‍ നിന്നും മാറി ശരിയുടേയും നന്മയുടെയും ലോകത്തിലൂടെ തന്റെ കുഞ്ഞു വളരണം എന്ന് തന്നെയാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. തെറ്റുകള്‍ കാട്ടുമ്പോള്‍ തിരുത്താന്‍ ശ്രമിക്കണം. വേണ്ടി വന്നാല്‍ ശകാരിക്കണം. ആവർത്തിച്ചാൽ തല്ലു കൊടുക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ അത് തെറ്റാണെന്ന ബോധം അവന്റെ മനസ്സില്‍ ആഴത്തില്‍ പതിയൂ... മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് മുൻപ് പഠിപ്പിച്ചിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല. ബസിൽ പോലും വൃദ്ധർക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്ത ബാല്യങ്ങൾ....
    മുൻപ് വീടുകളിൽ കൃഷിയും പശുക്കളുമൊക്കെ ഉണ്ടായിരുന്നു. സ്കൂളിൽ പോകും മുൻപും വന്നതിന് ശേഷവും അതിനു വേണ്ട ജോലികൾ ചെയ്യിക്കുമായിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യാനും പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇന്ന് യാതൊരു തരത്തിലുള്ള ചുമതലകളും മക്കളെ പഠിപ്പിക്കുന്നില്ല. വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഇല്ലായ്മകളും ബോദ്ധ്യപ്പെടുത്തി തന്നെ മക്കളെ വളർത്തണം. ഇതുമൂലം ഇവർക്ക് ഏത് പ്രതിസന്ധിയും തരണം ചെയ്യാനാകും. ഇല്ലെങ്കിൽ ചെറിയ ദുഖം പോലും താങ്ങാൻ കഴിയാത്ത മനസിന്റെ ഉടമയായി തീരും ഇവർ. നിസാര പ്രശ്നങ്ങൾക്ക് പോലും വിവാഹമോചനത്തിന് എത്തുന്ന യുവതീയുവാക്കളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
     കാക്കക്ക് തന്‍ കുഞ്ഞ്  പൊന്‍കുഞ്ഞ് എന്ന  പോലെ എല്ലാവർക്കും മക്കള്‍ പ്രിയപ്പെട്ടവരാണ്. പക്ഷെ അതിരു കടന്ന വാല്‍സല്യത്തിനിടയിലും അവരെ നേര്‍വഴിക്ക് നടത്തേണ്ടത് മാതാപിതാക്കൾ ആണെന്ന കാര്യം മറക്കാതിരിക്കുക...
       കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് ഒരുപാട് തല്ല് എനിക്ക് കിട്ടിയിട്ടുണ്ട്. 
      പഴമക്കാർ പറയുന്നത്     
                 ഓർക്കുക....
   തല്ലി വളർത്തിയ മക്കളും
വെട്ടിവളർത്തിയ കാഞ്ഞാവും(മരം)
       നേരേ വളരും...

Wednesday, March 27, 2019

The Role of A Teacher..!!



The Role of A Teacher..!!

ദരിദ്രനായിരുന്നു ഒല്ലി നീൽ. കറുത്ത വർഗ്ഗക്കാരൻ . അച്ഛന് പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ല. നീലുൾപ്പെടെ
14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന കർഷകൻ . എന്നിട്ടും അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലൊന്നിൽ കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ നടന്നു . സ്കൂളിൽ ആർക്കുമില്ലാത്ത ഒരു പെരുമയും നീലിനുണ്ടായിരുന്നു . ഇംഗ്ലീഷ് അധ്യാപിക മിൽ ഡ്രഡ് ഗ്രാഡിയെ കരയിച്ച കുട്ടി..!!

 കുട്ടികൾ അധ്യാപകരെ മിസ്സ് എന്നൊ മിസ്റ്റർ എന്നൊ അഭിസംബോധന ചെയ്യുമ്പോൾ നീൽ എല്ലാവരെയും പേരു മാത്രം വിളിച്ചു
 അങ്ങനെ താന്തോന്നിയായി നടന്ന നീൽ ഒരു ദിവസം ക്ലാസ് കട്ട് ചെയ്ത് ചുറ്റിക്കറങ്ങി ലൈബ്രറിയിലെത്തി . കുട്ടികൾക്കായി ഗ്രാഡി ഉണ്ടാക്കിയ ലൈബ്രറിയായിരുന്നു അത് . ലൈബ്രറിയിലെ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു .സിഗരറ്റ് പുകച്ചിരിക്കുന്ന ,
അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയിൽ .ആ ചട്ടയാണ് നീലിനെ ആകർഷിച്ചത് .കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർബി എഴുതിയ  'ദ ട്രഷർഓഫ് പ്ലസന്റ് വാലി ' എന്ന നോവലായിരുന്നു അത് .

പക്ഷേ, പുസ്തകം വായിച്ചെന്ന് മറ്റുള്ളവരറിഞ്ഞാൽ നാണക്കേടാണ് . അതുകൊണ്ട് നീൽ ഷർട്ടിനിടയിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . പിറ്റേയാഴ്ച ആരും കാണാതെ ആ പുസ്തകം ഇരുന്നിടത്ത് കൊണ്ടുപോയി വെച്ചു .  അപ്പോൾ ഫ്രാങ്ക് യെർബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നു .അതും കട്ടുകൊണ്ടു പോയി വായിച്ചു .അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം .  അതും വായിച്ചു .  പിന്നെയും ഇത് ആവർത്തിച്ചു .  നാല് പുസ്തകം വായിച്ചതോടെ വായനയുടെ സുഖം നീലറിഞ്ഞു .  പിന്നെ വായനയോട് വായന തന്നെ . ആൽബെർ കമ്യു ഉൾപ്പെടെ ഗ്രഹിക്കാൻ പ്രയാസമുള്ള എഴുത്തുകാരേയും വായിച്ചു . പത്രങ്ങളും മാസികകളും വായിച്ചു . വായന നീലിനെ വേറൊരാളാക്കി . നീൽ സ്കൂൾ ജയിച്ചു .  കോളേജിലെത്തി .  നിയമത്തിൽ ബിരുദം നേടി .  അഭിഭാഷകനായി 1991 ൽ അർക്കൻ സാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി . 
പിന്നെ അവിടെ ജഡ്ജിയായി..!!

ഇവിടെ തീരുന്നില്ല നീലിന്റെ ജീവിത കഥ ...!!

 വർഷങ്ങൾക്കു ശേഷം സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാഡി ഒരു വെളിപ്പെടുത്തൽ നടത്തി .  ലൈബ്രറിയിൽ നിന്ന് നീൽ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നതു താൻ കണ്ടിരുന്നുവെന്ന് ......കൈയോടെ പിടികൂടിയാൽ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നുവെന്ന് .... പിറ്റേയാഴ്ച നീലിനായി യെർബിയുടെ പുസ്തകം തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നുവെന്ന് കൂടി ഗ്രാഡി പറഞ്ഞപ്പോൾ ഞെട്ടിയത് നീലായിരുന്നു..!!

"ദ ട്രഷർ ഓഫ് പ്ലസൻറ്  വാലി" നീൽ മോഷ്ടിക്കുന്നതു കണ്ട ഗ്രാഡി പിറ്റേ
ശനിയാഴ്ച യെർബിയുടെ പുസ്തകത്തിനായി മെംഫിസിലേക്ക് 70 മൈൽ കാറോടിച്ചു പോയി .  വളരെ തിരഞ്ഞാണ് ഒരു പുസ്തകം കിട്ടിയത് .  പിറ്റേയാഴ്ച നീൽ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോൾ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് പോയി .   സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയായിരുന്നു യാത്രയും പുസ്തകം വാങ്ങലും . തന്നെ അപമാനിച്ച , കരയിച്ച കുട്ടിയെ നേരെയാക്കുന്നതിനായിരുന്നു ഈ യാത്രയും ത്യാഗവുമെല്ലാം .......!!!
The Amazing  Role of a Teacher !!!!! who changed a Naught  Student. And
 the Power of Books and Reading ..which Transformed a Person....


Sunday, December 2, 2018

നെറികേട്

നെറികേട്

വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം തവനൂർ വൃദ്ധസദനത്തിലേക്ക് 2018നവംബർ 14 ന്‌ യാത്ര തിരിച്ചത്.49 വിദ്യാർത്ഥികളും, 4 അധ്യാപകരുമടങ്ങിയ സംഘം.
   കുട്ടികൾക്കായുള്ള ചോദ്യാവലിയും, അന്തേവാസികൾക്കുള്ള സമ്മാനപ്പൊതിയും, മൈക്ക് സെറ്റുമായി ഞങ്ങൾ ഞങ്ങൾ 8.3 0ന് അബ്ദുറഹിമാൻ നഗർ ഗവ:യു .പി സ്കൂളിൽ നിന്നും പുറപ്പെട്ടു.10.30 ന്  വൃദ്ധസദനത്തിലെത്തി.മുൻകൂട്ടി അൻവാദം വാങ്ങിയതിനാൽ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. സൂപ്രണ്ടുമായി സംസാരിച്ച ശേഷം ഞങ്ങൾ ഹാളിൽ കസേര നിരത്തി മൈക്ക് സെറ്റുകൾ അറേഞ്ച് ചെയ്ത് അന്തേവാസികൾ വരുന്നതിനായി കാത്തിരുന്നു.10.40 ന് അധികൃതർ ഒരു ബെല്ലടിച്ചു.10 മിനിറ്റ് കഴിഞ്ഞപ്പോൾ ഏതാനും അന്തേവാസികളെത്തി. എൺപതിലധികം അന്തേവാസികളുണ്ടെന്നാണല്ലോ പറഞ്ഞിരുന്നത്. ഞാൻ വീണ്ടും സൂപ്രണ്ടിനെ സമീപിച്ചു.മാഡം പറഞ്ഞു നിങ്ങൾ എന്തെങ്കിലും പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ.
   പെട്ടന്നു തന്നെ കുട്ടികളെ വിളിച്ചു കൂട്ടി വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു.കുട്ടികൾ റൂമുകളോരോന്നും കയറി അച്ഛാ, അമ്മേ വിളികളോടെയുള്ള അവരുടെ സ്നേഹപ്രകടനത്തിനു മുന്നിൽ അഞ്ചു മിനിറ്റിനകം ഹാൾ നിറഞ്ഞു കവിഞ്ഞു.
   തുടർന്ന്‌ നാട്യകലാ സംഘത്തിന്റെ അരമണിക്കൂർ കലാപ്രകടനം. നിർത്താതെയുളള കൈയടികൾ.
  ശേഷം ഏഴാം ക്ലാസ് വിദ്യാർത്ഥിയുംസ്കൂൾ ലീഡറുമായ മുഹമ്മദ്ഷഹീമിന്റെ ഒരു ചോദ്യം, ഈ ശിശുദിനത്തിൽ എന്തു സന്ദേശമാണീ മക്കൾക്കു നൽകാനുള്ളത്?
  രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത. ശേഷം സുമാർ70 പത്  വയസ്സുള്ള ഒരച്ഛൻ സദസ്സിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചു.  ഞാൻ പെട്ടന്നു തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ച് വേദിയിലെത്തിച്ചു മൈക്ക് നൽകി. രണ്ടു മിനിറ്റ് തികഞ്ഞ നിശ്ശബ്ദത.തുടർന്ന് എന്റെ പ്രിയപ്പെട്ട മക്കളെ,
" ഞങ്ങളുടെ ഗതി ഒരു മാതാപിതാക്കൾക്കും വരാതിരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുകയെന്നു പറഞ്ഞതും" തേങ്ങിക്കരഞ്ഞതും ഒന്നിച്ചായിരുന്നു. താങ്ങിപ്പിടിച്ച് അദ്ദേഹത്തെ സീറ്റിൽ കൊണ്ടുപോയി ഇരുത്തി.സദസ്സിൽ നിന്നും കുട്ടികളുടെ തേങ്ങൽ കേൾക്കാമായിരുന്നു. തുടർന്ന് അച്ഛനമ്മമാർക്കുള്ള സമ്മാന വിതരണം'
   ശേഷം ഓരോ വിദ്യാർത്ഥിയോടും അച്ഛനമ്മമാരുടെ മനസ്സിലൊരു ഇടം നേടി അവരെങ്ങിനെ അവിടെയെത്തപ്പെട്ടു എന്നും, ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും  മനസ്സിനു  വിഷമം തട്ടാത്ത രീതിയിൽ ചോദിച്ചു മനസ്സിലാക്കാൻ അര മണിക്കൂർ സമയം
   കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് പല വിദ്യാർത്ഥികളും അരമണിക്കൂറിനു ശേഷം വന്നത്.
  ഊരോ, പേരോ ആരു ചോദിച്ചാലും പറയരുതെന്ന് ചട്ടം കെട്ടിയ മകൻ, സ്വത്തു വീതം വെപ്പിനു ശേഷം ചവിട്ടിപ്പുറത്താക്കപ്പെട്ടവർ, മറ്റൊരമ്മ പറഞ്ഞത് മനസ്സിന്റെ നൊമ്പരമായി ഇപ്പോഴും ബാക്കി നിൽക്കുന്നു.
 "മോനെ എനിക്ക് മൂന്നു മക്കൾ.രണ്ടാണും, ഒരു പെണ്ണും ' ഭർത്താവ് ക്യാൻസർ വന്ന് മരിക്കുമ്പോൾ എനിക്ക് 32 വയസ്സ്. പറക്കമുറ്റാത്ത മൂന്നു മക്കളും, ഞാനും ചോർന്നൊലിക്കുന്ന ഒരു കൂരയും ' പകച്ചുപോയ സന്ദർഭം. ആദ്യ ഒരാഴ്ച പല സഹായങ്ങളും കിട്ടി. പിന്നീട് ......
പട്ടിണിയായിരുന്നു മുഴുപ്പട്ടിണി. അഭിമാനമെല്ലാം മാറ്റി വെച്ച് അയൽ വീടുകളിൽ അടിക്കലും, തുടക്കലും
ബാക്കി വരുന്ന ഭക്ഷണം തൂക്കുപാത്രത്തിലാക്കി വീട്ടിലേക്ക് .....
മക്കൾ ആർത്തിയോടെ വാരിത്തിന്നുന്നത് കണ്ണിമവെട്ടാതെ നോക്കി നിന്ന സന്ദർങ്ങൾ' മക്കൾ കഴിച്ചു കഴിയുമ്പോൾ മുണ്ടു മുറുക്കി കിടക്ക പായിലേക്ക് .....മക്കൾ കല്യാണമെല്ലാം കഴിഞ്ഞു പേരക്കുട്ടികളുമായി സുഖമായി കഴിയുന്ന സമയം ' ചില പൊട്ടലും, ചീറ്റലും, അടുത്ത മകന്റെയടുത്ത് കുറച്ചു കാലം, തുടർന്ന്‌ മകളുടെ .....
തുടർന്നൊരു ദിവസം ഗുരുവായൂർ ദർശനത്തിനെന്നു പറഞ്ഞിവിടെയും.
 മക്കൾ വരാറുണ്ടോയെന്നു ചോദിച്ചപ്പോൾ കണ്ണുനീർ ആ ചുക്കിച്ചുളിഞ്ഞ കവിളിലൂടെ ......
  കുട്ടികളും, അച്ഛനമ്മമാരും അത്രക്കടുത്തു പോയിരുന്നു. കെട്ടിപ്പിടിച്ചു ആ കവിളുകളിലുമ്മ വെച്ച്  നിറകണ്ണുകളോടെ .... ഒരു വിധം മനസ്സ് പറിച്ചെടുക്കുകയായിരുന്നു. വർഷങ്ങളോളം ക്ലാസ് മുറിയിലിരുത്തി പഠിപ്പിച്ചാൽ ലഭിക്കാത്ത ...... മണിക്കൂറുകൾക്കകം
  സമയം പോയതറിഞ്ഞില്ല. 12.40 ന് മടക്കയാത്രയിൽ പിന്നിൽ നിന്നൊരു വിളി.തിരിഞ്ഞു നോക്കി വിളിച്ച ഏട്ടന്റ അടുത്തേക്ക് ' സങ്കടമെല്ലാം ഉള്ളിലൊതുക്കിയ ഏട്ടൻ കഴുത്തിലൂടെ കൈയിട്ട് കെട്ടിപ്പിടിച്ച്  കവിളിൽ ഒരു പാട് മുത്തം. ഇനി എന്നാണു വരിക? രണ്ടു പേരും കരഞ്ഞു പോയ ......
യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഈ രംഗം കണ്ടു നിന്ന സഹാധ്യാപികമാർ മുഖം ടവ്വൽ കൊണ്ട് തുടക്കുകയായിരുന്നു.
തിരിച്ച് ബസ്സിൽ ''....
തികഞ്ഞ നിശ്ശബ്ദത ' ഒരു മരണവീട്ടിലാണോയെന്നു സന്ദേഹിച്ച നിമിഷങ്ങൾ, ശേഷം ബസ്സിൽ വെച്ചു തന്നെ ഫീഡ്ബാക്ക് ....
ഓരോ കുട്ടിയും മൈക്ക് കൈയിലേന്തി കരച്ചിലിനിടയിൽ  സംസാരം പൂർത്തിയാക്കാൻ കഴിയാതെ ....

തൊട്ടടുത്ത ദിവസം പല രക്ഷിതാക്കളുടെയും ഫോൺ കോളുകൾ . മാഷേ ഇത്തരം യാത്രകളാണ് വേണ്ടത്‌. കുട്ടികൾ വീട്ടിൽ വന്ന് നേരനുഭവം പറഞ്ഞപ്പോൾ  ഞങ്ങളും.....
  സമയമുള്ളവർ മുൻകൂട്ടി അനുവാദം വാങ്ങി കുടുംബസമേതം പോകാൻ മറക്കരുതെന്ന അഭ്യർത്ഥനയോടെ

കെ.മുഹമ്മദ് മാസ്റ്റർ
ഗവ:യു .പി .സ്കൂൾ അബ്ദുറഹിമാൻ നഗർ
കക്കാടംപുറം
9447279 155/

Sunday, October 14, 2018

ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്

              ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്

         ജോലി കഴിഞ്ഞ് വീട്ടിലെത്തി സോഫയിൽ ഇരുന്ന് തന്റെ മൊബൈൽ നോക്കുന്ന അപ്പന്റെ അടുത്തേക്ക് 5 വയസുകാരൻ മകൻ ഓടിച്ചെന്നു. എന്നിട്ട് ചോദിച്ചു.

അപ്പാ..

അപ്പന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

നീ പോയേ അപ്പുറത്തെങ്ങാനും പോ. അപ്പന് കുറച്ച് ജോലിയുണ്ട്.

അല്പം കഴിഞ്ഞ് തന്റെ മകന്റെ റൂമിനരികിലൂടെ നടന്നുപോയ അപ്പൻ കണ്ടത് കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന തന്റെ മകനെയാണ്. അപ്പൻ മകന്റെ അടുത്തേക്ക് ചെന്ന് അവനെ തട്ടി വിളിച്ച് അവനോട് ചോദിച്ചു.

നീ നേരത്തേ എന്താ അപ്പനോട് അങ്ങനെ ചോദിച്ചത്?

കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അവൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു

അപ്പന് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?

എന്താടാ കാര്യം?

അപ്പൻ പറ.

ഒരു മണിക്കൂർ ജോലി ചെയ്താൽ അപ്പന് 100 രൂപ കിട്ടും.

ഓക്കെ.

അപ്പൻ എനിക്കൊരു 50 രൂപ തരുമോ?

എന്തിനാ നിനക്ക് അൻപത് രൂപ?

അപ്പൻ താ.

അപ്പൻ 50 രൂപയെടുത്ത് അവന് കൊടുത്തു.

അവൻ സന്തോഷത്തോടെ അത് വാങ്ങി. എന്നിട്ട് തന്റെ തലയിണയുടെ കീഴേ നിന്നും അവൻ കൂട്ടി വച്ചുണ്ടാക്കിയ മറ്റൊരു 50 രൂപ എടുത്തു. എന്നിട്ട് അപ്പനിൽ നിന്നും വാങ്ങിയ 50 രൂപയും ചേർത്ത് അപ്പന് കൊടുത്തു.

എനിക്കെന്തിനാടാ ഇത്?

ഇത് അപ്പൻ എടുത്തോ എന്നിട്ട് ഒരു മണിക്കൂർ എന്റെ കൂടെ കളിക്കാൻ വരുമോ?

നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ആ അപ്പൻ അവനേ ചേർത്ത് പിടിച്ചു.

പേരൻ്റൈൻ  സെമിനാറിൽവച്ച് ക്ലാസെടുത്ത മനശ്ശാസ്ത്രജ്ഞൻ ഈ കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ ഒരു മിനിറ്റ് നേരത്തേക്ക് ക്ലാസ് മുഴുവൻ നിശബ്ദമായിരുന്നു. പലരും കണ്ണുകൾ തുടക്കുകയും ചെയ്തു.

തിരക്കിന്റെ ലോകത്ത് ജീവിക്കുന്ന നമുക്ക് ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്.

Wednesday, October 10, 2018

നീയൊരു കറുത്ത പുഷ്പമാവുക

''കാണാനുള്ള സ്വപ്നത്തിലെങ്കിലും
നീയൊരു കറുത്ത പുഷ്പമാവുക.
ഞാനൊരു വെളുത്ത ശലഭമാവാം.
നിനക്കൊട്ടും
പരാതിയോ പരിഭവമോ ഇല്ലെങ്കില്‍
നീ നീയാണെന്ന് ഞാനും
പ്രലോഭനത്തിന്റെ ഒരിലപോലും
ഞാനിളക്കിയില്ലെങ്കില്‍
ഞാന്‍ ഞാനാണെന്നു നീയും
തിരിച്ചറിഞ്ഞേയ്ക്കണം.''

                               (പവിത്രന്‍ തീക്കുനി.)

Related Posts Plugin for WordPress, Blogger...