Saturday, March 17, 2018

മാതാപിതാക്കള്‍ക്കുള്ള സന്ദേശം!!!

മാതാപിതാക്കള്‍ക്കുള്ള സന്ദേശം!!!



               കുടുംബത്തിലെ ചുറ്റുപാടില്‍ വളരുന്ന മക്കള്‍ നമ്മുടെ സ്വഭാവത്തില്‍നിന്നാണ്‌ ജീവിതസന്ദേശങ്ങളും നന്മതിന്മകളും സ്വന്തം ജീവിതത്തിലേക്ക്‌ പകര്‍ത്തുന്നത്‌. നാം സംസാരിക്കുന്നതും ചിന്തിക്കുന്നതും വിശകലനം ചെയ്യുന്നതും ചര്‍ച്ച ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം അവര്‍ക്കും മാര്‍ഗദര്‍ശകമായിത്തീരുന്നു. നമ്മിലുള്ള നന്മകള്‍ അവര്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നമുക്കാഹ്ലാദമുണ്ടാകുന്നു. നമ്മിലുള്ള തിന്മകളും അവര്‍ ജീവിതത്തില്‍ പകര്‍ത്തുമെന്നോര്‍ക്കണം.



                   നമ്മുടെ ഗൃഹാന്തരീക്ഷത്തില്‍ നമ്മുടെ ചെവി, കണ്ണ്‌, നാവ്‌, നാക്ക്‌, മനസ്‌, പ്രവര്‍ത്തി ഇവയെല്ലാം നാം ഉപയോഗിക്കുന്നതുപോലെയായിരിക്കും നമ്മുടെ മക്കളും ജീവിതത്തില്‍ പകര്‍ത്തുന്നത്‌. നന്മകള്‍ കേള്‍ക്കാനും കേള്‍പ്പിക്കാനും കാണുവാനും കാണിക്കുവാനും ചര്‍ച്ച ചെയ്യുവാനും ചര്‍ച്ച ചെയ്യിക്കുവാനും ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കുമെങ്കില്‍ അവ നമ്മുടെ മക്കളുടെ ജീവിതത്തേയും ധന്യമാക്കും. നമ്മുടെ മനസിന്റെ രോഗങ്ങളാല്‍ വാശി, പക,വിദ്വേഷം, അസൂയ, ദ്വേഷ്യം, അഹങ്കാരം, എന്നിവ നമ്മുടെ മക്കളുടെ മനസിലേക്ക്‌ സാംക്രമികരോഗംപോലെ പകരുന്നത്‌ നമ്മില്‍നിന്നാണെന്നറിയണം. നമ്മുടെ കുടുംബത്തിലെ ഭാര്യാഭര്‍തൃ ബന്ധത്തിന്റെ എല്ലാ നന്മ തിന്മകളും മക്കളും ഭാവി ജീവിതത്തില്‍ സ്വന്തമാക്കുമെന്നോര്‍മിക്കണം. അവയെല്ലാം കണ്ടു പഠിക്കുന്നത്‌ മക്കളുടെ മനസ്സിലെന്നുമുണ്ടാകും. ഭാര്യാ/ഭര്‍ത്താക്കന്മാര്‍ പെരുമാറുന്നത്‌ മക്കളുടെ മനസ്സില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നു. അത്‌ ഭാവിയില്‍ അവരുടെ ജീവിതമായിത്തീരുന്നു. ശാന്തശീലവും പ്രസാദാത്മകവുമായ അമ്മയുടേയും അച്ഛന്റേയും മുഖം കണ്ട്‌ ആനന്ദിക്കുവാനാണ്‌ മക്കള്‍ക്കിഷ്ടം. ശാന്തമായ സംസാരരീതി, പെരുമാറ്റ രീതി ഇവയെല്ലാം മക്കള്‍ക്ക്‌ ജീവിതകാലമത്രയും മാതൃകയായി ലഭിക്കുന്നത്‌ കുടുംബത്തില്‍നിന്നാണ്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഴുമണിക്കൂര്‍ മാത്രമാണ്‌ നിങ്ങളുടെ മക്കള്‍ നാല്‍പ്പതോളം കുട്ടികളില്‍ ഒരുവനായി സ്കൂളിലുള്ളത്‌. തിങ്കള്‍ മുതല്‍ വെള്ളിവരെ 17 മണിക്കൂറും ശനി, ഞായര്‍ ദിവസങ്ങളില്‍ 24 മണിക്കൂറും നിങ്ങളുടെ സ്വന്തം ഒന്നോ രണ്ടോ കുട്ടികള്‍ നിങ്ങളുടെ കൂടെ മക്കളായി കഴിയുന്നു എന്നറിയണം. സ്കൂളില്‍നിന്ന്‌ ലഭിക്കുന്നതിനേക്കാള്‍ അനേകം മടങ്ങ്‌ ലഭിക്കേണ്ടത്‌                        മാതാപിതാക്കളില്‍നിന്നാണ്‌ എന്ന്‌ വ്യക്തമായറിയണം. മക്കളോട്‌ സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും നന്മ നിറഞ്ഞരീതി ഓരോ നിമിഷവും ഉണ്ടായിരിക്കണം. കുട്ടികളെ സ്കൂളിലേയ്ക്കയക്കുന്ന തയ്യാറെടുപ്പ്‌ അടുക്കും ചിട്ടയോടും ആനന്ദത്തോടും കൂടി ചെയ്യുക. അത്‌ നിങ്ങള്‍ക്കൊരു ഭാരമാണെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകാതിരിക്കട്ടെ. അവരെ സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറാക്കുന്ന വേളയില്‍ അമ്മയുടെ മുഖത്ത്‌ നിറഞ്ഞ സംതൃപ്തിയുണ്ടാകണം. അത്‌ മക്കള്‍ക്കനുഭവിക്കാനും സാധിക്കണം. പ്രഭാതത്തില്‍ നേരത്തെ വിളിച്ചുണര്‍ത്തി കുളിര്‍പ്പിച്ച്‌, പത്തുമിനിറ്റെങ്കിലും പ്രാര്‍ത്ഥിപ്പിക്കണം. നാമജപം ശീലമാക്കണം. അഞ്ു (സൂര്യ)നമസ്ക്കാരം ചെയ്യിപ്പിക്കണം. ഇതെല്ലാം ആരോഗ്യത്തിനും ഊര്‍ജ്ജസ്വലമാകുവാനുമാണ്‌. ഒന്നുരണ്ടു ഗ്ലാസ്‌ വെള്ളം കുടിക്കുവാനായി കുട്ടികള്‍ക്ക്‌ പ്രഭാതത്തില്‍ നല്‍കുന്നത്‌ രക്തശുദ്ധീകരണത്തിന്‌ നല്ലതാണ്‌. പ്രഭാതഭക്ഷണം ശാന്തമായി വിളമ്പിക്കൊടുത്ത്‌ കഴിപ്പിക്കണം.



നിര്‍ദ്ദേശമില്ലാത്ത സമയനിഷ്ഠ നമ്മളും നമ്മളിലൂടെ മക്കളും സ്വയം പാലിക്കാനും പാലിപ്പിക്കുവാനും ശ്രമിക്കണം. സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറെടുപ്പിക്കുമ്പോള്‍, നല്ല ഉപദേശങ്ങള്‍ ശാന്തമായി നിര്‍ദ്ദേശബുദ്ധിയില്ലാതെ സന്ദേശങ്ങളായി സീരിയസ്സാകാതെ പറഞ്ഞുകൊടുക്കണം. ഇതുപോലൊരു അമ്മയേയും അച്ഛനേയും ലഭിച്ചത്‌ ഭാഗ്യം കൊണ്ടാണെന്ന്‌ മക്കളുടെ മനസ്സില്‍ തോന്നിപ്പിക്കണം. ഇതിന്റെ സന്ദേശമാണ്‌ മാതൃദേവോ ഭവ, പിതൃദേവോ ഭവ. സ്കൂള്‍ യാത്രയ്ക്ക്‌ തയ്യാറാകുമ്പോഴും സ്കൂളില്‍നിന്ന്‌ മടങ്ങിവരുമ്പോഴും സ്കൂളിലെ സുഖദുഃഖങ്ങളന്വേഷിക്കണം! മക്കളുടെ നേട്ടങ്ങളെ അഭിനന്ദിക്കണം. ദുഃഖങ്ങള്‍ അമ്മയുമായി പങ്കുവെക്കാനവസരമുണ്ടാക്കണം. അമ്മയില്‍നിന്ന്‌ ആശ്വാസത്തിന്റേയും സ്നേഹമസൃണമായ ദുഃഖപരിഹാരത്തിന്റേയും നന്മനിറഞ്ഞ നിര്‍ദ്ദേശങ്ങള്‍ മക്കള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. സ്കൂള്‍ വാഹനം വീട്ടുപടിക്കലെത്തുന്നതിന്‌ 15 മിനിറ്റുമുമ്പെങ്കിലും മക്കളെ പൂര്‍ണമായും തയ്യാറാക്കിയിരിക്കണം.



                ആവശ്യമില്ലാത്ത തിരക്കും ബഹളുമൊഴിവാക്കാനിതുപകരിക്കും. ഒരു കാരണവശാലും ദ്വേഷ്യത്തിന്റെ ശാപവാക്കുകള്‍ മാതാപിതാക്കളില്‍നിന്ന്‌ മക്കള്‍ക്ക്‌ കേള്‍ക്കേണ്ടിവരരുത്‌. യാത്രയാകുന്ന കുട്ടികളുടെ തലയില്‍ കൈവച്ചനുഗ്രഹിച്ചു വേണം ഗേറ്റു വരെ കൂടെ ചെന്ന്‌ സ്കൂള്‍ വാഹനത്തിലയക്കുവാന്‍. പരീക്ഷാ ദിവസങ്ങളില്‍ മാതാപിതാക്കളുടെ കാല്‍തൊട്ടു വന്ദിക്കുന്ന സ്വഭാവം വളര്‍ത്തണം. കണ്ണില്‍നിന്ന്‌ മറയുന്നതുവരെ മക്കളെ കൈവീശി, മന്ദസ്മിതത്തോടെ സ്കൂളിലേക്ക്‌ യാത്രയാക്കണം. അമ്മയുടെ ആ മുഖം മക്കളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കണം. മാതാപിതാക്കള്‍ക്ക്‌ സ്വന്തം മക്കള്‍ ഭാരമാണെന്ന്‌ തോന്നുന്നപോലെ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കാലം കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്ക്‌ പ്രായമാകുമ്പോള്‍ അവര്‍മക്കള്‍ക്ക്‌ ഭാരമായിത്തീരുമെന്ന്‌ ഓര്‍മ വേണം. നല്ല വണ്ണം പഠിക്കണം, അമ്മയുടെ പ്രാര്‍ത്ഥന എന്നും എന്റെ മക്കള്‍ക്കുണ്ടാകും, നിങ്ങളെപ്പോലെ മക്കളെക്കിട്ടിയത്‌ അമ്മയുടെ ഭാഗ്യമാണ്‌ എന്ന്‌ ഇടയ്ക്കെങ്കിലും പറയാന്‍ സാധിക്കണം. ഈ വരികള്‍ എന്നുമെന്നും മക്കളുടെ മനസിലുണ്ടാകുമെന്നോര്‍ക്കണം.



ഇതുപോലൊരു അമ്മയുടേയും അച്ഛന്റേയും മകനായി/മകളായി ജനിച്ചത്‌ ഞങ്ങളുടെ ഭാഗ്യമാണെന്ന്‌ മക്കള്‍ക്ക്‌ തോന്നലുണ്ടാകുന്നത്‌ മാതാപിതാക്കള്‍ക്ക്‌ ഒരു ജീവിതകാല വ്രതമായിരിക്കണം. സ്കൂള്‍ വിട്ടുവരുന്ന മക്കളെ സംതൃപ്തമുഖഭാവത്തോടെ സ്വീകരിക്കാന്‍ സാധിക്കണം. കോട്ടങ്ങളുണ്ടെങ്കില്‍ സമയം കുറെ കഴിഞ്ഞ്‌ ആ വിഷയം സംസാരിച്ച്‌ പരിഹാരമുപദേശിക്കണം. ദ്വേഷ്യം വന്നാലും ശാപവാക്കുകളുപയോഗിക്കരുത്‌. വൈകുന്നേരം സ്കൂള്‍ കഴിഞ്ഞു മടങ്ങിയതിനുശേഷം വീട്ടിലെത്തിയാല്‍ കയ്യും കാലും മുഖവും കഴുകി വൃത്തിയാക്കുവാന്‍ ശീലിപ്പിക്കണം. ആവേശത്തോടെ മക്കള്‍ പറയുവാനാഗ്രഹിക്കുന്നത്‌ മാതാപിതാക്കള്‍ നിര്‍ബന്ധമായും ശ്രദ്ധയോടെ കേള്‍ക്കണം. നന്മകളെ അഭിനന്ദിക്കണം തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ശാന്തമായി നിര്‍ദ്ദേശം നല്‍കി തിരുത്തണം.



സ്കൂളില്‍നിന്ന്‌ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇനിയും അത്തരത്തിലുള്ള തെറ്റുകളാവര്‍ത്തിക്കരുതെന്നോര്‍മിപ്പിക്കണം. വൈകുന്നേരം ഒരു മണിക്കൂറെങ്കിലും സര്‍വതും മറന്ന്‌ കുളിക്കുവാനാവസരമുണ്ടാകണം. വൈകുന്നേരത്തെ കളിക്കുശേഷം കുളി കഴിഞ്ഞ്‌ കുറഞ്ഞത്‌ പത്തുമിനിട്ടെങ്കിലും പ്രാര്‍ത്ഥിക്കാനുള്ള കീര്‍ത്തനം, ശ്ലോകങ്ങള്‍ ഇവ പറഞ്ഞുകൊടുത്തിരിക്കണം. മക്കളോടൊപ്പമിരുന്നുള്ള പ്രാര്‍ത്ഥന മാതാപിതാക്കളും ശീലിക്കണം. അതതു ദിവസത്തെ സ്കൂള്‍ വിശേഷങ്ങള്‍ കേള്‍ക്കാനും നല്ല ഉപദേശങ്ങള്‍ ശാന്തമായി കഥാരൂപത്തില്‍ നിര്‍ബന്ധബുദ്ധിയില്ലാതെ പറഞ്ഞുകൊടുക്കുവാനും സന്ധ്യാവേളയില്‍ ഇടയ്ക്ക്‌ അടുത്ത്‌ വന്ന്‌ നല്ലവാക്കുകള്‍ പ്രോത്സാഹനാജനകമായി പറയണം. വൈകുന്നേരമോ ഉറങ്ങാന്‍ പോകുമ്പോഴോ പുരാണകഥകള്‍ വിവരിച്ചുകൊടുത്ത്‌ അവയുടെ സന്ദേശവുമറിയിക്കണം. മക്കളെ കൈകൊണ്ടു തലോടണം. താലോലിച്ചുറക്കാന്‍ സാധിക്കുമെങ്കില്‍ ഉത്തമം. പ്രഭാതത്തില്‍, കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്ന വേളയിലും ഒരു മിനിറ്റെങ്കിലും കിടക്കിയിലിരുന്നു പ്രാര്‍ത്ഥിക്കണം. വടക്കോട്ട്‌ തലവെച്ച്‌ ഉറങ്ങാന്‍ കിടക്കുന്നത്‌ രക്തചംക്രമണത്തെ ബാധിക്കുന്നതുകൊണ്ടൊഴിവാക്കണം. പഠിക്കുമ്പോള്‍ കിഴക്കോട്ട്‌ മുഖമാക്കി പഠിക്കുവാനുപദേശിക്കണം.



                        പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പഠിക്കാനുള്ള രീതികളും പഠിച്ചതിനെക്കുറിച്ചും അല്‍പ്പംകൂടി ചേര്‍ത്തും വിരസത തോന്നാതെ അറിവ്‌ വിപുലപ്പെടുത്തണം. ജീവിതത്തില്‍ സുഖം+ദുഃഖം, ചിരി+കരച്ചില്‍, ജയം+പരാജയം, ഉയര്‍ച്ച+ താഴ്ച എന്നിവയെല്ലാം ഉണ്ടെന്നറിയണം. കഴിയുന്നത്രയും സമചിത്തതയോടെ അവ അഭിമുഖീകരിക്കാനും സ്വന്തം അനുഭവത്തിലൂടെയും ഉപദേശങ്ങളിലൂടെയും പ്രായോഗികമായി ശീലിപ്പിക്കണം. മക്കളുടെ പെരുമാറ്റത്തിലോ പ്രവര്‍ത്തിയിലോ വാക്കിലോ മാതാപിതാക്കള്‍ക്ക്‌ അവിശ്വാസമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കരുത്‌. സംഗീതം, നൃത്തം, സംഗീത ഉപകരണം, മറ്റേതെങ്കിലും കലാകായിക വിഷയങ്ങളിലൊന്നെങ്കിലും പഠിപ്പിക്കണം. അഭിരുചിയുള്ള വിഷയങ്ങള്‍ വിദ്യാലയാധികൃതരെ അറിയിക്കണം. മേറ്റ്ല്ലാവരില്‍നിന്നും നമ്മുടെ മക്കള്‍ക്ക്‌ ഒരു വ്യത്യാസമെങ്കിലുമുണ്ടാകണം. അത്‌ നന്മ നിറഞ്ഞ ഉജ്ജ്വലവ്യക്തിത്വത്തിലേക്ക്‌ നയിക്കപ്പെടണം. അടുക്കള ജോലിയിലും മറ്റു ചെറിയ ജോലികളിലും പരിശീലനം നല്‍കണം. കാപ്പി, ചായ, ഭക്ഷണം ഇവ പാകം ചെയ്യുവാനുള്ള ബാലപാഠങ്ങളും വീടുവൃത്തിയായി സൂക്ഷിക്കാനുള്ള രീതിയും സ്വായത്തമാക്കണം. ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നത്‌ ചാരിതാര്‍ത്ഥ്യത്തോടെ അവരെക്കൊണ്ട്‌ ചെയ്യിപ്പിക്കണം. ശാപവാക്കുകള്‍ മാതാപിതാക്കളില്‍ നിന്നൊരിക്കലുമുണ്ടാകരുത്‌. അത്‌ ശരിയാവില്ല....., നിനക്കതിനുള്ള കഴിവില്ല, നീ തോല്‍ക്കുമെന്നുറപ്പാണ്‌, നീ എപ്പോഴും ഇങ്ങനെയാണ്‌....നിന്റെ അനിയനെത്ര മിടുക്കനാണ്‌...എത്ര പ്രാവശ്യം നിന്നോട്‌ പറഞ്ഞു...നിനക്കിങ്ങനെതന്നെ വേണം...എന്റെയൊരു തലയിലെഴുത്ത്‌....നീ വേണമെങ്കില്‍ പഠിക്ക്‌ വേണ്ടെങ്കില്‍ വേണ്ട....എനിക്കുവേണ്ടി നീ പഠിക്കണ്ട...നിന്നെയൊക്കെ ഞാന്‍ കാണിച്ചുതരാം....ഞാന്‍ ടീച്ചറോട്‌ പറഞ്ഞുകൊടുക്കും....നിന്റെയൊക്കെ വാശി അമ്മയുടെ അടുത്തെടുക്കണ്ട.......നിന്റെ കള്ളത്തരമെനിക്കറിയാം....ഞാന്‍ അവനോട്‌ ചോദിച്ചുനോക്കും നീ പറയുന്നത്‌ ശരിയാണോ എന്ന്‌....ഒരല്‍പം പോലും എനിക്ക്‌ നിന്നെ വിശ്വാസമില്ല.....വേണമെങ്കില്‍ ചോറു തിന്നാല്‍ മതി.....ഇതുപോലുള്ള വാക്കുകളെല്ലാം ഒഴിവാക്കേണമേ എന്ന്‌ മാതാപിതാക്കളോട്‌ അഭ്യര്‍ത്ഥിക്കുന്നു.



                            പ്രവൃത്തി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും മത്സ്യ-മാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം. ദിവസത്തിലൊരു നേരമെങ്കിലും മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം. അമ്മ നിര്‍ബന്ധമായും മക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുത്തുകൂടെയിരിക്കണം. എത്രകാലം മക്കളെ താലോലിക്കാനും അവരുടെ തലയില്‍ കൈവച്ചനുഗ്രഹിക്കാനും അവര്‍ക്ക്‌ കഥ പറഞ്ഞുകൊടുത്ത്‌ തലോടിക്കൊണ്ട്‌ ആനന്ദിപ്പിക്കാനും മക്കള്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുക്കാനും അവരുടെ ചിരിയും സന്തോഷവും കാണുവാനും ജഗദീശ്വരന്‍ നമുക്ക്‌ അനുഗ്രഹം തന്നിട്ടുണ്ട്‌ എന്നറിഞ്ഞുകൂടല്ലോ. അതുകൊണ്ട്‌ സാധിക്കുന്നത്രയും കാലം അതെല്ലാം ചെയ്ത്‌ ഈ മാതൃപിതൃജന്മം സഫലമാക്കണം. പുത്ര-പുത്രീ ധര്‍മം അവര്‍ പഠിക്കുന്നത്‌ മാതാപിതാക്കളില്‍നിന്നാണ്‌.



                             ജീവിത വിജയത്തിന്‌ ആധുനിക അറിവുകള്‍ പൂര്‍ണമായും സ്വായത്തമാക്കണം. കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഉയര്‍ച്ചക്ക്‌ ഇഷ്ടികപോലെ അത്യാധുനിക അറിവുകള്‍ പ്രയോഗിക്കണം. കെട്ടിടത്തിന്‌ ഭംഗിയും ദൃഢതയും ദീര്‍ഘകാലം നിലനില്‍ക്കാനുള്ള ശക്തിയും നല്‍കുന്നത്‌ സിമന്റാണെന്നറിയാമല്ലോ. ആ സിമന്റുപോലെ ജീവിതമൂല്യങ്ങള്‍ ആധുനിക അറിവിനോടൊപ്പം ചേര്‍ത്ത്‌ ജീവിതം ദീര്‍ഘകാലം ദൃഢതയും സുന്ദരവുമാക്കിത്തീര്‍ക്കുവാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണം. നിങ്ങളുടെ വൃദ്ധരായ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെ നിങ്ങള്‍ എങ്ങനെ പരിചരിക്കുന്നു എന്ന്‌ പ്രത്യക്ഷമായി കണ്ടുകൊണ്ടാണ്‌ നിങ്ങളുടെ മക്കള്‍ വളരുന്നതെന്ന്‌ നിങ്ങളറിയണം. നിങ്ങളുടെ മക്കള്‍ നിങ്ങളോട്‌ പെരുമാറുന്നത്‌ എന്നറിയണം.



                   നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ആയുരാരോഗ്യവും ഐശ്വര്യങ്ങളും ജ്ഞാനവിജ്ഞാന സമ്പത്തും നല്‍കേണമേയെന്ന്‌ ജഗദീശ്വരനോട്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്

                                                                                            (ഡോ.എന്‍ .ഗോപാലകൃഷ്ണന്‍ )

അധ്യാപകരെ നമുക്ക് ആവശ്യമുണ്ട്.

അധ്യാപകരെ നമുക്ക് ആവശ്യമുണ്ട്.



പരീക്ഷയിൽ തോറ്റു പോയാൽ അത്  ജീവിതത്തിന്റെ  അവസാനമൊന്നുമല്ലെന്ന് കുട്ടിയെ ചേർത്തു നിർത്തി പറയുന്ന അധ്യാപകരെ..



കുറേ മാർക്കും വലിയ ഗ്രേഡുമല്ല ജീവിതവിജയമെന്ന് ഓർമ്മപ്പെടുത്തുന്ന അധ്യാപകരെ.



തന്റെ കുട്ടിയുടെ വിഷമം കാണുമ്പോൾ 'അതിലൊന്നും വലിയ കഥയില്ലെടോ' എന്ന് പറഞ്ഞാശ്വസിപ്പിച്ച് ജീവിതത്തിൽ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ..



സർട്ടിഫിക്കറ്റുകളിൽ അച്ചടിച്ചു വരുന്ന ഗ്രേഡും മാർക്കും അല്ല കുട്ടിയുടെ കഴിവിനെ നിർണ്ണയിക്കുന്നത്. Thats Just a statement of marks, not your caliber എന്ന് പറയാൻ കഴിയുന്ന അധ്യാപകരെ



ഇന്റെണൽ മാർക്കിന്റെ അധികാരിയായി വിദ്യാർത്ഥിയുടെ സുഹൃദങ്ങളിൽ,  സ്വകാര്യതയിൽ, സംഘടനാ സ്വാതന്ത്ര്യത്തിലും ഇടപെട്ട് ക്രൂശിക്കാത്ത  അധ്യാപകരെ..



മുഖത്ത് വിഷാദം നിഴലിക്കുന്ന കുട്ടികളുടെ വീടന്വേഷിച്ച് പോയി കാര്യങ്ങൾ ആരായുന്ന അധ്യാപകരെ..



വടിയുടെ തുമ്പത്തെ പേടിയാണ് അനുസരണയെന്ന് കരുതാതെ അവന്റെ തോളിൽ കൈയിട്ടു നടക്കാൻ പറ്റുന്ന അധ്യാപകരെ..



പഠനത്തിൽ പുറകിലായവനെ വെറുക്കാതെ അതിന്റെ കാരണം ചികയുന്ന അധ്യാപകരെ..



വിദ്യാർത്ഥികൾ പരീക്ഷയിൽ  തോൽക്കുന്നത് മാനക്കേടായി കരുതാതെ അവർക്ക് തിരിച്ചുവരാൻ ജീവിതത്തിൽ വഴി വെളിച്ചം പകരുന്ന അധ്യാപകരെ നമുക്കിനിയും ആവശ്യമുണ്ട്



പ്രജിത്ത് ഉലൂജി

Friday, September 29, 2017

ആദായനികുതിദായകർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്..

ആദായനികുതിദായകർ
അത്യാവശ്യംഅറിഞ്ഞിരിക്കേണ്ടത്..


കഴിഞ്ഞ മൂന്നുവർഷങ്ങളായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവസാനത്തെ മൂന്നു വർഷത്തെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി തുക അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്ര ഗവണ്മെന്റിനു ബാധ്യതയുണ്ട്.
താങ്കൾ ഇതിൽ ആശ്ചര്യപ്പെടേണ്ട ഇതു സത്യവും സർക്കാർ അംഗീകരിച്ചതുമാണ്. ഉദാഹരണത്തിന് ആദായനികുതി ദായകനായ A എന്നയാളുടെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ  നികുതിവിധേയ വരുമാനം 4 ലക്ഷം, 5 ലക്ഷം, 6 ലക്ഷം പ്രകാരമാണെന്നു വിചാരിക്കുക. അപ്പോൾ ശരാശരി വാർഷിക വരുമാനം  5 ലക്ഷമെന്നു കാണാം. A അപകട മരണത്തിനിരയായാൽ സർക്കാരിൽ നിന്നു ടിയാന്റെ അനന്തിരാവകാശികൾക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക                            5X 10 = 50 ലക്ഷം രൂപയാണ്.
ഇതേപ്പറ്റി അറിവില്ലാത്തതിനാൽ ആളുകൾ ഈ വൻ സാമ്പത്തികാനുകൂല്യത്തിനായി അപേക്ഷ നൽകാത്തതുമൂലം സർക്കാരിന് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം കോമ്പൻസേഷൻ നൽകേണ്ടി വരുന്നുള്ളു. അറിവുള്ളവരും, ഈ ആനുകൂല്യം ലഭിച്ചവരും ഇക്കാര്യം പരമരഹസ്യമായി സൂക്ഷിയ്ക്കുന്നതുമൂലം ആദായ നികുതിദായകരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ വൻതുക അവരറിയാതെ നഷ്ടപ്പെടുകയാണ്.
ബഹു .സുപ്രീം കോടതിയുടെ Civil Appeal No: 9858 of 2013 ലെ വിധി പ്രകാരമാണ് സർക്കാരിന് ഈ ബാധ്യതയുണ്ടായിരിക്കുന്നത്.
നാലു വർഷം കഴിഞ്ഞിട്ടും
ആദായനികുതിവകുപ്പും, പത്ര-ദൃശ്യ മാധ്യമങ്ങളും സുപ്രധാനമായ ഈ വിവരം പൊതുജനങ്ങളിൽ നിന്നൊളിച്ചു വച്ചിരിക്കുകയാണ്.
വിവരങ്ങൾക്കു കടപ്പാട്
Mr: Roy P Kuriakose (Deputy Director of Prosecutions - Retd).

Saturday, September 2, 2017

നിരൂപണം

നിരൂപണം 

എട്ട് വയസ് പൂർത്തിയായ ഒറ്റക്കുട്ടിയും എഴുത്തും വായനയും അറിയാത്തതായി തിരുവിതാംകൂറിൽ ഉണ്ടാകരുത് എന്ന് രാജാവ് സ്വാതി തിരുനാളിന്റെ (1813-1846) കൽപ്പനയെ പ്രകീർത്തിച്ച് 1841ൽ ഇംഗ്ലണ്ടിലെ ഗാർഡനർ മാസിക എഴുതിയിരുന്നു. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ സാമൂഹിക പരിഷ്ക്കർത്താക്കളുടെ ഇടപെടലുകൾ, കമ്മ്യൂ ണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവകൊണ്ട് വിദ്യാഭ്യാസ കാര്യത്തിൽ വളരെ മുന്നേറിയ ഒരു സംസ്ഥാനമായിരുന്നു കേരളം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇക്കാര്യത്തിൽ കേരളത്തിന്റെ നാലയലത്ത് എത്തിയിരുന്നുമില്ല.

പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നോർവ്വെ, സ്വീഡൻ പോലുള്ള ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങൾക്ക് സമാനമായ സൂചികകൾ കേരളം കൈവരിച്ചിരുന്നു. ജനിച്ച് വീഴുന്ന എല്ലാകുഞ്ഞുങ്ങളും ഒന്നാം ക്ളാസിൽ ചേരുകയും ( എൻറോൾമെന്റ്) ഒന്നുമുതൽ നാലുവരെ ഒറ്റക്കുട്ടിയും കൊഴിഞ്ഞുപോകാതിരിക്കുകയും(ഡ്രോപ്പ് ഔട്ട്) ചെയ്യുക എന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളം കൈവരിച്ചിരുന്നു. ആഗോള വികസന ചർച്ചകളിൽ കേരളാമോഡൽ വികസനം എന്ന വിശേഷണത്തിന്റെ അടിസ്ഥാനം പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ പിന്നിലായിട്ടും പ്രാഥമിക ആരോഗ്യത്തിന്റെയും പ്രൈമറിവിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ കേരളം കൈവരിച്ച മുന്നേറ്റമായിരുന്നു.

മികച്ച പാഠപുസ്തകങ്ങളും നല്ല അധ്യാപകരും ഉണ്ടായിരുന്നതുകൊണ്ടുതന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ കുട്ടികൾക്ക് കിട്ടിയിരുന്നു. പത്താം ക്ളാസിൽ ഉയർന്ന മാർക്കുവാങ്ങി ജയിക്കുന്നവർ ടി ടി സി പൂർത്തിയാക്കി പ്രാഥമിക വിദ്യാലയങ്ങളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കുന്ന പ്രവണത നിലനിന്നതിനാൽ അടിസ്ഥാനപാഠങ്ങൾ തന്റേടത്തോടെ പഠിപ്പിക്കാൻ കഴിവുള്ളവരായിരുന്നു അധ്യാപകർ. എന്നിട്ടും എസ്എസ് എൽ സി പരീക്ഷയിൽ 50 ശതമാനത്തോളമായിരുന്നുവിജയം. നന്നായി പഠിച്ചാൽ മാത്രമെ പത്താം ക്ളാസിൽനിന്ന് ജയിക്കാൻ കഴിയു എന്നതായിരുന്നു അവസ്ഥ. എസ് എസ് എൽ സി തോൽക്കുന്നവർക്ക് വേണ്ടി നാട്ടിലെമ്പാടും ട്യൂട്ടോറിയൽ കോളജുകൾ ഉണ്ടായി. രണ്ടും മൂന്നും തവണ എഴുതിയിട്ടാണെങ്കിലും എസ് എസ് എൽ സി പരീക്ഷ ജയിച്ചവർ എന്തെങ്കിലും ജോലികളിൽ പ്രവേശിച്ച് ജീവിതം ഭദ്രമാക്കി.

ഡി പി ഇ പി വരുന്നു
ഈ സാഹചര്യത്തിലാണ് 1994ൽ ജില്ലാപ്രൈമറി വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നത്.1991ലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് നരസിംഹറാവു സർക്കാർ ലോകബാങ്കിനെ സമീപിച്ചത്. ഘടനാക്രമീകരണപദ്ധതി( Structural Adjustment Programme- SAP) പ്രകാരം വായ്പ നൽകാൻ ലോകബാങ്കും ഐ എം എഫും തയ്യാറായി. പക്ഷെ കർശന വ്യവസ്ഥകളാണ് എസ് എ പി വായ്പയുടെ പ്രത്യേകത. അതനുസരിച്ച് വിദ്യാഭ്യാസം.ആരോഗ്യം തുടങ്ങിവ മേഖലകളിൽ പണം ചെലവഴിക്കുന്നതിൽ സർക്കാരിന് നിയന്ത്രണം വന്നു. ഇന്ത്യയിലെ പ്രൈമറി വിദ്യാഭ്യാസരംഗം പരിഷ്ക്കരിക്കാൻ ദീർഘകാല വായ്പതരാൻ ലോകബാങ്ക് തയ്യാറായി.1991 മാർച്ച് എട്ട്.ഒൻപത് തിയ്യതികളിൽ ദൽഹിയിലെ ജാമിയ ഹാംദാർദ് സർവ്വകലാശായയിൽ ചേർന്ന കേബ് യോഗത്തിൽ ( Central Advisory Board of Education) വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് ലോകബാങ്ക് വായ്പ സ്വീകരിക്കുന്ന കാര്യം ചർച്ചയ്ക്കുവന്നു. വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് വിദേശ വായ്പ്പ സ്വീകരിക്കുന്നതിന്റെ അപകടത്തെപ്പറ്റി ദീർഘകാലം യുനസ്കോയിൽ പ്രവർത്തിച്ചിരുന്ന പ്രഖ്യാത വിദ്യാഭ്യാസ വിദഗ്ധൻ മാൽക്കം ആദിശേഷയ്യ യോഗത്തിൽ മുന്നറിയിപ്പുനൽകി. അന്നത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിലും വായ്പ വാങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയി.

1994 ഡിസംബർ 24ന് കേന്ദ്രസർക്കാരും എട്ട് സംസ്ഥാനങ്ങളും ലോകബാങ്കുമായി ഡി പി ഇ പി കരാറുകളിൽ ഒപ്പിട്ടു. എല്ലാതീരുമാനങ്ങളും കൈക്കൊള്ളുക ലോകബാങ്കിന്റെ സോഫ്റ്റ്ലോൺ ശാഖയായ ഐ ഡി എ ( International Development Association) ആയിരിക്കും എന്നാണ് കരാറിൽ പറയുന്നത്. സംസ്ഥാനങ്ങൾക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിയില്ല.ഡി പി ഇ പി പ്രകാരം പഠിപ്പിക്കേണ്ട കരിക്കുലത്തിന്റെ മൂല രൂപം ലോകബാങ്കിന്റെ ഇന്ത്യയിലെ മേധാവി ജോൺമിഡിൽട്ടനാണ് തയ്യാറാക്കിയത്. ഇന്ത്യയും ബ്രസീലുമുൾപ്പെടെ 20ഓളം രാജ്യങ്ങളിൽ ലോകബാങ്കിന്റെ വിദ്യാഭ്യാസ പ്രവരത്തനങ്ങൾക്ക് അടിസ്ഥാനമാക്കിയത് മിഡിൽട്ടന്റെ സിദ്ധാന്തങ്ങളാണ്.

അറിവിനു പകരം വൈദഗ്ധ്യമാണ് വളരത്തിയെടുക്കേണ്ടത് എന്നതാണ് മിഡിൽട്ടന്റെ സിദ്ധാന്തത്തിന്റെ കാതൽ. എട്ട് സംസ്ഥാനങ്ങളിൽ തുടങ്ങാൻ തീരുമാനിച്ച ഡി പി ഇ പിയുടെ പ്രവർത്തനങ്ങൾ ആദ്യം ആരംഭിച്ചത് കേരളത്തിലാണ്. കരിക്കുലത്തിൽ ഇടപെടാൻ ‘എഡ്സിൽ’ (Educational Consultants India Ltd) എന്ന സ്ഥാപനത്തെയാണ് ലോകബാങ്ക് നിശ്ചയിച്ചത്. വിവിധ രാജ്യങ്ങളിൽ ലോകബാങ്കിന്റെ കൺസൽട്ടൻസായി എഡ്സിൽ പ്രവർത്തിക്കുന്നുണ്ട്. എഡ്സിലിന്റെ മേധാവി സുബീർ ശുക്ളയുടെ നേതൃത്വത്തിൽ ഒരുസംഘം അക്കാദമിക പ്രവർത്തനങ്ങളിൽ ഇടപെടാൻ കേരളത്തിൽ എത്തി. തിരുവനന്തപുരത്തും ആക്കുളത്തും കോവളത്തുമെല്ലാം സുബീർശുക്ള പുതിയ വിദ്യാഭ്യാസ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു.

കുട്ടികൾ അക്ഷരമല്ല ആദ്യം പഠിക്കേണ്ടത്. ആശയമാണ് എന്ന് ശുക്ള പറഞ്ഞു. ആശയത്തിൽനിന്ന് പതുക്കെ അക്ഷരങ്ങളിൽ എത്തിയാൽ മതി. തറ,പറ എന്നിങ്ങനെ ചെറിയ വാക്കുകളും ലളിത അക്ഷരങ്ങളും പഠിച്ച് വന്നവർ നെറ്റിചുളിച്ചു. കുട്ടികൾ അക്ഷരമെഴുതുമ്പോൾ തെറ്റിയാൽ തിരുത്തേണ്ടതില്ല എന്നായിരുന്നു മറ്റൊരു നിർദ്ദേശം. ഗുണനപ്പട്ടിക കാണാപ്പാഠമാക്കേണ്ടതില്ല എന്നും ക്ളാസ് മുറികളിൽ കുട്ടികൾ നിലവാരപ്പെട്ട ഭാഷയക്കുപകരം ഗ്രാമ്യഭാഷയാണ് സംസാരിക്കേണ്ടത് എന്നും സ്ഥാപിച്ചു. എഴുത്തു പരീക്ഷയക്കു പകരം നിരന്തരമൂല്യനിർണയം (Continuous Evaluation) കൊണ്ടുവരണം എന്നും പറഞ്ഞു. അധ്യാപകർ പഠിപ്പിക്കേണ്ടതില്ല. കുട്ടികൾ സ്വയം അറിവുനിർമ്മിക്കും. അധ്യാപകൻ ഒരു സഹായി (ഫെസിലിറ്റേറ്റർ) ആയാൽ മതി.

വർഷങ്ങളായി കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചുക്കാൻ പടിച്ചിരുന്ന ഡോ. കെ സോമനെപ്പോലുള്ള വർക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഈ യാത്ര ഇരുട്ടിലേക്കാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഡി പി ഇ പിയുടെ ഗവേണിങ് ബോഡിയിൽ നിന്ന് രാജിവെച്ചു. അടുത്തൂൺ പറ്റിയ ഫോസിലുകളുടെ ജൽപ്പനങ്ങളാണ് എന്ന് ഡി പി ഇ പി വക്താക്കൾ ഡോ.സോമനേയും മറ്റും അധിക്ഷേപിച്ചു.

1994ൽ കേരളം ഭരിച്ചിരുന്നത് കെ കരുണാകരന്റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാരായിരുന്നു. ഇ ടി മുഹമ്മദ് ബഷീറായിരുന്നു വിദ്യാഭ്യാസ മന്ത്രി. ഡി പി ഇ പിയുടെ അപകടം കേരള സമൂഹത്തോട് ആദ്യം വിളിച്ചുപറഞ്ഞത് കേരളാ ശാസ്ത്ര സാഹിത്യപരിഷത്താണ്. 1994ൽ പ്രസിദ്ധീകരിച്ച ‘ പുത്തൻ സാമ്പത്തിക നയവും വിദ്യാഭ്യാസവും’ എന്ന ലഘുലേഖയിൽ ഡി പി ഇ പി നടപ്പാക്കിയാൽ വിദ്യാഭ്യാസ കാര്യത്തിൽ നാം നേടിയതൊക്കെ നഷ്ടപ്പെടും എന്ന് പരിഷത്ത് മുന്നറിയിപ്പു നൽകി.

1996ൽ ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽവന്നു. പി ജെ ജോസഫ് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി . ഡി പി ഇ പിയുടെ നടത്തിപ്പ് ചുമതല പരിഷത്ത് തന്നെ ഏറ്റെടുക്കുന്നതാണ് പിന്നീട് കേരളം കണ്ടത്. പാഠ പുസ്തകം മാറ്റിയത് അതിനുശേഷമാണ്. പ്രതിഷേധങ്ങൾ പലയിടത്തുനിന്നും വന്നെങ്കിലും പരിഷത്തും കെ എസ് ടി എ എന്ന അധ്യാപക പ്രസ്ഥാനവും കൂടി അതിനെ നേരിട്ടു.

ഡി പി ഇ പി ഏഴുവർഷത്തെ പ്രോജക്ടായിരുന്നു. അതുകഴിഞ്ഞപ്പോൾ എസ് എസ് എയും ( സർവ്വ ശിക്ഷാ അഭിയാൻ) ആർ എം എസ് എയും വന്നു ( രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാൻ) വന്നു.ഇപ്പോൾ കോളേജുകളിൽ റൂസ (രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ ) എന്ന പരിഷ്ക്കാരം നടക്കുകുയാണ്. ഇതിന്റെ എല്ലാം ഫണ്ട് നൽകുന്നത് ലോകബാങ്കാണ്.

ബാക്കി പത്രം.
ഡി പി ഇ പി നടപ്പാക്കി 20വർഷം പൂർത്തിയാകുമ്പോൾ അതിന്റെ ലാഭനഷ്ടങ്ങൾ പരിശോധിക്കാം. പരിഷത്ത് മുന്നറിയിപ്പ് നൽകിയതുപോലെ സംഭവിച്ചിരിക്കുന്നു. വിദ്യാഭ്യാസ കാര്യത്തിൽ നാം നേടിയതൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. പത്താം ക്ളാസിൽ 99 ശതമാനം കുട്ടികളും ജയിക്കുന്നുണ്ട്. പക്ഷെ എപ്ളസ് നേടി ജയിക്കുന്ന പലർക്കും മാതൃഭാഷയിൽ തെറ്റുകൂടാതെ ഒരു വാക്യം എഴുതാൻ കഴിയുന്നില്ല. പരീക്ഷ എഴുതുന്ന കുട്ടികൾ മുഴുവൻ ജയിക്കുന്നത് നല്ലകാര്യമാണ്. പക്ഷെ അത് പഠിച്ചിട്ടായിരിക്കണം. കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വിജയമാണ് എസ് എസ് എൽ സിയിൽ ഇപ്പോൾ നടക്കുന്നത്.

നിരന്തരമൂല്യനിർണ്ണയം
വലിയ തട്ടിപ്പാണിത്. ഒരടിസ്ഥാനവുമില്ലാതെ 130 മാർക്കുവരെ വെറുതെ കൊടുക്കുന്നു. ജയിക്കാൻവേണ്ടത് 180മാർക്ക്.50മാർക്കിന്റെ ഒരു പേപ്പറിന് 10മാർക്ക് നിരന്തരമൂല്യനിർണ്ണയംവഴി ലഭിക്കും.15മാരക്കാണ് ജയിക്കാൻവേണ്ടത്.ഒരു ചോദ്യത്തിന്റെ നമ്പർ എഴുതിയാൽ അരമാർക്കെങ്കിലും കൊടുക്കണം എന്ന നിർദ്ദേശമുണ്ട്. കാരണം കുട്ടി ഉത്തരമെഴുതാൻ ശ്രമിച്ചിട്ടുണ്ട്.
പത്ത് ചോദ്യനമ്പറെഴുതിയാൽ അഞ്ച് മാർക്കുകിട്ടും. കുട്ടി ഒരു പ്രയാസവുമില്ലാതെ ഡി പ്ലസ് ഗ്രേഡ്നേടി ജയിക്കും.കഴിഞ്ഞവർഷം ജയിച്ചവർക്കു മാത്രമല്ല തോറ്റവർക്കുംകിട്ടി 130മാർക്ക്.
2006വരെ ജയിക്കാൻ 35ശതമാനം മാർക്ക് വേണമായിരുന്നു. അതിനുശേഷമാണത് 30ആക്കിയത്.അതിനുപുറമെ പലവിധ ഗ്രേസ്മാരക്കുകൾ, ശാരീരിക വൈകല്യമുള്ള ഐ.ഇ.ഡി വിഭാഗത്തിന് വേറെ ആളെ വെച്ച പരീക്ഷ എഴുതിക്കാം .അവരുടെ എണ്ണം കൂടിവരികയാണ്.അങ്ങനെപരീക്ഷ എഴുതി എ പ്ലസ്നേടിയവരുണ്ട്.

നിലവാരത്തകർച്ച
ഡി പി ഇ പി നടപ്പിലാക്കിയതിന്റെ ഫലമായി വിദ്യാർഥികളുടെ അക്കാദമിക നിലവാരം തകർന്ന് നെല്ലിപ്പടിയിലെത്തി എന്നാണ് എല്ലാ സർവ്വെഫലങ്ങളും സൂചിപ്പിക്കുന്നത്.
നാഷണൽ അച്ചീവമെന്റസർവ്വെ എസ് എസ് എയും( സർവ്വ ശിക്ഷാ അഭിയാൻ) എൻ സി ഇ ആർ ടി( National Council of Educational Research and Training)യും ചേർന്ാണ് ഈ സർവ്വെ നടത്തുന്നത്. 2014ൽ കേരളം മൂന്നാം ക്ളാസിലെ ഗുണനത്തിന്റെ കാര്യത്തിൽ 25-ാം സ്ഥാനത്താണ്. ‘ഗുണനപ്പട്ടിക പഠിക്കേണ്ടതില്ല, ‘അത് ജീവിത സന്ദർഭങ്ങളിൽ നിന്ന് കുട്ടി പഠിയും” എന്ന് സിദ്ധാന്തിച്ചതിന്റെ ഫലം. ഹരണത്തിൽ കേരളത്തിന് 21-ാം സ്ഥാനം.

വ്യവകലനത്തിൽ( സബ്ട്രാക്ഷൻ) ഒന്നാംസ്ഥാനത്ത് കർണ്ണാടകം. കേരളം 17-ാം സ്ഥാനത്ത്.
നാഷണൽ അച്ചീവ്മെന്റ് സർവ്വെ 2012 ൽ കേരളത്തിലെ അഞ്ചാം ക്ലാസിലെ കുട്ടികളുടെ സർവ്വെ ഫലവും വ്യത്യസ്തമല്ല .ഗണിതം,ഭാഷ, എൻവയൺമെന്റൽ സയൻസ് എന്നിവയിലാണ് സർവ്വെ നടത്തിയത്.

ഭാഷയുടെ കാര്യത്തിൽ വായനയിൽ ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണ്.500ൽ 282 സേ്കാർ ആണ് യു പി നേടിയത്. കേരളം തമിഴ്നാടിനും പുറകിലായി. ഗണിതത്തിൽ 298 സേ്കാറുമായി യു പി തന്നെ മുന്നിൽ. തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്- 279.കേരളത്തിന് കിട്ടിയത് 244.

ആന്വൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട്
”’പ്രഥം” എന്ന എൻ. ജി. ഒ. നടത്തുന്നതാണ് ‘അസർ’ 2005 മുതൽ 2015വരെയുള്ള അസർ പരിശോധിച്ചാൽ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം അനുക്രമമായി കുറയുന്നതിന്റെ യഥാർഥചിത്രം ലഭിക്കും. കേന്ദ്ര ആസൂത്രണകമ്മീഷൻ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ അപ്രോച്ച് പേപ്പറിന് ഉപയോഗിച്ച സുപ്രധാന രേഖകളിലൊന്ന് അസർ ആയിരുന്നു. 2011-12 ലെ ഇക്കണോമിക് സർവ്വെയ്ക്കും 2011ലെ ലോക ബാങ്കിന്റെ ഫാസ്റ്റ് ട്രാക്ക് ഇനീഷ്യേറ്റീവിനും ഇത് അടിസ്ഥാനമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏഴു ലക്ഷം പ്രൈമറി കുട്ടികളിലാണ് ‘പ്രഥം’ സർവ്വെ നടത്തിയത്. 25000 വളണ്ടിയർമാർ 570ഗ്രാമീണജില്ലകളിൽ മൂന്നുലക്ഷം വീടുകളിൽ സർവ്വെനടത്തി. കേരളത്തിൽ 14 ജില്ലകളിൽ 347 സ്ക്കൂളുകൾ സന്ദർശിച്ചിരുന്നു.
2014ലെ അസർ റിപ്പോർട്ടിൽ നിലവാരത്തകർച്ച കേരളത്തിൽ രൂക്ഷമാകുകയാണ് എന്നാണ് പറയുന്നത്.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന മൂന്നിലൊന്ന് വിദ്യാർഥികൾക്കും രണ്ടാം ക്ലാസിലെ പാഠങ്ങൾ വായിക്കാൻ അറിയില്ല .അഞ്ച്വർഷം മുമ്പ് ഇത് നാലിൽ ഒന്നായിരുന്നു. നാലാം ക്ലാസിലെ 25 ശതമാനത്തിനും ഒന്നാം ക്ലാസിലെ പാഠങ്ങൾ വായിക്കാൻ അറിയില്ല.അഞ്ചാം ക്ലാസിലെ 60.7ശതമാനത്തിനും മൂന്നക്കസംഖ്യയെ ഒറ്റയക്കം കൊണ്ട് ഹരിക്കാൻ കഴിയില്ല.സർക്കാർ സ്ക്കൂളുകളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 25 ശതമാനത്തിനു മാത്രമേ ഹരിക്കാൻ അറിയുകയുള്ളു.

2012ലെ റിപ്പോർട്ടനുസരിച്ച്കേരളത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 21.4ശതമാനം കുട്ടികൾക്ക് രണ്ടാം ക്ലാസിലെ പാഠങ്ങൾ വായിക്കാനറിയില്ല.65.2 ശതമാനത്തിന് മുന്നാം ക്ലാസിലെ പാഠങൾ വായിക്കാൻ അറിയില്ല. ഈ പഠനത്തിന് ലളിതരീതിയാണ് അവലംബിച്ചത്.സാധാരണ ഉപയോഗിക്കുന്ന അക്ഷരങ്ങളും വാക്കുകളും,ഒന്നാം ക്ലാസ് ടെക്സറ്റിലെ നാലോ അഞ്ചോ വാക്കുകളുള്ള ചെറിയ വാക്യങ്ങൾ, രണ്ടാം ക്ലാസിലെ ഏഴുമുതൽ 10വരെ വാക്യങ്ങളുള്ള ചെറിയ കഥകൾ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു അസർ നിലവാര പരിശോധന.

പഞ്ചാബിലേയും ഹിമാചൽ പ്രദേശിലേയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന71മുതൽ 80ശതമാനം വരെകുട്ടികൾക്ക് രണ്ടാം ക്ലാസിലെ പാഠങ്ങൾ തെറ്റുകൂടാതെ വായിക്കാൻ കഴിയും. എന്നാൽ കേരളത്തിലെ അഞ്ചാം ക്ലാസിലെ 61ശതമാനത്തിനും 70ശതമാനത്തിനും ഇടയിലെ കുട്ടികൾക്കേ ഇതിനു കഴിയൂ എന്നാണ് അസർ പറയുന്നത്. അഞ്ചാം ക്ലാസിലെ 50 ശതമാനത്തിൽ തഴെ കുട്ടികൾക്ക് മാത്രമാണ് കേരളത്തിൽ ഹരണക്രിയ ചെയ്യാൻ കഴിയുന്നത് .എന്നാൽ പഞ്ചാബിൽ 50ശതമാനത്തിനും 60 ശതമാനത്തിനും ഇടയിൽ കുട്ടികൾക്ക് കഴിയും. കേരളത്തിൽ ഏഴാംക്ലാസിൽപഠിക്കുന്ന 5.5ശതമാനത്തിന് മലയാളവാക്കുകൾ കൂട്ടിവായിക്കാൻ കഴിയില്ല.15.8ശതമാനത്തിന് രണ്ടാംക്ലാസിലെ പാഠങ്ങൾ വായിക്കാൻ കഴിയില്ല.എട്ടാം ക്ലാസിൽ പഠിക്കുന്ന ഏഴുശതമാനം കുട്ടികൾക്ക് 52ൽനിന്ന്15 കുറയ്ക്കാൻ അറിയില്ല എന്നിങ്ങനെ പോകുന്ന 2012ലെ അസർ.

വാർഷിക വിദ്യാഭ്യാസ വികസന സൂചിക
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം 2013 അവസാനം പുറത്തിറക്കിയ വാർഷിക വിദ്യാഭ്യാസ വികസന സൂചികയിൽ കേരളം ഏഴാം സ്ഥാനത്തുനിന്ന് പതിനാലം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂപ്പയാണ്(National University of Educational Planning and Administration) റിപ്പോർട്ട് പുറത്തുവിട്ടത്. വിദ്യാഭ്യാസ വികസന സൂചിക തയ്യാറാക്കുന്നത് ന്യൂപ്പയും മനുഷ്യവിഭവശേഷിവികസനമന്ത്രാലയവും കൂടിയാണ്്.പ്രൈമറിയിൽ കഴിഞ്ഞവർഷമുണ്ടായിരുന്ന ആറാം സ്ഥാനത്തു നിന്ന് 20-ാം സ്ഥാനത്തേക്കാണ് കേരളം പിന്തള്ളപ്പെട്ടത്. അപ്പർപ്രൈമറിയിൽ 13-ാം സ്ഥാനത്തുനിന്ന് 17-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. സൂചികയിൽ ഒന്നാം സ്ഥാനത്ത് ലക്ഷദ്വീപാണ്. പുതുച്ചേരി, തമിഴ്നാട്, സിക്കിം, കർണ്ണാടക എന്നിവ പുറകെയുണ്ട്. കേരളസർക്കാറിന്റെ കണക്കനുസരിച്ച്പ ത്താംതരത്തിൽ നാലരലക്ഷം പേർ പഠിക്കുമ്പോൾ ഒന്നാം ക്ലാസിൽ 2.6 ലക്ഷം പേരെയുള്ളു.1259 അംഗീകാരമില്ലാത്ത സ്ക്കൂളുകൾ ഡി ഐ എസ് ഇ യുടെ കണക്കിലുണ്ട്.(ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫ് സക്കൂൾ എഡ്യൂക്കേഷൻ).( മാതൃഭൂമി,2013 ഡിസംബർ 8)

കുട്ടികളെ അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിക്കാൻ വേണ്ടി കണ്ണൂർ ജില്ലാ സർവ്വശിക്ഷാ അഭിയാൻ ‘അക്ഷരത്തെളിച്ചം’ എന്നൊരു പദ്ധതി 2013ൽതുടങ്ങി. ഹൈസ്ക്കൂൾ കുട്ടികൾക്ക് പലവിഷയങ്ങളിലും അടിത്തറയില്ലെന്ന് മനസ്സിലാക്കി ‘എന്റെ കുട്ടികൾ ‘ എന്ന പദ്ധതി യും തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ സഹ കരണത്തോടെ വിദ്യാഭ്യാസ വകുപ്പാണ് പദ്ധതിതുടങ്ങുന്നത്.വിവിധജില്ലകളിൽ ഇപ്പോൾ ഉയർന്ന ക്ലാസുകളിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.കുട്ടികളെ അക്ഷരം എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്ന് 2015ൽ ഡി പി ഐ ഉത്തരവിറക്കി. ഡി പിഇ പി സിദ്ധാന്തം തെറ്റാണെന്ന് ബോധ്യമായതുകൊണ്ടാണെല്ലോ അത്തരമൊരു ഉത്തരവിറങ്ങിയത്.

ഐ.ഐ. ടി
കേരളാസിലബസ് പഠിച്ച് ജയിച്ചുവരുന്ന കുട്ടികൾ പ്രധാനപ്പെട്ട അഖിലേന്ത്യാപരീക്ഷകളിലെല്ലാം ദയനീയമാംവിധം പുറകിലാണ്.ലോകനിലവാരത്തോട് അൽപ്പമെങ്കിലും അടുത്തുനിൽക്കുന്നതായി ഇന്ത്യയ്ക്ക് എടുത്തുകാണിക്കാനുള്ള സ്ഥാപനങ്ങളാണ് ഐ ഐ ടികൾ.അവിടെ പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഹയർസെക്കണ്ടറി ബോർഡ് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണംകേട്ടാൽ സാക്ഷര കേരളം ലജ്ജിക്കണം. 2014ൽ 0.42ശതമാനം. 2013ൽ 1.5ഉം 2012ൽ1.7ഉം ആയിരുന്നു.പ്രവേശനം ലഭിച്ചവരിൽ 55.08ശതമാനവും സി ബി എസ് ഇ സിലബസ്പഠിച്ചവരാണ്.ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബോർഡ് പരീക്ഷഎഴുതിയവരിൽനിന്ന്17.48ശതമാനം പേർക്ക് പ്രവേശനം ലഭിച്ചു.

മത്സരം ഒഴിവാക്കിയതോടെ മികവ് ഇല്ലാതായി. എല്ലാവരേയും ജയിപ്പിക്കാൻ തീരുമാനിച്ചതിന്റെ ദുരന്തം.കേരളത്തിൽ മികച്ച അധ്യാപകർ ഉള്ളത് സർക്കാർ സ്ക്കൂളുകളിലാണ്. അവിടെ മത്സരമില്ല. നല്ല നിലവാരമുള്ള പാഠപുസ്തകങ്ങളില്ല. അധ്യാപകൻ വെറും സഹായിയായി നിന്നാൽമതി,പഠിപ്പിക്കേണ്ടതില്ല.പിന്നെ എങ്ങനെ മികവുണ്ടാകും?.

സി എ ജി റിപ്പോർട്ട്

കുട്ടികളുടെ പഠന നിലവാരം പരിശോധിക്കാൻ സി എ ജിയുടെ നിർദ്ദേശപ്രകാരം എസ.് സി. ഇ. ആർ.ടി നടത്തിയ പഠനത്തിൽ മനസ്സിലായത് നാലാംക്ലാസിൽ പഠിക്കുന്ന 66 ശതമാനം കുട്ടികൾക്ക് അക്ഷത്തെറ്റില്ലാതെ മലയാളം എഴുതാൻ കഴിയില്ല എന്നാണ്.2015 മാർച്ച 23ന് റിപ്പോർട്ട ്നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്.

ശ്രീദേവി കെ നായരുടെ പഠനം
തിരുവനന്തപുരം നീറമൺകര എൻ എസ് എസ് വനിതാ കേളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീദേവി കെ നായർ നടത്തിയ സർവ്വേഫലം നിലവാരത്തകർച്ച യുടെ ചിത്രം തരുന്നു.കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരമാണ് സർവ്വേയിൽ പരിശോധിച്ചത്.2001ലെ എസ് എസ് എൽ സി പരീക്ഷാഫലം വന്നപ്പോൾ ഏറ്റവും കുറവ് ശരാശരി വിജയം ഇംഗ്ലീഷിലായിരുന്നു.

ഡി പി ഇ പി നടപ്പിലാക്കിയ തിരുവനന്തപുരം, കാസർകോട്, പാലക്കാട് ജില്ലകളിലാണ് പഠനം നടത്തിയത്. മൊത്തം 16 സ്ക്കൂളുകളിലെ 742 കുട്ടികളെ സർവ്വെക്ക് വിധേയരാക്കി.ഇവരിൽ എഴുത്തിൽ എ ഗ്രേഡ് കിട്ടിയത് എട്ടുപേർക്ക്. എല്ലാവരും പാലക്കാട് ജില്ലയിലെ അണിക്കോട ്എ ജെ ബി സ്ക്കൂളിലെ കുട്ടികളായിരുന്നു.അവിടെ ചെന്നപ്പോൾ കണ്ടത് ഡി പി ഇ പി ചാർട്ടുകളൊക്കെ ഒരു മൂലയിൽ കൂട്ടിയിട്ട് പഴയ രീതിയിൽ പഠിപ്പിക്കുന്നതാണെന്ന് ശ്രീദേവി കെ നായർ തന്നെ പറയുന്നു. വാക്യത്തിന്റെ അവസാനം പൂർണ്ണവിരാമം വേണമെന്ന് ഒരുശതമാനം കുട്ടികൾക്ക് പോലും അറിയില്ലെന്നത് ഹൃദയത്തെ ഉലച്ചു എന്നും അവരുടെ റിപ്പോർട്ടിലുണ്ട്.

ക്യു ഐ പി സർവ്വെ
2006 എസ് എസ് എൽ സി ഫലത്തിന്റെ അടിസ്ഥാനത്തിലാണ് എസ് സി ഇ ആർ ടി ക്വാളിറ്റി ഇം്പറൂവ് മെന്റ് പ്രോഗ്രാമിന്റെ(,ക്യൂ ഐ പി)ഭാഗമായി സർവ്വെ നടത്തിയത്.104 സ്ക്കൂളുകളിലെ നടത്തിയിട്ടുള്ളു എന്നതുകൊണ്ട് സർവ്വെ തള്ളിക്കളയേണ്ടതില്ല. അതനുസരിച്ച് ഗണിതത്തിൽ 85 ശതമാനം കുട്ടികളും പുറകിലാണ്. ഇംഗ്ലീഷിൽ 78,ഹിന്ദിയിൽ 60, സാമൂഹിക ശാസ്ത്രത്തിൽ 28,ഭൗതിക ശാസ്ത്രത്തിൽ 30, രസതന്ത്രത്തിൽ 50,ജിവശാസ്ത്രത്തിൽ 38 ഐടിയിൽ 45, മലയാളത്തിൽ 20 എന്നിങ്ങനെയാണ് പിന്നാക്കമുള്ളവരുടെ ശതമാനം.
2003ൽ മലപ്പുറം ജില്ലയിലെ സ്ക്കൂളുകളിൽ എട്ടാം ക്ലാസിൽ ജില്ലാപഞ്ചായത്തിന്റെ ‘വിജയഭേരി’യുടെ ആഭിമുഖ്യത്തിൽ 160 സർക്കാർ സ്കൂളുകളിലെ കുട്ടികളിൽ പഠനം നടത്തിയിരുന്നു. ചോദ്യങ്ങൾ ലളിതമായിരുന്നു. ആഴ്ചയിലെ ദിവസങ്ങളുടെ പേര് എഴുതുക, മലയാളത്തിലെ നാലു ദിനപ്പത്രങ്ങളുടെ പേരെഴുതുക, മഴക്കാലത്തെക്കുറിച്ച് അഞ്ചുവാക്യത്തിൽ വിവരിക്കുക തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ. 45000 പേർക്ക് അക്ഷരവും ഭാഷയും ഗണിതവും ശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഉറച്ചിട്ടില്ലെന്നുതെളിഞ്ഞു എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.(ആഗസ്ത് 23,2003)
ഈ രീതിയിൽ പഠിച്ച് കോളേജുകളിൽ എത്തിയ തലമുറയും നിലവാരത്തകർച്ചയുടെ പ്രകട ദൃഷ്ടാന്തങ്ങളാണ്.ഏതാനും വർഷം മുമ്പ് കണ്ണൂർ സർവ്വകലാശാല ബിഎ പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യം ഇങ്ങനെയാണ്.

‘ ഉരുൾ പൊട്ടിയ മാമലപോലെ
ഉലകാകെയുലയ്ക്കും മട്ടിൽ
അലറീകാട്ടാളൻ”

എന്നീ വരികൾ കൊടുത്തിട്ട് ചോദ്യമിതായിരുന്നു അലറിയതാര്?, അലർച്ച ഏതുപോലെ? ഉദ്ധരിച്ച വരികളിൽ തന്നെ ഉത്തരം കൊടുത്തിട്ട് ഇത്തരം ചോദ്യം ചോദിക്കുന്നത് ബിഎ ക്കാരോടാണ്. ബിഎ ക്കാരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇങ്ങനെ ചോദിച്ചാലെ ഉത്തരം കിട്ടു എന്നുവന്നാൽ ചോദ്യം തയ്യാറാക്കിയ അധ്യാപകൻ എന്തുചെയ്യും.

എൻട്രൻസിലെ പ്രകടനം
2010മുതൽ 2016 വരെയുള്ള കേരള മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയെഴുതിയ കേരളാസിലബസുകാരുടെ പ്രകടനം പരിശോധിച്ചാൽ ഗുണനിലവാരത്തിന്റെ അവകാശവാദങ്ങൾ പൊളിയും. 450 മാർക്കിന്റെ പേപ്പറിന് 10മാർക്കുപോലും വാങ്ങാൻ കഴിയാത്തവരാണ് അയോഗ്യരാകുന്നത്.

കേരള സിലബസ് പഠിച്ച 57901 പേർ 2012ൽ മെഡിക്കൽ എൻട്രൻസ് പരിക്ഷഎഴുതി. 5806 പേർക്ക് യോഗ്യത നേടാനായില്ല.(10.02) ആ പരീക്ഷയിൽ ആദ്യ ആയിരത്തിൽവന്നത്439പേർമാത്രം.(0.84) സിബി എസ് ഇ പഠിച്ച16718പേർ എഴുതിയതിൽ396പേർ യോഗ്യത നേടിയില്ല(2.36)ആദ്യ ആയിരത്തിൽവന്നത്527പേർ.(3.15). ഐ സി എസ് ഇ 894പേരാണ് പരീക്ഷഎഴുതിയത്.29പേർ യോഗ്യത നേടിയില്ല.(3.24) ആദ്യആയിരത്തിൽ വന്നത് 30പേർ.( 3.55)

2013ൽ കേരളസിലബസ് പഠിച്ചവരിൽ എഞ്ചിനിയറിഗ് ,മെഡിക്കൽ എൻട്രൻസ് പരിക്ഷ എഴുതിയവരിൽ യഥാക്രമം 25000വും 8000വുംഅയോഗ്യരായി.

2014ൽഎഞ്ചിനീയറിങ്ങിന് 29091പേരും മെഡിക്കലിന്10437പേരും 10മാർക്കുവാങ്ങാൻ കഴിയാതെ അയോഗ്യരായി.സംസ്ഥാനസിലബസ് പഠിച്ചവരാണ് കൂടുതൽ അയോഗ്യരായത്. സിബി എസ് ഇ പഠിച്ച 20464പേർ പരീക്ഷ എഴുതിയതിൽ19793പേർ യോഗ്യത നേടി. ഐ സി എസ് ഇ പഠിച്ച്1027പേർ പരീക്ഷ എഴുതിയതിൽ1001പേർ യോഗ്യത നേടി.

വിദ്യാലയങ്ങൾ ശൂന്യമാകുന്നു
ഡി പി ഇ പി നടപ്പാക്കിയതിന്റെ മറ്റൊരു ഫലം പൊതുവിദ്യലയങ്ങളിൽ നിന്ന് കുട്ടികളുടെ കൊഴിച്ചിലാണ്. 1994ൽ ഡി പി ഇ പി തുടങ്ങുമ്പോൾ കേരളത്തിൽ 58 0 8105 കുട്ടികൾ ഉണ്ടായിരുന്നു. 2016 ൽ അത് 30 ലക്ഷത്തിനടുത്തെത്തയിയിരിക്കുന്നു. നൂറുകണക്കിന് സ്കൂളുകൾ കുട്ടികളില്ലാത്ത്തിന്റെ പേരിൽ അടച്ചുപൂട്ടി. എത്ര കുട്ടികളുണ്ട് എന്ന കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലുമില്ല. 6000ത്തോളം സ്കൂളുകൾ അൺ ഇക്കണോമിക് ആണ്.ഇല്ലാത്ത കുട്ടികളുടെ വ്യാജ കണക്കുണ്ടാക്കി എത്രയോ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് ഇങ്ങനെ പ്രവർത്തിച്ച സ്കൂളിലെ 25 അധ്യാപകരെ 2014ൽ സ്പെൻഡ് ചെയതു. കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ പതിനായിരത്തിൽ പ്പരം അധ്യാപകർക്ക് പണിയില്ലാതായി. സ്വകാര്യമാനേജർമാർ ലക്ഷങ്ങൾ കോഴവാങ്ങി നിയമനം നൽകിയ അധ്യാപകരെ സർക്കാർ സ്കൂളുകളിൽ നിയമിക്കാനാണ് പുതിയ തീരുമാനം.

ലോകബാങ്കും ഐ എം എഫും അമേരിക്ക നേതൃത്വം നൽകുന്ന ജി 7 രാജ്യങ്ങളുടെ താത്പര്യത്തിനുവേണ്ടി പ്രവർത്തിക്കന്ന സ്ഥാപനങ്ങളാണെന്ന് ലോകബാങ്കിന്റെ പ്രസിഡണ്ടും 2001ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനജേതാവുമായിരുന്ന ജോസഫ് ഇ സ്റ്റിഗ്ളിസ് തുറന്നു പറഞ്ഞിട്ടുണ്ട്.അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബിൽ ക്ളിന്റന്റെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനുമായിരുന്നു സ്റ്റിഗ്ളീസ്. ലോകക്രമം തങ്ങളുടെ താത്പര്യത്തിനുവേണ്ടി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോർപ്പററ്റോക്രസി ആവിഷ്ക്കരിച്ചതായിരുന്നു ഡി പി ഇ പി. ഏറ്റവും സമ്പന്നരായ ജി 7 രാജ്യങ്ങളുടെ തലവൻമാരും 147 മൾട്ടിനാഷണൽ കോർപ്പറേഷനുകളുടെ തലപ്പത്തുള്ളവരും ലോകബാങ്ക്.ഐ എം എഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ അധികാരികളും ഉൾപ്പെടുത്ത സിസ്റ്റത്തെയാണ് കോർപ്പററ്റോക്രസി എന്നു വിളിക്കുന്നത്.

ചിന്ത വളർത്തിയെടുക്കുന്നതിനു പകരം വൈദഗ്ധ്യം ശീലിപ്പിച്ച് തൊഴിൽസേനയെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഓർമ്മ ശക്തിയെ തള്ളിപ്പറഞ്ഞ് എഴുത്തു പരിക്ഷ ഒഴിവാക്കാൻ ശ്രമിച്ചത് അതിനുവേണ്ടിയാണ്. മിണ്ടാതെ പണിയെടുക്കുന്നവർമതി. ഡി പി ഇ പി ഇന്ത്യയിൽ നടപ്പിലാക്കാൻ അടിസ്ഥാനമാക്കിയത് യശ്പാൽ കമ്മിറ്റി റിപ്പോർട്ടാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയാ വിദ്യാലയങ്ങളിലും മാത്രം സിബിഎസ് ഇയും മറ്റെല്ലായിടത്തും ഡി പി ഇ പിയും നടപ്പിലാക്കാനാണ് യശ്പാൽ ശുപാർശ ചെയ്തത്. ആലോചനാസേഷിയുള്ള വർക്ക് ഡി പി ഇ പിയുടെ അപകടം അതിൽനിന്നുതന്നെ വ്യക്തമാകും. ഇതെത്രയും വേഗം തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ സ്വീകരിച്ചാൽ വരും തലമുറകൾ രക്ഷപ്പെടും.

കടപ്പാട് -- ആര്‍ക്കോ അറിയില്ല

Sunday, August 27, 2017

ഓണ സദ്യ


ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നു വെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയ വിവരണം.

1. സാമ്പാര്‍
2. അവിയല്‍
3. തോരന്‍
4. കാളന്‍
5. ഓലന്‍
6. പച്ചടി
7. കിച്ചടി
8. ഇഞ്ചിക്കറി
9. മാങ്ങാക്കറി
10. നാരങ്ങ അച്ചാര്‍
11. പരിപ്പ്
12. എരിശ്ശേരി
13. രസം

സാമ്പാര്‍
〰〰〰
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )പുളി വെള്ളവും ചേർത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.

അവിയല്‍
〰〰〰〰
സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.

തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേര്‍ക്കുക. അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക. മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ്‌ ഉപയോഗിക്കുന്നത്.

തോരന്‍
〰〰〰
തോരന് പയര്‍, കാബേജ്, ബീന്‍സ്‌, ബീട്രൂറ്റ്‌, കാരറ്റ് തുടങ്ങി എന്തും ആകാം.
പയര്‍ തോരന്‍
പച്ച പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടുമൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. തുടര്‍ന്ന് പയര്‍ ഇത്‌ ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.

കാളന്‍
〰〰〰
കാളന്‍നേന്ത്ര കായും ചേനയും ചേര്‍ത്ത് ഉണ്ടാക്കാം , നേന്ത്ര പഴം കൊണ്ടും കാളന്‍ ഉണ്ടാക്കാം.
കഷണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം.
പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട്‌ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.

കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവ ഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക .

ഓലന്‍
〰〰〰
കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷണം. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി എടുക്കുക.
ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി.
ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്

പച്ചടി
〰〰
വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക.വറ്റല്‍മുളക് , കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.. [തൈര് ചേര്‍ത്ത ശേഷം തിളക്കരുത്] .ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്.ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെന്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.

കിച്ചടി
〰〰〰
മധുരം ഉള്ള കറിയാണിത്‌.
മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ക്കുക.

ഇഞ്ചിക്കറി
〰〰〰〰
ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വരുത്തുപോടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.(ശർക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു ചേര്‍ക്കേണ്ടതാണ്.)

നാരങ്ങക്കറി
〰〰〰〰〰
നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക. വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടി കായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക.നാരങ്ങ കറി ആയി.

മാങ്ങാക്കറി
〰〰〰〰
ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.

എരിശ്ശേരി
〰〰〰〰
മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെത്
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 ചുള
വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി, കറിവേപ്പില.

ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. എരിശ്ശേരി തയ്യാര്‍.

പരിപ്പ്
〰〰〰
ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

പരിപ്പ് പ്രഥമന്‍
〰〰〰〰〰
ചെറുപയര്‍ പരിപ്പ് –250 ഗ്രാം.
ശര്‍ക്കര –500 ഗ്രാം
നെയ്യ് –100 ഗ്രാം
തേങ്ങ — 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
കിസ്മിസ് -25 ഗ്രാം

പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക.[കുക്കറില്‍ വേവിക്കാവുന്നതാണ്]
ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.ചെരുതായരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്‌,കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

Tuesday, August 22, 2017

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ.

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ.


          സാധാരണ എല്ലാ വർഷവും കാണുന്നതാണങ്കിലും ഇന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. കേരളത്തിലെ എല്ലാ അങ്ങാടികളുടെ നടുവിലും മുട്ടിന് മുട്ടിന് ദേശീയ പതാക ഉയർത്തുന്നു.പല പല സംഘടനകളുടെ പേരിൽ .പല പല രാഷ്ട്രീയ കാഴ്‌ചപ്പാടുകളുടെ പേരിൽ .അപ്പോൾ എന്നിൽ വന്ന ഒരു ചിന്ത പങ്കുവയ്ക്കണമെന്ന് തോന്നി.നാടിന്റെ സ്വാതന്ത്ര്യ ദിനമാണ് ആലോഷിക്കുന്നത്. അതിൽ പോലും ഒരു അങ്ങാടിയിൽ ഉള്ളവർ തമ്മിൽ ഐക്യമില്ല. പിന്നെ നമ്മുടെ നാട് എങ്ങനെ നന്നാകും.ഇന്ത്യാക്കാരന്റെ ഐക്യത്തിന്റെ ഭാഗമായാണ് ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് എന്ന് ചിന്തിക്കുവാനുള്ള വിവേകം പോലും നമ്മൾ ഇന്ത്യാക്കാർക്ക് ഇല്ലാതായിരിക്കുന്നു. യഥാർത്ഥത്തിൽ ഒരു അങ്ങാടിയിൽ / ഒരു പ്രദേശത്ത് താമസിക്കുന്നവർ ഒത്ത് ചേർന്ന് ഒരുമയോടെ നടത്തേണ്ട ഒരു ചടങ്ങല്ലേ ഈ ദേശീയപതാക ഉയർത്തലും രാജ്യം നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമ്മയിൽ പങ്ക് ചേർന്ന് അത് ഒരു ആഘോഷമാക്കലും.എല്ലാവരും ഒന്ന് ചിന്തിക്കുക. നമ്മൾ ഈ നടത്തുന്ന പേ കൂത്തിനെ സ്വാതന്ത്ര്യ ദിനാഘോഷം എന്ന് വിളിക്കാൻ പറ്റുമോ എന്ന്. വരും വർഷങ്ങളിലെങ്കിലും നമുക്ക് ഒരു മാറ്റം വേണ്ടേ. പതാക ഉയർത്തി സന്ദേശം നൽകാൻ 'പൊതു സമ്മതനായ ഒരു വ്യക്തിയെ ഒരു നാട്ടിൽ കണ്ടു കിട്ടുകയില്ലേ. വേണ്ട ഓരോ നാടിനേയും  ഒരുമയിൽ നിർത്താൻ കഴിവുള്ള ഒരു അധ്യാപകനെ പോലും ഒരു നാട്ടിൽ കിട്ടില്ല എന്നാണോ. എങ്കിൽ പ്രിയ അധ്യാപകരേ നമ്മൾ ലജ്ജിച്ച് തല താഴ്ത്തേണ്ടിയിരിക്കുന്നു .നമ്മൾ പഠിപ്പിച്ച് വിടുന്ന അറിവ് പകർന്ന് നൽകി വിടുന്ന കുട്ടികളാണ് നാളത്തേ പൗരൻമാർ. കാലങ്ങളോളം സ്കൂളുകളിൽ പഠിപ്പിച്ച് പെൻഷൻ പറ്റിയവരും പെൻഷൻ പറ്റാൻ പോകുന്നവരുമായ അധ്യാപകർ ധാരാളമുള്ള നാടാണ് കേരളം.അവർ പഠിപ്പിച്ച കുട്ടികളാണ് മഹത്തായ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ പോലും ഒരുമയോടെ ഒരു പതാക ഒരു പ്രദേശത്ത് ഉയർത്തി തങ്ങളുടെ ഗുരുവിന്റെ കീഴിലെങ്കിലും നാടിന്റെ ഐക്യം കാത്തു സൂക്ഷിക്കുവാൻ പരാജയപ്പെടുന്നത്. ഇത്രമേൽ ലജ്ജാകരമായി മറ്റെന്തുണ്ട് നമ്മൾ അധ്യാപക ലോകത്തിന് .നാടിന് വേണ്ടി നല്ല പൗരൻമാരെ വാർത്തെടുക്കേണ്ട കടമയുള്ളവരാണ് നമ്മൾ അധ്യാപകർ. ഒരു ശിഷ്യനും അറിവ് പകർന്നു നൽകിയ ഗുരുവിന് മുകളിലല്ല .ശിഷ്യൻ എത്ര ഉന്നത സ്ഥാനം അലങ്കരിച്ചാലും അതിന് മാറ്റവും ഇല്ല. എന്നിട്ടുപോലും ഈ ആഘോഷവേളയിൽ പോലും നാടിനെ ഒരുമിപ്പിച്ച് നിർത്തുവാൻ അവരെ പഠിപ്പിച്ച ഗുരുക്കൻമാർ പരാജയപ്പെടുന്നു.പിന്നെ എന്താണ് നമ്മൾ അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. നമ്മൾ ഓരോ അധ്യാപകരും ചിന്തിക്കുക .നമ്മൾ പഠിപ്പിക്കുന്ന കുട്ടികൾ എങ്കിലും നാളെ ഒത്തൊരുമരോടെ ജീവിക്കട്ടെ.ചുരുങ്ങിയ പക്ഷം ഇത്തരം ദേശീയ ആഘോഷവേളകളിലെങ്കിലും.രാജ്യത്തിന്റെ ഐക്യവും പുരോഗതിയുമായിരിക്കട്ടെ നമ്മൾ അധ്യാപകരുടെ മുഖമുദ്ര. നമ്മൾ അധ്യാപകർ നമ്മുടെ കടമയിൽ പരാജയപ്പെട്ടാൽ നാട് നശിച്ച് പോകും.
       
                                                                                                                                ലൈജു .

Friday, August 11, 2017

രഘുനാഥ് പലേരിയുടെ ഒരു കുറിപ്പ്

രഘുനാഥ് പലേരിയുടെ ഒരു കുറിപ്പ്


നിലത്തൊരു തുള്ളി വെള്ളം.
അതിനകത്തൊരു ഉറുമ്പ് കുടുങ്ങി പിടയുന്നു.

വിരൽ തൊട്ട് ഉറുമ്പിനെ എടുത്ത് മാറ്റിയാലോ എന്ന് ചിന്തിക്കുമ്പോഴേക്കും ആ വഴി മറ്റൊരു ഉറുമ്പ് പെട്ടെന്ന് വന്നു. അവൻ വെള്ളത്തുള്ളിയിൽ കുടുങ്ങിയവനെ കണ്ടു. എന്നെക്കാൾ പരിഭ്രമത്തോടെ വെള്ളത്തുള്ളിക്ക് ചുറ്റും ധൃതിയിൽ ഒന്നു വട്ടം കറങ്ങി അതിൽ മുഖം മുട്ടിച്ചും മുട്ടിക്കാതെയും ഉള്ളിലെ ഉറുമ്പിനെ എത്തിപ്പിടിക്കാൻ ശ്രമിക്കേ, എവിടുന്നെന്നറിയില്ല മറ്റൊരുത്തൻ കൂടി ഓടിപ്പാഞ്ഞ് വന്ന് ആദ്യം വന്ന ഗംഗാധരനൊപ്പം കൂടി. പിന്നെ രണ്ടു പേരും കൂടിയായി വെള്ളത്തുള്ളിയോടുള്ള ഇടി.

രണ്ടാമൻ പവിത്രനാവാനാണ് സാധ്യത. ഗംഗാധരന്റെ അത്ര ശക്തി പോരെന്ന് തോന്നി. ചുറ്റുമുള്ള വായുവിലേക്ക് അവരിൽ നിന്നും റേഡിയോ സിഗ്നലുകളായി സന്ദേശം പോയെന്ന് തോന്നുന്നു. നോക്കി നിൽക്കേ മണികൺഠനും, ബ്രിജേഷും, ഔവ്വക്കറുമായി ആറേഴ് പേർ കൂടി അവിടേക്ക് ഓടിയെത്തി. അതിനകം വെള്ളത്തുള്ളിയിൽ കുടുങ്ങിയവന്റെ ദേഹം പാതിയോളം ഗംഗാധരനും പവിത്രനും ചേർന്ന് പുറത്തേക്ക് വലിെച്ചടുത്തിരുന്നു. അവരെ പിറകിൽ നിന്നും വരിവരിയായി നിന്ന് വന്നവരെല്ലാരും കൂടി കടിച്ചു പിടിച്ചു വലിച്ചതോടെ അപകടത്തിൽ പെട്ടവൻ ബ്ലുക്കെന്ന ശബ്ദത്തോടെ പുറത്തെത്തി. ശബ്ദം ഞാൻ കേട്ടില്ല. അവർ കേട്ടതാണ്. അതോടെ ഗംഗാധരൻ പിടി വിട്ടു. ബോധം പോയവൻ സാവകാശം എഴുന്നേറ്റു. ദേഹം കുടഞ്ഞു. എല്ലാവരേം നോക്കി ഒന്നു ചിരിച്ചു. പിന്നെ സാധാരണമട്ടിൽ അവർക്കൊപ്പം വരി തെറ്റാതെ അവരുടെ ലോകത്തേക്ക് ഓടിപ്പോയി.

എന്തുകൊണ്ടാണെന്നറിയില്ല.
ആരും മൊബൈൽ എടുക്കുന്നത് കണ്ടില്ല.
വെറുതെ നോക്കി നിൽക്കുന്നത് കണ്ടില്ല.
കാഴ്ച്ചക്കാരായി മാറുന്നത് കണ്ടില്ല.
അവർക്കെല്ലാം ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു.
അപകടത്തിൽ പെട്ടത് അവർ ഓരോരുത്തരും ആയിരുന്നു.

പണ്ടൊക്കെ മനുഷ്യരും ഇതു പോലെയായിരുന്നു.
ഇപ്പോൾ നമ്മൾ വളർന്നില്ലെ!
Related Posts Plugin for WordPress, Blogger...