Friday, November 15, 2013

വിഷം വിഷം സര്‍വത്രെ

 വിഷം  വിഷം സര്‍വത്രെ.................


അരിയിലും ഏത്തപ്പഴത്തിലും പച്ചക്കറിയിലും എല്ലാം അനുവദനീയമായ അളവിന്റെ ആയിരം മടങ്ങാണ് വിഷം
ബാംഗ്ളൂർ: സൈപ്പർമെത്രിൻ, ഹെപ്‌റ്റാക്ളോർ, ക്വിനാൽഫോസ്, ആൾഡ്രിൻ, ക്ളോറോ ഡെയ്ൻ, ഡൈക്ളോർവാസ്.... ഈ പേരൊന്നും നാമാരും കേട്ടുകാണില്ല. പക്ഷെ നിത്യേന വലിയൊരളവിലാണ് നാം ഇവയെല്ലാം മൂന്നു നേരവും വിഴുങ്ങുന്നത്. ഇവയൊക്ക നിരോധിച്ച കീടനാശിനികളാണ്.
ഇവ, അനുവദനീയമായ അളവിന്റെ ആയിരം ഇരട്ടിയാണ് നാം കഴിക്കുന്ന പല പച്ചക്കറികളിലുമെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കണ്ടെത്തൽ. കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണിത്.
എത്തപ്പഴം, ഓറഞ്ച്, ആപ്പിൾ തുടങ്ങി മിക്ക പഴങ്ങ്യിലും കാബേജ്, ക്വാളിഫ്ളവർ തുടങ്ങി ഇലനിറഞ്ഞവയടക്കമുള്ള പച്ചക്കറികളിലും മേൽപ്പറഞ്ഞ കീഴനാശിനികൾ ധാരാളമാണെന്നാണ് കണ്ടെത്തൽ. രാജ്യത്തൊട്ടാകെ നിന്നെടുത്ത സാമ്പിളുകളാണ് പരിശോധിച്ചത്.
വിഷം കൂടുതൽ വഴുതനങ്ങയിലാണ്. അനുവദനീയമായ പരിധിയുടെ 860 ശതമാനമാണ് ഇതിലുള്ള കീടനാശിനി. കാബേജ്, ക്വാളിഫ്ളവർ എന്നിവയിലാണ് പിന്നെ കൂടുതൽ വിഷം. ഗോതമ്പിൽ ആൾഡ്രിൻ എന്ന വിഷമാണ് കലർന്നിരിക്കുന്നത്. അതും അനുവദനീയമായ പരിധിയേക്കാൾ 21,890 മടങ്ങ്. അരിയിൽ ക്ളോർഫെൻവിൻഫോസ് എന്ന കീടനാശിനിയാണ് കണ്ടെത്തിയത്. നിശ്ചിത പരിധിയേക്കാൾ 1324 ശതമാനം കൂടുതൽ.
ദീർഘകാലം കഴിച്ചാൽ മാരകമാകാവുന്നതാണിവയെല്ലാം. വൃക്ക, കരൾ എന്നിവയെ ബാധിക്കും. ഇവ ഹോർമോണുകൾ ദഹനരസങ്ങൾ എന്നിവയുടെ ഉല്പാദനത്തെയും കോശങ്ങൾ ,ഗ്രന്ഥികൾ എന്നിവയടക്കമുള്ളവയേയും ബാധിക്കും. ചിലവ ഭക്ഷ്യ വിഷബാധയുണ്ടാക്കും, ചിലത് അലർജിയുണ്ടാക്കും. ഈ കീടനാശിനികൾ ഗർഭണികളിൽ ഭയാനകമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. ജനിക്കുന്ന കുട്ടികൾക്ക് ജനിതക പ്രശ്നങ്ങൾ വരെ വരാം, ബാംഗ്ളൂർ രാമയ്യ മെമ്മോറിയൽ ആശുപത്രയിലെ ചീഫ് ഡയറ്റീഷ്യൻ ഹേമ അരവിന്ദ് പറഞ്ഞു.
ആപ്പിളിലും ഓറഞ്ചിലും കീടനാശിനികൾ അനുവദനീമായ അളവിന്റെ 140 ശതമാമാണ് അടങ്ങിയിരിക്കുന്നത്. ദീർഘനാൾ കേടുകൂടാതിരിക്കാനാണ് ഇവയിൽ കീടനാശിനികളും രാസവസ്തുക്കളും പ്രയോഗിക്കുന്നത്. കീടനാശിനി ലയിപ്പിച്ച വെള്ളത്തിൽ മുക്കിയാണ് കാബേജും ക്വാളിഫ്ളവറും മാർക്കറ്റിൽ എത്തിക്കുന്നത്.
രക്ഷാ മാർഗം
വൻതോതിൽ പച്ചക്കറി വില്ക്കുന്നവരെ ഒഴിവാക്കി നാടൻ പച്ചക്കറി വില്ക്കുന്ന ചെറുകിടക്കാരിൽ നിന്ന് വാങ്ങുകയാണ് നല്ലത്. അവയിൽ ഇത്രയും വിഷം കാണില്ല. അടുക്കളതോട്ടമാണ് വിഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി.
പാചകം ചെയ്യും മുനപ് നന്നായി കഴുകുകയാണ് വിഷത്തിന്റെ അളവ് കുറയ്ക്കാനുള്ള മറ്റൊരു വഴി. കുത്തും പാടുമൊന്നുമില്ലാത്ത, നല്ല ഭംഗിയുള്ള, പഴങ്ങൾ നല്ലതല്ലെന്ന് ഓർക്കുക.

സൈപ്പർമെത്രിൻ
നിരോധിത കീടനാശിനി. തലവേദന,ക്ഷീണം, പേശീകൾക്ക് ദൗർബല്യം, ശ്വാസ തടസം എന്നിവയുണ്ടാക്കുന്ന വിഷമാണിത്.
ഹെപ്‌റ്റാക്ളോർ (നിരോധിത കീടനാശിനി.)
വെള്ളപ്പൊടി. മുലപ്പാൽ വരെ വിഷലിപ്‌തമാക്കുന്ന കീടനാശിനി. നാഡീഞരമ്പുകളെയും പ്രതിരോധ സംവിധാനത്തെയും ബാധിക്കും.
ക്വിനാൽഫോസ്, ആൾഡ്രിൻ, ഡൈക്ളോർവാസ്.
നിരോധിത കീടനാശിനികൾ
ക്ളോറോ ഡെയ്ൻ
കാൻസർ, തലവേദന, ശ്വാസകോശരോഗങ്ങൾ, പ്രമേഹം, ഉൽക്കണ്ഠ, വിഷാദരോഗം, കാഴ്ച പ്രശ്നം എന്നിവയുണ്ടാക്കും.

പപ്പായ





പപ്പായ 


പപ്പായ കാൻസറിൽനിന്നും ഹൃദയാഘാതത്തിൽനിന്നും പ്റമേഹരോഗത്തിൽനിന്നും സംരക്ഷിക്കുമെന്ന് പുതിയ പഠനം. പാകിസ്താനിലെ കറാച്ചി സർവകലാശാലയിലെ അഗ്റിക്കൾച്ചർ ആൻഡ് അഗ്റിബിസിനസ് വിഭാഗ വിദ്യാർഥികളുടേതാണ് കണ്ടെത്തൽ. പപ്പായ ജ്യൂസ് കഴിക്കുന്നത് വൃക്കകളെ പ്റവർത്തനസജ്ജമാക്കി നിർത്തുമെന്ന് പഠനം അവകാശപ്പെടുന്നു. പപ്പായയിലെ ഫ്‌ളേവനോയ്ഡ്‌സ്, ഫെനോട്ടിക് എന്നിവ വൃക്കകളെ പ്റവർത്തനരഹിതമാക്കുന്ന രോഗാണുക്കളെ തടയുമെന്നതിനാലാണിത്. ഇവ കരളിനും പരിരക്ഷ നൽകുന്നു. ട്യൂമറിൻെറ വളർച്ചയെ തടയുന്ന പ്റത്യേക സംയുക്തവും പപ്പായയിലുണ്ട്. വൈറ്റമിൻ സി, പൊട്ടാസ്യം, കാൽസ്യം, അയൺ, തയാമിൻ, മഗ്‌നേഷ്യം എന്നിവയാൽ സമ്പന്നമാണ് പപ്പായ. പപ്പായ ഭക്ഷണത്തിൻെറ ഭാഗമാക്കുന്നതു വഴി കാൻസർ സാധ്യത കുറക്കുകയും ചെയ്യാമെന്ന് ഗവേഷകർ പറയുന്നു.

Thursday, November 14, 2013

സൂര്യൻ തിരിഞ്ഞു കളിക്കുന്നു:



സൂര്യൻ തിരിഞ്ഞു കളിക്കുന്നു



സൂര്യൻ തിരിഞ്ഞു കളിക്കുന്നു: കാന്തിക ധ്രുവങ്ങൾ കീഴ്മേൽ മറിയും
സൂര്യന് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു. എന്തു സംഭവിച്ചാലും ഭൂമിയിലെ നാമടക്കം എല്ലാ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും ബാധിക്കുമെന്നുള്ളത് ഉറപ്പ്. പക്ഷേ എത്രത്തോളം എന്ന് ശാസ്ത്രജ്‌ഞർക്ക് ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല. ഇത്തവണ പക്ഷേ പ്രശ്നം ഗുരുതരമാണ്. സൂര്യന്റെ കാന്തിക ധ്രുവങ്ങൾ മാറി മറിയാൻ പോകുന്നത്രെ. നാം സാധാരണ കാണുന്ന ഒരു കാന്തം അനങ്ങാതിരിക്കുകയും അതിന്റെ നെഗറ്റിവ്, പോസിറ്റിവ് ധ്രുവങ്ങൾ മാറുകയും ചെയ്യുന്ന സ്ഥിതിയാണ് സൂര്യനിലുമുണ്ടാകുന്നത്. 11 വർഷങ്ങൾക്കിടെ സംഭവിക്കുന്ന ഇത് എത്രത്തോളം ശക്തിയുള്ളതായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. കാരണം സൂര്യന്റെ ഉള്ളിൽ നടക്കുന്നത് എന്താണെന്ന് ഇപ്പോഴും നമുക്ക് ദുർഗ്രാഹ്യമാണ്.
സൂര്യനെ ഒരു കാന്തമായി സങ്കല്പിച്ചാൽ 6000 ഡിഗ്രി ഉപരിതല താപനില, 16 ലക്ഷം കിലോമീറ്റർ വ്യാസം, രണ്ട് എന്ന അക്കത്തിനൊപ്പം 27 പൂജ്യം ചേർത്താലുണ്ടാകുന്ന ടൺ ഭാരം. ഇത്രയുമുള്ള കാന്തമാണ് സൂര്യൻ. അതിന്റെ ധ്രുവങ്ങൾ മാറിയാലുണ്ടാകുന്ന ആഘാതം പഠിക്കാൻ ലോകത്തെ പല കൂറ്റൻ ടെലിസ്കോപ്പുകളും റെഡിയായി നിൽക്കുകയാണ്. കാന്തികധ്രുവം മാറാൻ തുടങ്ങിയിട്ട് കുറെയേറെ ദിവസങ്ങളായി. ഡിസംബർ ഏഴിന് ആ മാറ്റം പൂർത്തിയാകും. ഇത്രയും കാലം ഭൂമിയിൽ ഗോചരമല്ലാതിരുന്ന ദക്ഷിണ കാന്തിക ധ്രുവമായിരിക്കും ഇനി നമുക്ക് കാണാനാവുക.
ആഗോള വാർത്താവിനിമയ സംവിധാനങ്ങളെയും നമ്മുടെ കൃത്രിമോപഗ്രങ്ങളെയും ഗോളാന്തര യാത്ര നടത്തുന്ന പേടകങ്ങളെയും ഇത് ബാധിക്കുമെന്നാണ് സൂചന. ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികളെയും കാന്തികമാറ്റം ബാധിച്ചേക്കാം.
സൂര്യബിന്ദുക്കൾ (സൺ സ്‌പോട്ട്സ്) ഏറ്റവുമധികം ശക്തിയാർജിക്കുന്ന സമയമാണിത്. സൗരകൊടുങ്കാറ്റിലൂടെ സൗരോർജവും ഉപരിതലത്തിൽനിന്നുള്ള മറ്റു വസ്‌തുക്കളും സൗരയൂഥത്തിലേക്ക് പറക്കുന്നതും ഇപ്പോൾതന്നെ. ധ്രുവങ്ങളിൽ ഇടയ്ക്കിടെയുണ്ടാകുന്ന പ്രഭാപൂരങ്ങളെപ്പോലെയുള്ള പ്രതിഭാസങ്ങൾ എല്ലായിടത്തുമുണ്ടാകുമെന്നാണ് സൂചന. ബാഹ്യാകാശ കാലാവസ്ഥ എന്ന പേരിൽ ശാസ്ത്രജ്ഞർ വിളിക്കുന്ന ഈ പ്രതിഭാസം ഏറ്റവും അവസാനമുണ്ടായത് 1859 ലായിരുന്നു. അന്ന് കൃത്രിമോപഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ടെലിഗ്രാഫ് വയറുകൾ കത്തി വാർത്താവിനിമയ ബന്ധങ്ങൾ അന്ന് വിഛേദിക്കപ്പെട്ടിരുന്നു. സൂര്യന്റെ അന്തർഭാഗത്തുള്ള അതിശക്തമായ പ്രതിപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന സൗര ബിന്ദുക്കളിൽനിന്നാണ് കാന്തിക രേഖകൾ ഉത്ഭവിക്കുന്നത്. ഇവയുടെ എണ്ണം കൂടുന്നതനുസരിച്ചാണ് കാന്തികസ്വഭാവത്തിൽ മാറ്റം വരികയും അത് ശക്തിപ്പെട്ട് കാന്തിക ധ്രുവങ്ങൾ കീഴ്‌മേൽ മറിയുകയും ചെയ്യുന്നത്. തുടർന്ന് അഞ്ചു വ‌ർഷത്തോളം സൂര്യൻ ഏറെക്കുറെ ശാന്തനായിരിക്കും. വീണ്ടും ഈ പ്രവർത്തനങ്ങൾ ആവർത്തിക്കും. ഇത്തവണ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്നുകാണണം.
(അവലംബം: വിൽകോക്‌സ് വാനനിരീക്ഷണകേന്ദ്രം, സ്റ്റാൻഫഡ് സർവകലാശാല)

Saturday, November 9, 2013

കേരളം



10 മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി കേരളം



               തിരുവനന്തപുരം: കുടംബസമേതം അവധിക്കാലം ചിലവഴിക്കാവുന്ന ലോകത്തെ 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി കേരളം ഇടംപിടിച്ചു. പ്രശസ്ത യാത്രാ മാസികയായ ലോണ്‌ലി പ്ലാനറ്റാണ് മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തേയും തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് നഗരം, ഡെന്മാര്‍ക്ക്, പരാഗ്വെ, ഐസ്‌ലന്‍ഡ്, ഇറ്റലി, ഹവായി എന്നിവയ്‌ക്കൊപ്പമാണ് കുടുംബങ്ങള്‍ക്ക് അനുയോജ്യമായതും ശിശുസൗഹൃദവുമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളവും അംഗീകരിക്കപ്പെട്ടത്. 

                   പച്ചപ്പിന്റെ നിറസാന്നിധ്യം, കാട്ടാനകളെ കാണാന്‍ കഴിയുന്ന ദേശീയ ഉദ്യാനങ്ങള്‍, കേരവൃക്ഷങ്ങള്‍ നിറഞ്ഞ ബീച്ചുകള്‍, കായലുകളിലൂടെയുള്ള ബോട്ട് യാത്രകള്‍ എന്നിവയാണ് കേരളത്തിലെ പ്രധാന ആകര്‍ഷണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന് വേണ്ടി ടൂറിസം ഡയറക്ടര്‍ എസ് ഹരികിഷോര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ട്രാവല്‍ മാര്‍ട്ടില്‍ ആയുര്‍വേദത്തിന്റെ നാടായിട്ടാണ് കേരള പവലിയന്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ഉള്‍പ്പടെ പ്രമുഖര്‍ കേരള പവലിയന്‍ സന്ദര്‍ശിക്കാനെത്തി.

സ്വര്‍ണ്ണ പറവകള്‍


സ്വര്‍ണ്ണ പറവകള്‍ 






നാലുമാസത്തിനിടെ എയർഹോസ്റ്റസ്
കടത്തിയത് 11 കോടിയുടെ സ്വർണം
രണ്ടു സ്ത്രീകൾ കൂടി സംഘത്തിലുണ്ടെന്ന് സൂചന
ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരു ലക്ഷം രൂപ കമ്മിഷൻ
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ എയർഹോസ്റ്റസും കൂട്ടുകാരിയും നാലുമാസത്തിനിടെ 11 കോടി രൂപയുടെ സ്വർണം കടത്തിയതായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ എയർ ഹോസ്റ്റസ് ആയ വയനാട് പുൽപ്പള്ളി സ്വദേശി ഹിറോമാസ വി. സെബാസ്‌റ്റ്യൻ, കൂട്ടുകാരിയും കണ്ണൂർ തലശേരി സ്വദേശിയുമായ റാഹില ചീറായി എന്നിവരാണ് കഴിഞ്ഞ ദിവസം ആറു കിലോ സ്വർണവുമായി പിടിയിലായത്.
ഒരു കിലോ സ്വർണം കടത്തുന്നതിന് ഒരു ലക്ഷം രൂപയാണ് ഇവർക്ക് കമ്മിഷനായി ലഭിച്ചിരുന്നത്. കഴിഞ്ഞ ജൂലായ് 29 ന് ചെന്നൈ വിമാനത്താവളം വഴിയും സെപ്തംബർ 17 ന് നെടുമ്പാശേരി വഴിയും സ്വർണം കടത്തിയതായി ഇവർ ഡി.ആർ.ഐ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ഹിറോമാസയെയും റാഹിലയെയും ഇന്നലെ വൈകുന്നേരം എറണാകുളത്തെ ജുഡിഷ്യൽ ഫസ്‌റ്റ്‌ക്ളാസ് മജിസ്ട്രേട്ട് പി.വൈ. ജോസഫിന്റെ വസതിയിൽ ഹാജരാക്കി നവംബർ 22 വരെ റിമാൻഡ് ചെയ്തു.
ഇവരെ കൂടാതെ ശാലിനി, സെർബൻ എന്നീ രണ്ടു സ്ത്രീകൾ കൂടി സംഘത്തിലുള്ളതായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഇവർക്കു വേണ്ടി തെരച്ചിൽ ആരംഭിച്ചു. തലശേരി സ്വദേശി നബീൻ, കോഴിക്കോട് സ്വദേശി ഷബാസ്, കൊടുവള്ളി സ്വദേശി സനിൻ എന്നിവരാണ് സ്വർണക്കടത്തിനു പിന്നിലെന്ന് സൂചനയുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

പെൺകുട്ടികൾ സൂക്ഷിക്കുക

പെൺകുട്ടികൾ സൂക്ഷിക്കുക, രക്ഷിതാക്കളും

കെ.എസ്.സന്ദീപ്
---------------------

കൊച്ചി: പെൺകുട്ടികളെ കുറിച്ചുള്ള മാതാപിതാക്കളുടെ ജാഗ്രതക്കുറവും സ്കൂളുകളിൽ നടക്കേണ്ട കൗൺസലിംഗിന്റെ അഭാവവുമാണ് കലാലയങ്ങളിൽ സെക്സ് റാക്കറ്റുകൾ പിടിമുറുക്കാൻ ഇടയാക്കുന്നതെന്ന് അടുത്തിടെ ഇത്തരം കേസുകൾ കൈകാര്യം ചെയ്ത സംസ്ഥാന പൊലീസ് വ്യക്തമാക്കുന്നു. അതുകൊണ്ട് അവർ ഉപദേശിക്കുന്നു: സൂക്ഷിക്കുക. അപകടം അറിയാതെ പോകരുത്.
സ്കൂളുകളിൽ നടക്കുന്ന കൗൺസലിംഗിൽ പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞാലും സ്കൂളിനേൽക്കുന്ന കളങ്കം ഭയന്ന് ചില സ്കൂൾ അധികൃതർ എല്ലാം രഹസ്യമാക്കി വയ്‌ക്കും. പ്രശ്നം രമ്യമായി പരിഹരിക്കാനാവും അവർ പലപ്പോഴും ശ്രമിക്കുക. ഇക്കാലംകൊണ്ട് സെക്സ് റാക്കറ്റ് മറ്റൊരു പെൺകുട്ടിയെ വലവീശിപ്പിടിച്ചിട്ടുണ്ടാകും. ഏതെങ്കിലും ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ കാട്ടാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുട്ടികൾ ആവശ്യപ്പെടുന്നതെന്തും വാങ്ങി നൽകുന്നതോടെ അവർ തൃപ്തരാകുന്നുവെന്നാണ് ചില മാതാപിതാക്കളുടെ ധാരണ. അവരുടെ പ്രവൃത്തികളും സഹവാസങ്ങളും എന്താണെന്ന് ഒരുതരത്തിലും തിരക്കുന്നില്ല. ഈ സമയത്താണ് മാതാപിതാക്കളുടെ സ്ഥാനം ചിലർ മോഹനവാഗ്‌ദാനങ്ങളിലൂടെ കവർന്നെടുക്കുന്നത്. ഇവരുടെ വശീകരണ വലയത്തിലാകുന്ന കുട്ടികൾ പിന്നീട് കോഴിക്കോട് സംഭവത്തിന് സമാനമായ സെക്സ് റാക്കറ്റുകളുടെ കൈയിലാണ് അകപ്പെടുന്നത്.
പെൺകുട്ടികളെ വഴിതെറ്റിക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ആകർഷകമായ സാധനങ്ങൾ നൽകിയായിരിക്കും വശീകരിക്കുക. 9,10,11 ക്‌ളാസുകളിലെ കുട്ടികളെയാണ് സെക്സ് റാക്കറ്റുകൾ വലവീശി പിടക്കുന്നത്. കോഴിക്കോട്ടെ സംഭവം പുറത്തുവന്നു എന്നു മാത്രമേയുള്ളൂ. അതിനു സമാനമായ സംഭവങ്ങൾ സംസ്ഥാനത്തെ പല സ്കൂളുകളിലും നടക്കുന്നുണ്ട്.
രക്ഷിതാക്കൾ ചെയ്യേണ്ടത്:
മക്കൾ സ്‌കൂളിലേക്കാണോ പോകുന്നതെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം.
പഠനത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടോയെന്നും പരിശോധിക്കണം.
സ്ക‌ൂളിൽ നിന്ന് വരുന്ന മകളുടെ തലയിൽ നിങ്ങൾ വാങ്ങിക്കൊടുക്കാത്ത ഒരു ക്‌ളിപ്പുണ്ടെങ്കിൽ പോലും അന്വേഷിക്കണം.
കൂട്ടുകാരി തന്നതാണെന്ന് മകൾ പറഞ്ഞാൽ അവരെ വിളിച്ച് തിരക്കണം. അവരുടെ രക്ഷകർത്താക്കളോടും കാര്യങ്ങൾ അന്വേഷിക്കണം.
സംശയകരമായ മൊബൈൽ വിളികൾ കണ്ടാൽ അതീവ ഗൗരവത്തോടെ അന്വേഷിക്കണം.
ഇടയ്‌ക്കിടയ്‌ക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കണം.
- വിജിലൻസ് എ.ഡി.ജി.പി ആർ. ശ്രീലേഖ

Wednesday, October 2, 2013

വെറും രണ്ടായിരം രൂപയ്ക്ക് സ്വന്തമായൊരു ബയോഗ്യാസ് പ്ളാന്റ്

വെറും രണ്ടായിരം രൂപയ്ക്ക് സ്വന്തമായൊരു ബയോഗ്യാസ് പ്ളാന്റ്



മാലിന്യത്തില്‍നിന്ന് ഗ്യാസ് കിട്ടുമെന്നറിഞ്ഞിട്ടും ആളുകളെന്താ ബയോഗ്യാസ് പ്ളാന്റിനെ വിട്ട് എല്‍പിജിയുടെ പിന്നലെ പറക്കുന്നത്? ബയോഗ്യാസിനെക്കുറിച്ച് വിദഗ്ധര്‍ പിന്നെയും പിന്നെയും സംസാരിക്കുന്നുണ്ടെങ്കിലും ആളുകളുടെ സംശയം മാറിയിട്ടില്ല. 'രൂപ പത്തിരുപതിനായിരം മുടക്കണം ഗ്യാസ് കിട്ടിത്തുടങ്ങാന്‍ എന്നു ചിലര്‍. രൂപ മുടക്കിയാലും പോരാ,പ്ളാന്റില്‍ നിന്നുള്ള നാറ്റവും കൊതുകുശല്യവും സഹിക്കണമെന്നത് മറ്റു ചിലരുടെ പ്രശ്നം

വെറും രണ്ടായിരം രൂപയ്ക്ക് സ്വന്തമായൊരു ബയോഗ്യാസ് പ്ളാന്റ് ഉണ്ടാക്കിയാണ് ഐടി കണ്‍സല്‍ട്ടന്റായ സലിന്‍ ശ്രീധര്‍ ഈ പ്രശ്നങ്ങളെ നേരിട്ടത് 200 ലീറ്ററിന്റെ ഒരു പ്ളാസ്റ്റിക് ടാങ്ക്,പൈപ്പ് കഷണങ്ങള്‍,ഗാര്‍ഡന്‍ ഹോസ്, ബസ് ടയറിന്റെ ഉപയോഗം കഴിഞ്ഞ രണ്ട് ട്യൂബുകള്‍,750 രൂപ വിലയുള്ള ഒറ്റ ബര്‍ണര്‍ സ്റ്റൌ... ബയോഗ്യാസ് പ്ളാന്റിന്റെ നിര്‍മാണ സാമഗ്രികള്‍ ഇത്രമാത്രം. തൃശൂര്‍ അയ്യന്തോള്‍ കോവിലകപ്പറമ്പ് റോഡില്‍ ജിഫോര്‍ സെറീന്‍ അപാര്‍ട്മെന്റിന് എതിര്‍വശത്തെ പയ്യപ്പാട് വീട്ടില്‍ ഒരു വര്‍ഷമായി ഈ ഗ്യാസ് ഉപയോഗിച്ചാണു പാചകം.

ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കണമെന്ന ആഗ്രഹവുമായി ചില ഏജന്‍സികളെ സമീപിച്ചിരുന്നു സലിന്‍. പ്ളാന്റ് സ്ഥാപിക്കാനുള്ള ചെലവിനെക്കുറിച്ചും ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നാല്‍ പണിക്കാരെ അന്വേഷിച്ചു നടക്കണമെന്നതിനെക്കുറിച്ചും ആലോചിച്ചപ്പോഴാണ് സ്വന്തമായൊന്നു നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ഗാര്‍ഡന്‍ ഹോസും പഴയ ട്യൂബും
200 ലീറ്ററിന്റെ ഒരു പ്ളാസ്റ്റിക് ടാങ്ക് വാങ്ങി അതില്‍ മാലിന്യമിടാനും സ്ളറി പുറത്തെടുക്കാനും ഗ്യാസും വഹിച്ചുകൊണ്ടുപോകാനുമായി മൂന്ന് ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ചു. മാലിന്യമിടുന്ന പൈപ്പ് ടാങ്കിനുള്ളില്‍ അടിവശത്തു നിന്ന് മൂന്ന് ഇഞ്ച് മുകളില്‍ വരെ നില്‍ക്കണം. ഈ പൈപ്പിന്റെ അടിഭാഗം ചെരിച്ചു ചെത്തുന്നത് ഗ്യാസ് മുകളിലേക്കു കയറിവരാന്‍ സഹായിക്കും അണ്‍എയ്റോബിക് ഡീകംപോസ്റ്റിങ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൈപ്പുകള്‍ക്കിടയിലൂടെ വായു അകത്തു കടക്കാതിരിക്കാന്‍ എംസീല്‍ വച്ച് ഭദ്രമായി അടച്ചു. ഗ്യാസ് കൊണ്ടുപോകുന്ന പൈപ്പിലും സ്ളറി എടുക്കുന്ന പൈപ്പിലും ഗ്യാസ് സ്റ്റൌവിനോടു ചേര്‍ന്നും ഓരോ വാല്‍വും ഘടിപ്പിച്ചു.

ഉപയോഗം കഴിഞ്ഞശേഷം ഉണ്ടാകുന്ന ഗ്യാസ് ശേഖരിച്ചു വയ്ക്കാന്‍ സലിന്‍ കണ്ടത്തിയ മാര്‍ഗവും രസകരമാണ്. പഴയ ബസ് ടയറിന്റെ ട്യൂബ് രണ്ടെണ്ണം സംഘടിപ്പിച്ച് അതിലാണ് ഗ്യാസ് ശേഖരിച്ചു വയ്ക്കുന്നത്. ട്യൂബിനു മുകളില്‍ ഭാരം കയറ്റിവയ്ക്കുകയാണെങ്കില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറത്തുപോയി കൂടുതല്‍ പാചകഗ്യാസ് ലഭിക്കും.

മാലിന്യം ഇടാത്ത ദിവസങ്ങളില്‍ ഗ്യാസ് ഉണ്ടാകുകയില്ല. ഇനി അഥവാ, ഉണ്ടായാല്‍ത്തന്നെ വേസ്റ്റ് ഇട്ടുകൊടുക്കുന്ന പൈപ്പിന്റെ അടപ്പു താനേ തുറന്ന് പുറത്തേക്കു പോകും. ഗ്യാസ് തിങ്ങി നിന്ന് പൊട്ടിത്തെറിക്കുമോ എന്ന പേടിയേ വേണ്ട എന്നര്‍ഥം.

ഏകദേശം ഒന്നര കിലോ പച്ചക്കറിയാണ് സലിലിന്റെ വീട്ടില്‍ ഒരു ദിവസം ഉപയോഗിക്കുന്നത്. അതില്‍ വേസ്റ്റ് ആകുന്നത് വെറും കാല്‍ കിലോയ്ക്കടുത്തുമാത്രം. മിക്സിയില്‍ ഒന്നടിച്ച് തുല്യ അളവിന്‍ വെള്ളവും ചേര്‍ത്ത് പ്ളാന്റിലേക്ക് ഇടാം. പെട്ടെന്ന് ജീര്‍ണ്ണിക്കാത്ത വസ്തുക്കളും അസിഡിറ്റിയുള്ള വസ്തുക്കളുമൊഴികെ മറ്റെല്ലാ ഭക്ഷ്യാവശിഷ്ടങ്ങളും പ്ളാന്റില്‍ നിക്ഷേപിക്കാം. സാധാരണ ബയോഗ്യാസ് പ്ളാന്റുകളില്‍ ഗ്യാസ് ഉണ്ടാകുമ്പോള്‍ പ്ളാന്റിനു മുകളിലെ ഡ്രം ഉയര്‍ന്നുവരുന്നതായാണ് കാണുന്നത്. ഈ വിടവില്‍ കൊതുകു വളരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സലിലിന്റെ മോഡല്‍ പൂര്‍ണ്ണമായി അടഞ്ഞിരിക്കുന്നതിനാല്‍ കൊതുകുശല്യമുണ്ടാകില്ല. മാത്രമല്ല,പ്ളാന്റില്‍ നിന്നു ലഭിക്കുന്ന സ്ളറി ദുര്‍ഗന്ധരഹിതവുമാണ്. ഇതു വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് പച്ചക്കറികള്‍ക്കോ പൂച്ചെടികള്‍ക്കോ വളമായി ഉപയോഗിക്കാം. വേസ്റ്റ് ഇടുന്നതനുസരിച്ച് സ്ളറി നീക്കം ചെയ്യുന്നതാണ് നല്ലത്. ഇത്തരമൊരു ബയോഗ്യാസ് പ്ളാന്റ് ആര്‍ക്കും ഉണ്ടാക്കാവുന്നതാണെന്നു സലിന്‍ പറയുന്നു.
തൃശൂര്‍ മുനിസിപ്പാലിറ്റി പച്ചക്കറി ചന്തയിലെ ചീഞ്ഞ പച്ചക്കറികള്‍ കിറ്റിന് ഒരു രൂപ നിരക്കില്‍ വില്‍ക്കുന്നത് വാങ്ങി എല്‍പിജിയെ പടിക്കു പുറത്താക്കുകയാണ് സലിലിന്റെയും കുടുംബത്തിന്റെയും അടുത്ത ലക്ഷ്യം.
Related Posts Plugin for WordPress, Blogger...